മലപ്പുറം: സൈന്യത്തിൽ മലപ്പുറത്തിന്റെ പ്രാതിനിധ്യം കുറയുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ യുവതലമുറയെ സൈന്യത്തിലേക്കാകർഷിക്കാൻ ആർമി മേള തുടങ്ങി. 'സേനയെ അറിയാം' എന്നപേരിൽ എം.എസ്.പി പരേഡ് മൈതാനത്താണ് മേള . കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർസെന്ററാണ് നേതൃത്വംനൽകുന്നത്. പല തെറ്റിദ്ധാരണകൾകൊണ്ട് മലപ്പുറത്തെ യുവാക്കൾ സൈന്യത്തിലേക്ക് വരുന്നില്ലെന്നാണ് സേന പറയുന്നത്. അതിലൊന്ന് സൈന്യത്തിൽ ചേർന്നാൽ മദ്യപിക്കേണ്ടിവരുമെന്ന ധാരണയാണ്. മതപരമായ വിവേചനമുണ്ടോ എന്ന സംശയവും ചിലരിലുണ്ട്. എന്നാൽ ഇതെല്ലാം അകറ്റാനുതകുന്നതായിരുന്നു മേള. സേനയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. വിവിധ തസ്തികകൾ, യോഗ്യതാവിവരങ്ങൾ, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം വിവരിക്കുന്നുണ്ട്. കരസേനയുടെ കേരളം -കർണാടകം ഉപ മേഖല കമാൻഡിങ് ജനറൽ ഓഫീസർ മേജർ ജനറൽ കെ.ജെ. ബാബു ഉദ്ഘാടനംചെയ്തു. കരസേനയുടെ പ്രവർത്തനങ്ങൾ അടുത്തറിയാനും സേനയിലേക്കു കടന്നുവരാനുള്ള അവസരങ്ങൾ മനസ്സിലാക്കാനും യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്തവരെയും വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാരെയും മാതാപിതാക്കളെയും ആദരിച്ചു. സൈനികരുടെ അഭ്യാസപ്രകടനങ്ങളുമുണ്ടായി. കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ. രാജൻ, ഡെപ്യൂട്ടി കമാൻഡർ കേണൽ ബാബു ഫ്രാൻസിസ്, കണ്ണൂർ ഡി.എസ്.സി. കമാൻഡന്റ് കേണൽ പുഷ്പേന്ദർ സിങ് ജിങ്ക്വൻ, ജില്ലാ പോലീസ് മേധാവിയും എം.എസ്.പി. കമാൻഡന്റുമായ യു. അബ്ദുൾകരീം തുടങ്ങിയവർ സംബന്ധിച്ചു. ഞായറാഴ്ചയും മേള തുടരും. Content Highlights:Army festival in Malappuram
from mathrubhumi.latestnews.rssfeed https://ift.tt/365q96K
via
IFTTT
No comments:
Post a Comment