സിഡ്നി: വ്യാപകമായ കാട്ടുതീ തടയാനാവാതെ ഓസ്ട്രേലിയയിൽ അഗ്നിരക്ഷാപ്രവർത്തകർ. അന്തരീക്ഷതാപനില കൂടിയതും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വലിയ വിപത്താണ് വിളിച്ചുവരുത്തുന്നത്. ദുരന്തസമാനമായ അന്തരീക്ഷമെന്നാണ് അഗ്നിരക്ഷാപ്രവർത്തകർ വിശേഷിപ്പിച്ചത്. ന്യൂസൗത്ത് വെയിൽസിൽ ചൊവ്വാഴ്ച താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. മണിക്കൂർ 65 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ് ലാൻഡിലും കഴിഞ്ഞദിവസം സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മൂന്നുമരണം റിപ്പോർട്ടുചെയ്തു. 100 പേർക്ക് പരിക്കേറ്റു. ആയിരങ്ങൾ വീടുപേക്ഷിച്ചു. ഇരുസംസ്ഥാനത്തുമായി ഒരാഴ്ചയ്ക്കിടെ 120 ഇടത്താണ് തീ പടർന്നത്. ഇതിൽ 50 ഇടത്ത് ഇനിയും അണയ്ക്കാനായിട്ടില്ല. സിഡ്നി നഗരത്തിനോടടുത്ത പ്രദേശങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസിൽമാത്രം 10 ലക്ഷത്തോളം ഹെക്ടർ സ്ഥലവും 200 വീടുകളും നശിച്ചു. സ്ഥിതിഗതികൾ കൂടുതൽ മോശമാവുംമുന്പ് സമീപപ്രദേശങ്ങളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുപോവണമെന്ന് അഗ്നിരക്ഷാസേന ജനങ്ങൾക്ക് മുന്നറിയിപ്പുനൽകി. അഗ്നിരക്ഷാസേനയിലെ 3000 പേരാണ് തീയണയ്ക്കാൻ ഭഗീരഥപ്രയത്നം നടത്തുന്നത്. തീരപ്രദേശങ്ങളിലെ ആയിരം കിലോമീറ്ററോളം വരുന്നപ്രദേശത്ത് 60 വിമാനങ്ങളും രംഗത്തുണ്ട്. കിഴക്കൻ ഓസ്ട്രേലിയയിൽ വ്യാപകമായി തീക്കാറ്റ് വീശുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വീടുപേക്ഷിച്ചുവന്ന ആയിരക്കണക്കിനുപേർ ക്യാമ്പുകളിലാണ് രണ്ടുദിവസമായി കഴിയുന്നത്. രണ്ടുവർഷമായി ഓസ്ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനംതന്നെയാണ് കാട്ടുതീക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഓസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേർ മരിച്ചു. 414 പേർക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റർ പ്രദേശം അന്ന് അഗ്നിക്കിരയായി. Content highlights:Australian wild fire
from mathrubhumi.latestnews.rssfeed https://ift.tt/2Qe6mgQ
via
IFTTT
No comments:
Post a Comment