: പൗരത്വഭേദഗതിബില്ലിനുനേരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. അക്രമാസക്തമായ പ്രതിഷേധമാണ് അസമിലും ത്രിപുരയിലും നടക്കുന്നത്. മറ്റുസംസ്ഥാനങ്ങളെക്കാളേറെ എതിർപ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽനിന്നുയരുന്നത് എന്തുകൊണ്ടാണ്?* പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014 മാര്‍ച്ച് 31-നുമുമ്പ് അഭയാര്‍ഥികളായെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കാണ് പുതിയ ബില്‍ പ്രകാരം പൗരത്വംലഭിക്കുക.* ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടിയേറിയ ഹിന്ദുക്കള്‍ക്ക് ബില്‍ പ്രയോജനംചെയ്യുമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക. * ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഈ സംസ്ഥാനങ്ങളുടെ തനിമ കുടിയേറ്റക്കാരുടെ വരവോടെ ഇല്ലാതാവുമെന്നും കാലക്രമേണ അവര്‍ ഈ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുമെന്നും അവര്‍ ഭയക്കുന്നു.* അസമീസ് ഭാഷ സംസാരിക്കുന്നവര്‍ 1991-ല്‍ 51 ശതമാനമായിരുന്നു. 2011-ല്‍ അതു 48 ശതമാനമായി കുറഞ്ഞു. ബംഗാളി സംസാരിക്കുന്നവര്‍ ഇക്കാലത്തിനിടെ 22 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ന്നു. * ബംഗാളി ഹിന്ദുക്കള്‍ ഭൂരിപക്ഷമായ അസമിലെ ബരാക് താഴ്‌വരയില്‍ അസമീസിനെ സംസ്ഥാനഭാഷയായി അംഗീകരിച്ചിട്ടുമില്ല. ഇതെല്ലാം തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉദാഹരണങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു.* അന്നാട്ടുകാരുടെ തൊഴില്‍സാധ്യത നഷ്ടപ്പെടുമെന്നും വിഭവങ്ങള്‍ കുടിയേറ്റക്കാരുമായി പങ്കിടേണ്ടിവരുമെന്നുമുള്ള ആകുലതയുമുണ്ട്. * 1985-ലെ അസം കരാറിന് വിരുദ്ധമാണ് ഇപ്പോഴത്തെ ബില്‍ എന്ന ആക്ഷേപമുണ്ട്. വിവിധ സംഘടനകളുടെ വര്‍ഷങ്ങള്‍നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് അസം കരാര്‍ ഒപ്പിട്ടത്. അതനുസരിച്ച് 1971 മാര്‍ച്ച് 24-നുശേഷം കുടിയേറിയ ആര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസത്തിന് അനുമതിയില്ല. അതിന് മതവ്യത്യാസമില്ല. പുതിയ ബില്‍ അസം കരാറിനെയും ഇല്ലാതാക്കുമോ എന്ന ഉത്കണ്ഠ നിലനില്‍ക്കുന്നു.ഇന്നര്‍ലൈന്‍ പെര്‍മിറ്റ്* അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മണിപ്പുരിലുമാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി.) സംവിധാനം നിലവിലുള്ളത്. അന്നാട്ടുകാരല്ലാത്ത ഇന്ത്യന്‍ പൗരര്‍ക്ക് ഈ സംസ്ഥാനങ്ങളിൽ പോകാനും പാര്‍ക്കാനും ഐ.എല്‍.പി. വേണം. ഐ.എല്‍.പി.യില്‍ പറയുന്ന കാലത്തിനപ്പുറം കഴിയാനുമാവില്ല. ഭൂമിയിലും തൊഴിലിലും നാട്ടുകാര്‍ക്കാണ് അവകാശം. ഈ സംരക്ഷണമുള്ളതിനാലാണ് ഇവിടത്തെ പ്രതിഷേധങ്ങള്‍ അസമിലെയും ത്രിപുരയിലെയുമത്ര ശക്തിയാര്‍ജിക്കാത്തത്. മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഐ.എല്‍.പി. ബാധകമാക്കണമെന്ന് പ്രതിഷേധിക്കുന്നവരില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/35i679q
via
IFTTT
No comments:
Post a Comment