തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ വിഭജിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുന്നതിനുമുമ്പ് ഗവർണർക്ക് അയക്കേണ്ടെന്നു സർക്കാരിന് നിയമോപദേശം. നേരത്തേ അയച്ച ഓർഡിനൻസ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ സഭയുടെ അംഗീകാരം തേടിയശേഷം രാജ്ഭവനിലേക്ക് അയച്ചാൽ മതിയെന്നാണ് സർക്കാരിന്റെ തീരുമാനം. പൗരത്വനിയമ ഭേദഗതിക്കെതിരേ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ബന്ധം വഷളായിരുന്നു. ഇതിൽ സർക്കാരിന്റെ വിശദീകരണം ഗവർണർ തള്ളിയതിന്റെകൂടി പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവർണർക്ക് അയക്കണമെന്നാണു ചട്ടം. എന്നാൽ, പുതിയ വാർഡുകൾ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നില്ലെന്നാണ് സർക്കാർ വാദം. പുതിയ തദ്ദേശസ്ഥാപനങ്ങൾ രൂപവത്രിക്കുന്നില്ല. പകരം അതിർത്തി പുനർനിർണയിച്ച് വാർഡുകളുടെ എണ്ണം കൂട്ടുന്നതേയുള്ളൂ. പുതിയ വാർഡുകൾക്ക് മറ്റു വാർഡുകൾക്കെന്നപോലെ തനതുഫണ്ടാണ് ഉപയോഗിക്കുന്നത്. അതിനാൽ സാമ്പത്തികബാധ്യതയില്ലെന്ന വാദത്തെ സാധൂകരിക്കുന്നതാണ് സർക്കാരിനു ലഭിച്ച നിയമോപദേശവും. സാമ്പത്തികബാധ്യതയില്ലെന്നാണ് ബില്ലിലെ ധനകാര്യ മൊമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളതും. അതിനിടെ, സാമ്പത്തിക ബാധ്യതയെപ്പറ്റി വ്യത്യസ്ത അഭിപ്രായവും ഉയരുന്നുണ്ട്. ഓർഡിനൻസിൽ ഒപ്പിടാത്ത ഗവർണർ ബില്ലിന്റെ കാര്യത്തിലും സമാന നിലപാട് സ്വീകരിച്ചാലോയെന്ന ആശങ്കയും സർക്കാർ തീരുമാനത്തിനു പിന്നിലുണ്ട്. ഓർഡിനൻസിനെ ഗവർണർ എതിർത്തതോടെ സഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കാനുള്ള ബില്ലിന് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. സഭ പാസാക്കിയാലും ബിൽ നിയമമാകാൻ ഗവർണർ ഒപ്പിടണം. നിയമസഭ 29-മുതലാണു ചേരുക. ഗവർണറെ നേർവഴിക്കു നടത്താനറിയാം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് തരംതാണ നിലപാടാണ്. അതു മാറ്റാൻ സി.പി.എമ്മിന് അറിയാം. ആർ.എസ്.എസിന്റെ ചട്ടുകമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. രാജ്യത്തങ്ങോളമിങ്ങോളം പത്രസമ്മേളനം നടത്തി സർക്കാരിനെതിരേ സംസാരിക്കുകയാണ്. ഭരണഘടനാപരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ഗവർണർക്കു ബാധ്യതയുണ്ട്. അങ്ങനെ ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടത്തിലൂടെ നിങ്ങളെയും നേർവഴിക്കു നടത്താനാകും. -എം.വി. ഗോവിന്ദൻ, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം Content Highlight: Ward Delimitation Bill to be directly presented in House
from mathrubhumi.latestnews.rssfeed https://ift.tt/2TU26oG
via
IFTTT
No comments:
Post a Comment