തിരുവനന്തപുരം: നഗരങ്ങളിൽ ആറുമണിക്കൂറിനകവും ഗ്രാമങ്ങളിൽ എട്ടുമണിക്കൂറിനകവും കറന്റ് വന്നില്ലെങ്കിൽ വൈദ്യുതിബോർഡ് 25 രൂപ നഷ്ടപരിഹാരം നൽകുമെന്ന് എത്രപേർക്കറിയാം? ലൈൻ പൊട്ടിയാൽ നഗരത്തിൽ എട്ടും ഗ്രാമത്തിൽ പന്ത്രണ്ടും മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലും കിട്ടും 25 രൂപ നഷ്ടപരിഹാരം. അധികമാർക്കും ഇതറിയില്ലെന്നാണുത്തരം. അല്ലെങ്കിൽ അറിഞ്ഞാലും വേണ്ട. 2014 മുതൽ ഇതിന് ബോർഡ് തയ്യാറായിട്ടും നഷ്ടപരിഹാരം ചോദിച്ച് ഇതുവരെ ആരും ബോർഡിനെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഈ സംവിധാനത്തിന് കൂടുതൽ ചിട്ടവട്ടങ്ങൾ ഏർപ്പെടുത്തുകയാണ് ബോർഡ്. നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകൾ എന്തൊക്കെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരൊക്കെ, എവിടെ, എങ്ങനെ അപേക്ഷിക്കണം തുടങ്ങിയവ ഉൾപ്പെടുത്തിയ സേവന നിലവാരമുറപ്പ് നയത്തിന്റെ കരട് ബോർഡ് പ്രസിദ്ധീകരിച്ചു. വിവിധ വിഭാഗങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നയത്തിന് അന്തിമരൂപം നൽകും. വൈദ്യുതിമീറ്ററിന് തകരാറുണ്ടായാൽ മീറ്റർ പരിശോധിക്കാൻ അഞ്ചുദിവസത്തിനകം തയ്യാറാകണം. വൈകുന്ന ഓരോ ദിവസത്തിനും ലോ ടെൻഷൻ വിഭാഗത്തിൽ 25 രൂപയും ഹൈടെൻഷൻ ഉപഭോക്താക്കൾക്ക് 50 രൂപയും നൽകണം. പുതിയ കണക്ഷന് അപേക്ഷിച്ചാൽ സമയബന്ധിതമായി നൽകുന്നതുൾപ്പെടെ 26 ഇനങ്ങളിലാണ് ബോർഡ് സേവനനിലവാരം ശുപാർശ ചെയ്തിട്ടുള്ളത്. കണക്ഷൻ വൈകിയാൽ നൂറുരൂപവരെയാണ് നഷ്ടപരിഹാരം. വോൾട്ടേജില്ലെന്നു പരാതിയുണ്ടായാൽ വിതരണശൃംഖല മെച്ചപ്പെടുത്തേണ്ടതില്ലെങ്കിൽ ഏഴുദിവസത്തിനകം പരിഹരിക്കണം. അല്ലെങ്കിൽ 120 ദിവസത്തിനകവും. ഇതിലും പരിഹരിക്കാത്ത ഓരോ പരാതിക്കും 25 രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ബില്ലടയ്ക്കാതെ കറന്റ് വിച്ഛേദിച്ചാൽ പണമടച്ച് 24 മണിക്കൂറിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ കിട്ടുക 50 രൂപ. പരാതികൾ നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കിൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്കാണ് പരാതി നൽകേണ്ടത്. ആ ഉദ്യോഗസ്ഥൻ പരിശോധിക്കുമ്പോൾ പരാതി തെറ്റാണെന്നു തോന്നിയാൽ പരാതിക്കാരനിൽനിന്നു തെളിവെടുക്കാം. നഷ്ടപരിഹാരം അനുവദിച്ചാൽ അടുത്ത ബില്ലിൽ തട്ടിക്കിഴിക്കും. മുന്നറിയിപ്പുകളും നയത്തിൽ മുന്നറിയിപ്പുമുണ്ട്. പ്രകൃതിദുരന്തങ്ങൾപോലെ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കറന്റ് പോയാൽ ബോർഡ് കാലണ തരില്ല. ജീവനക്കാരുടെ സമരവും ഇത്തരം കാരണമായാണ് ബോർഡ് നിർവചിച്ചിരിക്കുന്നത്. നിലയങ്ങളോ വൈദ്യുതി സംവിധാനങ്ങളോ മൊത്തത്തിൽ തകരാറായാൽ അതും പരിഗണിക്കില്ല. റെഗുലേറ്ററി കമ്മിഷന് യുക്തമെന്നു തോന്നുന്ന മറ്റുതരം മുടക്കങ്ങളെയും നഷ്ടപരിഹാരത്തിന് പരിഗണിക്കേണ്ടതില്ല. 29-നു രാവിലെ 10.30-ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഈ നയത്തിന്മേൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ജനാഭിപ്രായം തേടും. സേവനം നൽകേണ്ട സമയപരിധിയും നഷ്ടപരിഹാരവും (ശുപാർശയിൽ) content highlights;electricity board planning to renew their service quality policy
from mathrubhumi.latestnews.rssfeed https://ift.tt/37l9zRK
via
IFTTT
No comments:
Post a Comment