കണ്ണൂർ: സ്വർണത്തിലേക്ക് ഷോട്ട്പുട്ട് എറിയുമ്പോൾ കോതമംഗലം മാർ ബേസിലിലെ വർഷ അതീഷിന്റെ അടിവയറ്റിലെ വേദന മാറിയിരുന്നില്ല. അപ്പോഴും അവളുടെ ശരീരം അസ്വസ്ഥമായിരുന്നു. ആർത്തവത്തിനിടയിലാണ് കോതമംഗലത്തുനിന്ന് വർഷ കണ്ണൂരിലേക്ക് വണ്ടി കയറിയതും മീറ്റിൽ പങ്കെടുത്തതും. പക്ഷേ അതൊന്നും അവളുടെ പ്രകടനത്തെ ബാധിച്ചില്ല. കൂടുതൽ കരുത്തോടെ അവൾ 10.73 മീറ്റർ ദൂരം ഷോട്ട്പുട്ട് എറിഞ്ഞു. ഇതിനിടയിലും എങ്ങനെ സാധിച്ചു എന്നു ചോദിച്ചപ്പോൾ വളരെ 'കൂൾ' ആയിരുന്നു വർഷയുടെ മറുപടി. “പിരീഡ്സ് ആണെങ്കിലെന്താ, നമ്മൾ ചില്ലാണ് ബ്രോ, മനക്കരുത്തുണ്ടെങ്കിൽ നമ്മുടെ ശരീരം തളരില്ല. ആ കരുത്തിലാണ് മുന്നോട്ടുപോകുന്നത്.” വർഷയ്ക്ക് ഒരു സങ്കടമേയുള്ളൂ. കോതമംഗലത്തുനിന്ന് പോരുംമുമ്പ് ചെറിയ പള്ളിയിൽ പോയി മെഴുകുതിരിവെച്ച് പ്രാർഥിക്കാൻ കഴിഞ്ഞില്ല. എന്തു വിശേഷമുണ്ടെങ്കിലും അവിടെ പോയി പ്രാർഥിക്കുന്നത് പതിവാണ്. ഇത്തവണ അതിന് കഴിഞ്ഞില്ല. മത്സരത്തിനിറങ്ങുംമുമ്പ് കൂട്ടുകാരെ വിളിച്ചുപറഞ്ഞ് അവർ പോയി മെഴുകുതിരി കത്തിച്ചു. ആ മെഴുകുതിരിയുടെ വെളിച്ചം തട്ടിയാണ് ഈ സ്വർണം തിളങ്ങുന്നതെന്നും വർഷ പറയുന്നു. ഇനി സ്കൂൾ മീറ്റിന്റെ ഡേറ്റും പിരീഡ്സിന്റെ ഡേറ്റും ഒരുപോലെ വന്നാലും ഹോർമോൺ ഗുളികകൾ കഴിച്ച് വർഷ പിരീഡ്സ് നീട്ടിവെക്കാറില്ല. വർഷ മാത്രമല്ല, ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടിയ കോട്ടയം പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ ആതിരയ്ക്കും ഇതേ അഭിപ്രായമാണ്. “ആൺകുട്ടികൾ എപ്പോഴും പെൺകുട്ടികളേക്കാൾ മുന്നിലെത്തുന്നതിനെക്കുറിച്ച് എപ്പോഴും എല്ലാവരും പറയും. പക്ഷേ, ഞങ്ങൾ പെൺകുട്ടികൾ ഇത്രയും വേദന സഹിച്ചാണ് മീറ്റിൽ പങ്കെടുക്കുന്നതെന്ന് ആരും ഓർക്കാറില്ല. പിരീഡ്സ് ചിലപ്പോഴൊക്കെ പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നിട്ടും ഞങ്ങൾ നേട്ടങ്ങളുണ്ടാക്കുന്നു”-വർഷയുടെയും ആതിരയുടെയും വാക്കുകളിൽ അഭിമാനം. ആർത്തവദിനത്തിൽ പി.ടി.ഉഷയുടെ ഏഷ്യൻ റെക്കോഡ് പിരീഡ്സിന്റെ വേദനയുടെ കഥ പി.ടി.ഉഷയ്ക്കും പറയാനുണ്ട്. ആർത്തവദിവസം വേദന സഹിച്ചാണ് ഉഷ ഏഷ്യൻ റെക്കോഡ് സ്ഥാപിച്ചത്. ആ ദിവസങ്ങളെ സാധാരണ ദിവസങ്ങളായി കണ്ടാൽ പകുതി പ്രശ്നവും കുറയുമെന്ന് ഉഷ പറയുന്നു. മനക്കരുത്താണ് ആദ്യം വേണ്ടത്. വിജയം മാത്രം മനസ്സിലുറപ്പിച്ച് ഓടിയാൽ മതി. നമ്മൾ ഒന്നാമതെത്തിയിരിക്കും. ചില സമയത്ത് ഇതു പ്രകടനത്തെ ബാധിക്കാറുണ്ടെന്നും ഉഷ പറയുന്നു. സ്വർണം കിട്ടിയാലും ചിലപ്പോൾ പ്രതീക്ഷിച്ച പ്രകടനം പുറത്തുവന്നിട്ടുണ്ടാകില്ല. അതിന് ഒരുകാരണം ഈ പിരീഡ്സായിരിക്കും. അത്ലറ്റുകൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാമെന്നും ഉഷ ചൂണ്ടിക്കാട്ടുന്നു. ടിന്റു ലൂക്ക ഇങ്ങനെയുള്ള സമയങ്ങളിൽ നന്നായി ഓടാറില്ല. പ്രകടനത്തെ ബാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇതൊഴിവാക്കാൻ ഗുളിക കഴിച്ച് ടിന്റുവിന്റെ ആർത്തവം നീട്ടിവെയ്ക്കാറുണ്ട്. എന്നാൽ ജിസ്ന മാത്യുവിന് അങ്ങനെ പ്രശ്നങ്ങൾ വരാറില്ലെന്നും ഉഷ ചൂണ്ടിക്കാട്ടുന്നു. യോജിച്ചത് നമ്മൾ ചെയ്യുക ആർത്തവസമയങ്ങളിൽ സാധാരണയായി സ്ത്രീകളുടെ ശരീരത്തിന് തളർച്ചയുണ്ടാകാറുണ്ട്. സ്കൂൾമീറ്റിൽ പങ്കെടുക്കുമ്പോൾ, ചൂടുള്ള കാലാവസ്ഥയിൽ മത്സരിക്കുമ്പോൾ ഈ തളർച്ച കൂടാം. അതുകൊണ്ടുതന്നെ മത്സരത്തിനിടയിൽ തലകറങ്ങി വീഴാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഹോർമോൺ ഗുളിക കഴിച്ച് ആർത്തവം നീട്ടിവെച്ചശേഷം മീറ്റിൽ പങ്കെടുക്കുന്നതാണ് നല്ലത്. അതുകൊണ്ട് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാകില്ല. അങ്ങനെ ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഇതിനെല്ലാമപ്പുറം നമ്മൾക്ക് യോജിച്ചത് നമ്മൾ ചെയ്യുകയെന്നതാണ്. ആർത്തവ പ്രശ്നങ്ങൾ വ്യക്തികൾക്കനുസരിച്ച് മാറുമെന്നതാണ് കാരണം. - ഡോ. മഞ്ജു, ഗൈനക്കോളജിസ്റ്റ്, ഇ.എസ്.ഐ. മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആശ്രമം, കൊല്ലം. Content Highlights:girl athletes participating in school sports meet on their periods days
from mathrubhumi.latestnews.rssfeed https://ift.tt/37eJiEK
via
IFTTT
No comments:
Post a Comment