ബെംഗളൂരു: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടവുകേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. ഏഴു മുറികൾ, അടുക്കള, ബാത്ത് റൂം, സുരക്ഷയ്ക്കായി ഉദ്യോഗസ്ഥർ, സി.സി.ടി.വി. ക്യാമറകൾ, സെക്യൂരിറ്റി ടവർ എല്ലാം അടങ്ങിയ തടവുകേന്ദ്രം ബെംഗളൂരുവിനടുത്ത് സൊന്തകുപ്പയിലാണ് പൂർത്തിയാവുന്നത്. ജനുവരിയിൽ അനധികൃത കുടിയേറ്റക്കാർക്കായി തുറന്നുകൊടുക്കുന്ന തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ബെംഗളൂരുവിൽനിന്ന് 40 കിലോമീറ്റർ അകലെ നെലമംഗലയിലെ പിന്നാക്കവിഭാഗ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലാണ് തടവുകേന്ദ്രമാക്കിമാറ്റിയത്. വനിതാ ഹോസ്റ്റൽ തടവറയാക്കുന്നതിനുള്ള നിർമാണപ്രവൃത്തികൾ ആറുമാസംമുമ്പാണ് ആരംഭിച്ചത്. ജീവനക്കാർക്കായുള്ള ക്വാട്ടേഴ്സിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പത്ത് മീറ്റർ ഉയരത്തിലുള്ള ചുറ്റുമതിലും മുന്നിൽ രണ്ട് സുരക്ഷാടവറും നിർമിച്ചിട്ടുണ്ട്. ജയിലിന് സമാനമായ രൂപമാണ് കെട്ടിടത്തിനുള്ളത്. സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 25 പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെന്ന് കേന്ദ്രത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഫോറിൻ റീജ്യണൽ രജിസ്ട്രേഷൻ ഓഫീസ് അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെയാണ് ഇവിടെ പാർപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രമാണിത്. നിർമാണം പൂർത്തിയായ സാഹചര്യത്തിൽ കെട്ടിടത്തിന്റെ ചുമതല ഏറ്റെടുക്കാൻ ബെംഗളൂരു പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ വാർഡൻമാരെയും നിയോഗിക്കും. ബെംഗളൂരുവിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കണക്കെടുപ്പ് അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇവർക്കായി അഭയകേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞവർഷം സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രം ഒരുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വിസ കാലാവധി കഴിഞ്ഞ് നഗരത്തിൽ താമസിക്കുന്ന 866 വിദേശികൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 59 ബംഗ്ലാദേശികളെ സർക്കാർ നാടുകടത്തുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാൽ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ ഇവരെ തടവുകേന്ദ്രത്തിൽ താമസിപ്പിക്കും. കേന്ദ്ര ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് തടവുകേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. പിടിക്കപ്പെടുന്ന കുടുംബാംഗങ്ങളെ ഒന്നിച്ച് പാർപ്പിക്കണമെന്ന നിർദേശവുമുണ്ട്. ബെംഗളൂരുവിലേത് തടവുകേന്ദ്രമല്ല -ആഭ്യന്തരമന്ത്രി നെലമംഗലയിൽ നിർമിച്ചത് തടവുകേന്ദ്രമല്ലെന്നും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രമാണെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. നൈജീരിയ അടക്കമുള്ള രാജ്യങ്ങളിൽനിന്നും അനധികൃതമായി കുടിയേറിയവരെ പാർപ്പിക്കുന്നതിനാണ് കേന്ദ്രം നിർമിച്ചത്. കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർക്കുള്ളതാണിത്. പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ടവർക്കായല്ല കേന്ദ്രം. ഇത് തടവുകേന്ദ്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്നും അദ്ദേഹം പറഞ്ഞു. Content Highlights:bangalore detention center will be set up on january
from mathrubhumi.latestnews.rssfeed https://ift.tt/2s8X4cI
via
IFTTT
No comments:
Post a Comment