ഡോര്‍/റോത്തക്ക്: ഒമ്പതുവയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയശേഷം കുറ്റം മറയ്ക്കാന്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ പിതാവിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ ഇയാളെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നാണു പിടികൂടിയത്.
ഫാക്ടറി തൊഴിലാളിയായ ഇയാള്‍ ആറു മാസമായി ഭാര്യയുമായി പിരിഞ്ഞ് റോത്തക്കില്‍ത്തന്നെ രണ്ടു വീട്ടിലായിരുന്നു താമസം. നാലു കുട്ടികളും രാത്രിയില്‍ അച്ഛനോടൊപ്പം. ഇയാള്‍ രാവിലെ ജോലിക്കു പോകുമ്പോള്‍ മക്കളെ അമ്മയുടെ വീട്ടിലാക്കും. ഇക്കഴിഞ്ഞ നവംബര്‍ 27നും 28നുമാണ് പീഡനം നടന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുട്ടി അമ്മയോടു കാര്യം പറയുമെന്ന ഭീതി മൂലം കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കഴിഞ്ഞ രണ്ടിന് എലിവിഷം വാങ്ങി ഭക്ഷണത്തില്‍ കലക്കി മകള്‍ക്കു കൊടുത്തു.
പിറ്റേന്ന് കുട്ടിയുടെ നില വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. ഒളിവില്‍പ്പോയ പ്രതിക്കെതിരേ ഭാര്യയാണു പരാതി നല്‍കിയത്. ബിഹാര്‍ സ്വദേശിയായ ഇയാളെ പോക്‌സോ, കൊലപാതകം കുറ്റങ്ങള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു. ത്രിപുരയില്‍ പതിനേഴു വയസുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു രണ്ടു മാസത്തോളം തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചശേഷം തീകൊളുത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും 90 ശതമാനം പൊള്ളലിനെ അതിജീവിക്കാന്‍ ആ ഇളം ശരീരത്തിനു കഴിഞ്ഞില്ല.
മുഖ്യപ്രതി അജയ് രുദ്രപാലിനെയും അയാളുടെ അമ്മയെയും നാട്ടുകാര്‍ ആശുപത്രി പരിസരത്തു വളഞ്ഞുവച്ചു മര്‍ദിച്ചു. ഇന്നലെ രാവിലെയാണു സംഭവം. സാമൂഹിക മാധ്യമത്തിലൂടെയാണ് അജയ് പെണ്‍കുട്ടിയെ വശത്താക്കിയത്. വീട്ടിലെത്തി വിവാഹവാഗ്ദാനം നല്‍കിയതോടെ പെണ്‍കുട്ടി ഒപ്പം ഇറങ്ങിപ്പോന്നു. തുടര്‍ന്ന് ഇയാള്‍ ഷാതിര്‍ബസാറിലുള്ള വീട്ടില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. കൂട്ടുകാര്‍ക്കും കാഴ്ചവച്ചു. മതിയായ ഭക്ഷണം പോലും നല്‍കാതെയായിരുന്നു ക്രൂരത.
50,000 രൂപ നല്‍കിയാല്‍ പെണ്‍കുട്ടിയെ വിട്ടുതരാമെന്നു വീട്ടുകാരെ അറിയിച്ചു. നുള്ളിപ്പെറുക്കി 17,000 രൂപ വെള്ളിയാഴ്ച രാത്രി അജയിന്റെ അമ്മയ്ക്കു നല്‍കി. അത്രയേ കിട്ടിയുള്ളൂ എന്നറിഞ്ഞതില്‍ ക്ഷുഭിതനായ അജയ് പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അജയിന്റെ വീട് തെരഞ്ഞുപിടിച്ച് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇയാളുടെ അയല്‍ക്കാരാണു കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
മാനമെടുത്ത പ്രതികള്‍ ജീവനുമെടുത്ത ഉന്നാവിന്റെ മകള്‍ രാജ്യത്തിന്റെ വേദനയായി മാറിയിരിക്കെ ഉത്തര്‍ പ്രദേശില്‍നിന്നു വീണ്ടുമൊരു യുവതിയുടെ നിലവിളി. ബലാത്സംഗക്കേസില്‍ പ്രതികളായ നാലു പേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി പരാതിക്കാരിയായ 30 വയസുകാരിയുടെ ദേഹത്ത് ആസിഡൊഴിച്ചു. 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുസഫര്‍നഗറിലാണു സംഭവം. നാലു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്‌തെന്നു യുവതി നേരത്തേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസ് എഴുതിത്തള്ളി. തുടര്‍ന്നു യുവതി നേരിട്ടു കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതികള്‍ ബുധനാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയത്. വിസമ്മതിച്ചതോടെ ദേഹത്തേക്ക് ആസിഡൊഴിച്ചു.
from mangalam.com https://ift.tt/3443lTL
via IFTTT
No comments:
Post a Comment