തിരുവനന്തപുരം: കേരളബാങ്ക് രൂപവത്കരിച്ചതോടെ നേരത്തേ ജില്ലാ സഹകരണബാങ്കുകൾക്ക് അനുവദിച്ച ലൈസൻസുകൾ റിസർവ്ബാങ്ക് പുനഃപരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസിനിക്ഷേപം വാങ്ങാനുള്ള ജില്ലാബാങ്കുകളുടെ അനുമതി റിസർവ് ബാങ്ക് റദ്ദാക്കി. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകൾക്കാണ് പ്രവാസി നിക്ഷേപം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നത്. സംസ്ഥാന സഹകരണബാങ്കിന്റെ ലൈസൻസിലാണ് കേരളബാങ്ക് പ്രവർത്തിക്കുന്നത്. അതിനാൽ, സംസ്ഥാന സഹകരണബാങ്കിന്റെ പ്രവർത്തനമികവ് അനുസരിച്ചുമാത്രമേ ആധുനിക ബാങ്കിങ് ലൈസൻസുകൾ നിലനിർത്താനാവുള്ളൂവെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളബാങ്കിന് പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി നൽകാനാവില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. കോഴിക്കോട് ജില്ലാബാങ്കിൽ 90 കോടി രൂപ പ്രവാസി നിക്ഷേപമുണ്ട്. ഇത് ആറുമാസത്തിനുള്ളിൽ തിരികെനൽകണമെന്നാണ് നിർദേശം. പുതിയ നിക്ഷേപം വാങ്ങാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ആർ.ടി.ജി.എസ്. സംവിധാനമുള്ള കോഴിക്കോട് ജില്ലാബാങ്കിന്റെ പ്രവാസി നിക്ഷേപപദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഫോറിൻ എക്സ്ചേഞ്ച് സൗകര്യമുള്ള എവിടെനിന്നും കോഴിക്കോട് ജില്ലാ ബാങ്കിലേക്ക് പണം നിക്ഷേപിക്കാമെന്നതായിരുന്നു പ്രത്യേകത. സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ എല്ലാ ശാഖകളും കേരളബാങ്കിന്റെതാക്കി മാറ്റുന്നതിന് റിസർവ്ബാങ്കിന്റെ ശാഖാലൈസൻസ് എടുക്കണമെന്ന് ആർ.ബി.ഐ. നിർദേശമുണ്ട്. ഇക്കാര്യത്തിലും മാനദണ്ഡങ്ങളിൽ ഇളവുനൽകിയില്ലെങ്കിൽ അത് കേരളബാങ്കിനെ ബാധിക്കും. അവസാന മൂന്നുവർഷം തുടർച്ചയായി ലാഭത്തിലായിരിക്കണം, മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം, അവസാന മൂന്നുവർഷം ഓഡിറ്റ് സർട്ടിഫിക്കറ്റ് എ-ഗ്രേഡിലായിരിക്കണം, നബാർഡിന്റെ പരിശോധനാറിപ്പോർട്ടും എ-ഗ്രേഡ് ആയിരിക്കണം എന്നിവയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസൻസ് അനുവദിക്കുന്നതിന് റിസർവ്ബാങ്ക് നിർദേശിക്കുന്ന മാനദണ്ഡം. ഇതിൽ മൂലധനപര്യാപ്തത ഒഴികെയുള്ളവയൊന്നും കേരളബാങ്കിന് ഇപ്പോൾ പാലിക്കാനാവില്ല. Content Highlights:district co operative banks cant accept nri deposits
from mathrubhumi.latestnews.rssfeed https://ift.tt/38yhsUZ
via
IFTTT
No comments:
Post a Comment