ആലപ്പുഴ: കൊച്ചിയിൽ റോഡിലെ കുഴിയിൽവീണ് യുവാവ് മരിച്ച സംഭവത്തിൽ കോടതി പരാമർശത്തിനെതിരേ പരോക്ഷ വിമർശവുമായി മന്ത്രി ജി.സുധാകരൻ. ദാരുണസംഭവങ്ങളുണ്ടാവുമ്പോൾ കോടതി പ്രതികരിക്കുക സ്വാഭാവികമാണ്. എന്നാൽ, വിമർശനം കുറ്റംചെയ്തവരിലേക്ക് തിരിയണം. പൊതുവേ പറയരുത്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് അവിടെയുണ്ടായത്. എല്ലാവരും ഉത്തരവാദിത്വം നിർവഹിക്കണം. ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് വീതികൂട്ടുന്നതിന്റെയും കൊമ്മാടിപ്പാലം പുനർനിർമാണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നില്ലേ?. എത്രലക്ഷമാണ് കെട്ടിക്കിടക്കുന്നത്. അത് ജഡ്ജിമാരുടെ കുറ്റമാണോ. ജഡ്ജിമാർ കുറവ്, സ്റ്റാഫ് കുറവ്, സൗകര്യം കുറവ് - യഥാർഥ കാരണംഇതല്ലേ. ഈ സർക്കാർ അധികാരത്തിൽവന്നശേഷം 700 കോടിരൂപയുടെ കെട്ടിടങ്ങളാണ് കോടതികൾക്ക് നിർമിച്ചുകൊടുത്തത്. കോടതി എന്തുപറയുന്നുവോ അത് ചെയ്തുകൊടുക്കുന്നു. കോടതിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ.റോഡുകളിൽ ചിലസ്ഥലത്ത് മാത്രമേ പ്രശ്നമുള്ളൂ. അത് പരിഹരിക്കാൻ നടപടിയെടുത്തു. എറണാകുളം നഗരത്തിൽമാത്രം റോഡുകൾക്ക് ഏഴുകോടിരൂപ നൽകി. ആലപ്പുഴ നഗരത്തിൽ കുണ്ടുംകുഴിയുമുണ്ടോ? ഹൈക്കോടതി ജഡ്ജിയെ ആലപ്പുഴ നഗരത്തിലേക്ക് ക്ഷണിക്കുകയാണ്. ഇതുപോലെയാണ് മറ്റുജില്ലകളുടെയും സ്ഥിതി.മൂക്കിൽ വിരൽവെച്ചിട്ട് കാര്യമില്ല. നമ്മൾ ഇവിടെയാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കണം. കൊച്ചിയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതല്ലേ പ്രശ്നം. പൊതുമരാമത്ത് ഉദ്യോഗസ്ഥർ അവിടെ അപായസൂചന നൽകുന്ന ബോർഡ് വെക്കണമായിരുന്നു. അതിനാൽ രണ്ടുകൂട്ടർക്കെതിരേയും നടപടിവേണം’- മന്ത്രി പറഞ്ഞു.മാധ്യമങ്ങൾ െതറ്റിദ്ധരിച്ചു- സുധാകരന്‍താൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് സുധാകരൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.‘ചില മാധ്യമങ്ങൾ എനിക്കെതിരേ തെറ്റായ വാർത്തകൾ നൽകുന്നത് കുറച്ചുകാലമായി വർധിച്ചുവരികയാണ്. എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഞാൻ കോടതിക്കെതിരേ തെറ്റായി ഒരു പരാമർശവും നടത്തിയിട്ടില്ല’ -ഫെയ്‌സ്ബുക്കിൽ സുധാകരൻ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/36wVOhK
via
IFTTT
No comments:
Post a Comment