കൊച്ചി : വാല്‍പ്പാറയില്‍ കൊല്ലപ്പെട്ട ഈവയെന്ന പ്ലസ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തായ സഫര്‍ കൂട്ടിക്കൊണ്ടുപോയത് കൊലപ്പെടുത്താന്‍ ഉറപ്പിച്ചുതന്നെ. ഈവ വിദേശത്തു പഠിക്കാനായി പോകുമെന്നറിയിച്ചതോടെയാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി വിദേശത്ത് ജോലി നേടണമെന്നതായിരുന്നു ഈവയുടെ സ്വപ്‌നം. നാളുകള്‍ക്കുമുമ്പാണ് ഈ വിവരം അവള്‍ സഫറിനെ അറിയിക്കുന്നത്.
പലതും പറഞ്ഞു മനസുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഐ.എല്‍.ടി.എസിന് ചേരാന്‍ പോകുന്നു എന്നുകൂടി അറിയിച്ചപ്പോള്‍ വിഷമം തോന്നിയെന്നും അവള്‍ മറ്റൊരാളുടേതാവുമെന്നുള്ള ഭയം കൂടിയായപ്പോള്‍ വകവരുത്തുന്നതാണ് നല്ലതെന്നു തോന്നി. വിളിച്ചപ്പോള്‍ കൂടെവന്നത് കൃത്യം നടപ്പാക്കാന്‍ എളുപ്പമായെന്നും സഫര്‍ ഷാ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കൊല്ലാന്‍ തീരുമാനിച്ചു തന്നെയാണു സഫര്‍ ഷാ പെണ്‍കുട്ടിയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മലക്കപ്പാറയിലെത്തി ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്കുശേഷം സഫര്‍ പെണ്‍കുട്ടിയുമായി പൊള്ളാച്ചി റൂട്ടില്‍ പോയി. ഇതിനിടയിലായിരുന്നു കൊലപാതകം. കുത്തിക്കൊന്ന ശേഷം വരട്ട്പാറയിലെ തേയിലതോട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ച് പൊള്ളാച്ചിയിലേക്ക് കടക്കാനായിരുന്നു ശ്രമം. നെട്ടൂരില്‍ രണ്ട് കുടുംബങ്ങളും അയല്‍വക്കക്കാരായി താമസിക്കവേയാണ് ഈവയും സഫറും തമ്മില്‍ അടുപ്പമുണ്ടായത്. ഈവയുടെ പിതാവ് ആന്റണി കലൂരിലെ വാടക വീട്ടിലേക്കു മാറിയപ്പോഴും അടുപ്പം തുടര്‍ന്നു.
സഫര്‍ ഷാ കുറേക്കാലം ഗള്‍ഫിലായിരുന്നു. അവിടത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് ഈവയെ വിവാഹം കഴിക്കാനെന്നായിരുന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഈവ താല്‍പര്യം കാട്ടാതിരുന്നതോടെ പകയായി. കുറേനാള്‍ മുമ്പ് ഈവയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് സഫര്‍ ഭീഷണിമുഴക്കിയതിനെത്തുടര്‍ന്ന് ആന്റണി ഇടപെട്ടിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നുപറഞ്ഞാണു താന്‍ ഈവയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും സഫര്‍ മൊഴി നല്‍കി.
സഫര്‍ ഷാ ഇന്നലെ രാത്രി കൊച്ചി സെന്‍ട്രല്‍ സി.ഐ എസ്. വിജയശങ്കറിനോട് കുറ്റസമ്മതം നടത്തിയത് കൂസലൊന്നുമില്ലാതെയാണ്. മലക്കപ്പാറയിലും വാല്‍പ്പാറയിലുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി സഫറിനെ ഇന്നു കൊച്ചിയിലെത്തിക്കും. മൃതദേഹം ഇന്നലെ ആറുമണിയോടെ ആലപ്പുഴ അര്‍ത്തുങ്കലിനു സമീപം പെരുന്നേര്‍മംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ െവെകിട്ട് നാലുമണിയോടെയാണ് കലൂരിലെ വീട്ടിലെത്തിച്ചത്. ഗതാഗതക്കുരുക്കും ജനത്തിരക്കുംമൂലം 15 മിനിറ്റ് മാത്രമാണ് വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചത്. തുടര്‍ന്ന് സ്വദേശമായ ആലപ്പുഴ അര്‍ത്തുങ്കലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈവ പഠിച്ചിരുന്ന ഈശോ ഭവന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
from mangalam.com https://ift.tt/2s9LM7Q
via IFTTT
No comments:
Post a Comment