മുംബൈ: 20 വർഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷനികുതിവരുമാനം മുൻവർഷം ലഭിച്ചതിനെക്കാൾ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും രാജ്യത്തെ സാമ്പത്തികപ്രവർത്തനങ്ങൾ കുറഞ്ഞതുമാണ് കാരണമെന്ന് പ്രത്യക്ഷനികുതിവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള 'റോയിട്ടേഴ്സി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാമ്പത്തികവർഷം 13.5 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതി വരുമാനമായി ലഭിക്കുമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടിയിരുന്നത്. മുൻവർഷം ലഭിച്ചതിനെക്കാൾ 17 ശതമാനം വളർച്ചയായിരുന്നു പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കോർപ്പറേറ്റ് നികുതി സർക്കാർ വെട്ടിക്കുറച്ചത് വരുമാനത്തിന് തിരിച്ചടിയായി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളർച്ച (ജി.ഡി.പി.) അഞ്ചുശതമാനത്തിനടുത്തായിരിക്കുമെന്നാണ് വിലയിരുത്തൽ. 11 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്. ഈസാഹചര്യത്തിൽ മുൻവർഷം ലഭിച്ചതിനെക്കാൾ പ്രത്യക്ഷനികുതിവരുമാനത്തിൽ പത്തുശതമാനംവരെ കുറവുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം പ്രത്യക്ഷനികുതി വരുമാനമായി ആകെ 11.5 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്. ഉപഭോഗം കുറഞ്ഞതിനാൽ കമ്പനികൾ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴിൽ കുറയ്ക്കുന്നതുമെല്ലാം നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കോർപ്പറേറ്റ് നികുതി കുറച്ചത്. ജനുവരി 23 വരെയുള്ള കണക്കനുസരിച്ച് 7.3 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷനികുതിവരുമാന ഇനത്തിൽ സർക്കാരിനു ലഭിച്ചത്. മുൻവർഷം ഇതേകാലത്ത് ലഭിച്ചതിനെക്കാൾ 5.5 ശതമാനം കുറവാണിത്. സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസക്കാലത്ത് കമ്പനികളിൽനിന്ന് മുൻകൂർ നികുതിയായി വലിയതുക ലഭിക്കാറുണ്ട്. ആകെ വരുമാനത്തിന്റെ 30-35 ശതമാനം ഇത്തരത്തിൽ ലഭിക്കും. അതുകൊണ്ടുതന്നെ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി വരുമാനം ഉയർന്നേക്കുമെന്ന് അധികൃതർ പറയുന്നു. എങ്കിലും കഴിഞ്ഞവർഷം ലഭിച്ചതിന്റെ പത്തുശതമാനമെങ്കിലും കുറവായിരിക്കും ഇത്തവണത്തെ പ്രത്യക്ഷനികുതിവരുമാനമെന്ന് ഇവർ വിലയിരുത്തുന്നു. രാജ്യത്തെ വരുമാനത്തിന്റെ ഏതാണ്ട് 80 ശതമാനവും പ്രത്യക്ഷ നികുതിയിൽനിന്നാണ്. അതുകൊണ്ടുതന്നെ ഇതിലുണ്ടാകുന്ന കുറവുനികത്താൻ സർക്കാരിന് കൂടുതൽതുക കടമെടുക്കേണ്ടിവരും. Content Highlights:India faces first fall in direct taxes in at least two decades - sources
from mathrubhumi.latestnews.rssfeed https://ift.tt/2usH5qy
via
IFTTT
No comments:
Post a Comment