കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഫോട്ടോയ്ക്ക് സമീപം മകൾ ആര്യനന്ദ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ കൊച്ചി: 'പഠിച്ച് പോലീസാകണം. എന്നിട്ട് അച്ഛനെ കൊന്നവരെ പിടിക്കണം. പിന്നെ ശിക്ഷിക്കണം....' യു.കെ.ജി.ക്കാരി ആര്യനന്ദയുടെ ഈ മോഹത്തിനു മുന്നിൽ കരച്ചിലോളമെത്തി നിശ്ശബ്ദയാകും അച്ഛമ്മ ശ്യാമള. കണ്ണീരിനിയും ഉണങ്ങിയിട്ടില്ല, വരാപ്പുഴ ദേവസ്വംപാടത്തെ ഷേണായി പറമ്പിൽ വീട്ടിൽ. വരാപ്പുഴ കസ്റ്റഡി മരണമെന്ന് കേരളം പേരിട്ടു വിളിച്ച ദുരന്തത്തിൽ നഷ്ടമായത് ഈ കൊച്ചുവീട്ടിലെ സന്തോഷമാണ്. ആര്യനന്ദയ്ക്ക് അച്ഛനെന്ന വലിയ ലോകവും. കേസിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ''അച്ഛൻ വരുമെന്നു തന്നെയാ അവളുടെ വിശ്വാസം. ഞാൻ വലുതാകുമ്പോഴേക്കും അച്ഛൻ വരുമെന്ന് എപ്പോഴും പറയും. വരില്ലെന്ന് ആരെങ്കിലും തിരുത്തിയാൽ ദേഷ്യപ്പെടും. അവർക്ക് നല്ല തല്ലും കിട്ടും'' - ശ്യാമളയുടെ ശബ്ദമിടറുന്നു. ''പത്രത്തിലും ടി.വി.യിലുമെല്ലാം ശ്രീജിത്തിന്റെ പടം കാണിക്കുമ്പോൾ എന്റെ അച്ഛനെന്ന് ചൂണ്ടിപ്പറയും. കഴിഞ്ഞ പ്രാവശ്യം സ്കൂളിൽ പാട്ടുണ്ടായിരുന്നു. അതിന് കോളറൊക്കെയുള്ള ഫുൾക്കൈ ബനിയൻ വേണം. ഇവിടെ അന്വേഷിച്ചിട്ടൊന്നും കിട്ടിയില്ല. അച്ഛനുണ്ടായിരുന്നെങ്കി എനിക്ക് കൊണ്ടുത്തന്നേനെ എന്നായിരുന്നു അന്ന് സങ്കടം''. കിടക്കുന്ന മുറിയിൽ നിറയെ ശ്രീജിത്തിന്റെ ചിത്രങ്ങളാണ്. കുടുംബവുമൊന്നിച്ച് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും നടത്തിയ അവസാന വിനോദയാത്രയിലെ ചിത്രങ്ങൾ ഉൾപ്പെടെ ഭിത്തിയിലുണ്ട്. വരാപ്പുഴ തേവർകാട് ഇസബെല്ല ഡി റോസിസ് പബ്ലിക് സ്കൂളിലാണ് ആര്യനന്ദ പഠിക്കുന്നത്. ശ്രീജിത്തിന്റെ ഭാര്യ അഖില പറവൂർ താലൂക്ക് ഓഫീസിൽ ക്ലർക്കാണ്. ''സങ്കടമെല്ലാം ഉള്ളിലൊതുക്കി നടക്കുകയാണ് അഖില. കൊച്ചിന്റെ കാര്യോം നോക്കണ്ടേ... ഓരോന്നു ചിന്തിച്ച് അതിന് എപ്പോഴും തലവേദനയാണ്''. ശ്രീജിത്തിനൊപ്പം അനിയൻ സജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 'അവനേം അന്ന് കുറെ മർദിച്ചു. ചേച്ചിനേം കൊച്ചിനേം അനാഥമാക്കീല്ലേ... അവർക്ക് എന്നെ കൊല്ലായിരുന്നില്ലേ എന്നാണ് അവനിപ്പോഴും പറയുന്നത്'. വീട്ടുജോലിക്കു പോകുകയാണ് ശ്യാമള. ഏപ്രിലാകുമ്പോൾ ശ്രീജിത്ത് മരിച്ചിട്ട് രണ്ടു വർഷമാകും. സർക്കാർ പറഞ്ഞ പണവും ജോലിയുമെല്ലാം കിട്ടി. ലഭിച്ച പത്തുലക്ഷത്തിൽനിന്ന് മൂന്നുലക്ഷം കേസിന് ചെലവായി. നീതി വൈകില്ലെന്ന് തന്നെ ഈ അമ്മ ഉറച്ചു വിശ്വസിക്കുന്നു. കേസ് ഇങ്ങനെ 2018 ഏപ്രിൽ ഒൻപതിനാണ് കേസിനാസ്പദമായ വരാപ്പുഴ കസ്റ്റഡി മരണം. അക്രമസംഭവങ്ങളെ തുടർന്ന് വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെയുണ്ടായ മർദനമാണ് ശ്രീജിത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വരാപ്പുഴ ചിറയ്ക്കകം ദേവസ്വംപാടത്ത് ഷേണായിപറമ്പിൽ രാമകൃഷ്ണന്റെ മകനാണ് ശ്രീജിത്ത് (26). ബൂട്ട് ധരിച്ച കാലുകൊണ്ടുള്ള ചവിട്ടേറ്റാണ് ശ്രീജിത്ത് കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ആലുവ എസ്.പി.യുടെ നിയന്ത്രണത്തിലുള്ള റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്.) ഉദ്യോഗസ്ഥർക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കേസിൽ ആരോപണ വിധേയനായിരുന്ന അന്നത്തെ റൂറൽ എസ്.പി. എ.വി. ജോർജ് കേസിൽ സാക്ഷിയാണ്. എ.വി. ജോർജിനെ പ്രതിചേർക്കണം- ശ്രീജിത്തിന്റെ അമ്മ അന്നത്തെ റൂറൽ എസ്.പി.യായിരുന്ന എ.വി. ജോർജിനെ കേസിൽ പ്രതിചേർക്കാത്തതിൽ വിഷമമുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. ജോർജിനെ സാക്ഷിയായാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈഗർ ഫോഴ്സിനെ വിട്ടത് ജോർജാണ്. അദ്ദേഹത്തെ ചോദ്യം ചെയ്താലേ ശ്രീജിത്തിനെ പിടിക്കാൻ പറഞ്ഞത് ആരാണ്, എന്തിനാണെന്നൊക്കെ മനസ്സിലാകൂ. ആദ്യത്തെ പ്രതിപ്പട്ടികയിൽ ശ്രീജിത്തുണ്ടായിരുന്നില്ല. രണ്ടാമത്തെ പ്രതിപ്പട്ടികയിലാണ് ശ്രീജിത്തും സജിത്തുമുള്ളത്. ആരുടെ നിർദേശത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്ന് അറിയണം. ജോർജ് കൂടി ഉൾപ്പെട്ടതുകൊണ്ടാണ് തുടക്കത്തിലേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. നേരായ രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് വിശ്വാസം. പക്ഷേ, ജോർജിനെക്കൂടി പ്രതി ചേർക്കണം. അങ്ങനെ സംഭവിക്കാത്തതിൽ നല്ല വിഷമമുണ്ട്. ശ്രീജിത്തിന്റെ നിരപരാധിത്വം തെളിയണം - ശ്യാമള പറഞ്ഞു. content highlights:aryananda daughter of varappuzha custodial death victim sreejith wants to become police officer
from mathrubhumi.latestnews.rssfeed https://ift.tt/34yoFkx
via
IFTTT
No comments:
Post a Comment