കൊച്ചി: നിർമാതാക്കളെക്കുറിച്ചു നടത്തിയ വിവാദപ്രസ്താവനയിൽ നടൻ ഷെയ്ൻ നിഗം മാപ്പുപറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാപ്പുപറഞ്ഞത്. താൻപറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നെന്നായിരുന്നു കുറിപ്പ്. നിർമാതാക്കൾക്ക് മനോരോഗമാണോയെന്ന് ഷെയ്ൻ കഴിഞ്ഞദിവസം ചോദിച്ചതാണ് വിവാദമായത്. ഇതിനുപിന്നാലെ, ഒത്തുതീർപ്പ് ചർച്ചകളിൽനിന്ന് നടീനടൻമാരുടെ സംഘടനയായ അമ്മയും സാങ്കേതികപ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയും പിൻമാറിയിരുന്നു. ഷെയ്ൻ മാപ്പുപറഞ്ഞെങ്കിലും വിവാദം ഉടൻ കെട്ടടങ്ങില്ലെന്നാണു സൂചന. മാപ്പോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു. ഷെയ്നിന്റെ നിസ്സഹകരണംമൂലം മുടങ്ങിയ രണ്ടു ചിത്രങ്ങളിലൂടെ ഏഴുകോടിയുടെ നഷ്ടമാണുണ്ടായത്. ചിത്രത്തിൽ പ്രവർത്തിച്ച ഒരുപാടുപേരുടെ അധ്വാനവും പാഴായി. ഈ സ്ഥിതി കാണാതെ പ്രശ്നപരിഹാരത്തിലേക്കു പോകാൻ ആരും തയ്യാറാകുമെന്നു തോന്നുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയ്നിൽനിന്ന് വിശ്വസനീയമായ 'ഉറപ്പ്' ലഭിച്ചാലേ പ്രശ്നം പരിഹരിക്കാനാകൂ എന്ന കണക്കുകൂട്ടലിലാണ് 'അമ്മ'യും നീങ്ങുന്നത്. ഷെയ്നിന്റെ കുറിപ്പ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമാതാക്കൾക്ക് മനോവിഷമമുണ്ടോയെന്ന ചോദ്യത്തിന് മനോവിഷമമാണോ മനോരോഗമാണോയെന്നു ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിൽ ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണു നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കുമെന്നാണു പ്രതീക്ഷ. ക്ഷമയാണ് എല്ലാറ്റിലും വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം. Content Highlights:shane nigam apologies
from mathrubhumi.latestnews.rssfeed https://ift.tt/2PfwozI
via
IFTTT
No comments:
Post a Comment