ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വയംവിരമിക്കൽ പദ്ധതി (വി.ആർ.എസ്.) സ്വീകരിച്ച് എൺപതിനായിരത്തോളം ജീവനക്കാർ ബി.എസ്.എൻ.എൽ. വിട്ടേക്കും. ശമ്പളയിനത്തിൽ 7000 കോടി രൂപ ലാഭിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബി.എസ്.എൻ.എൽ. ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പുർവാർ പറഞ്ഞു. ഈ മാസം നാലുമുതൽ ഡിസംബർ മൂന്നുവരെയാണ് വി.ആർ.എസ്. സ്വീകരിക്കാനുള്ള സമയം. ഇക്കാര്യം ജീവനക്കാരെ അറിയിക്കാൻ ഫീൽഡ് യൂണിറ്റുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് പുർവാർ പറഞ്ഞു. ബി.എസ്.എൻ.എലിലെ ഒന്നരലക്ഷം ജീവനക്കാരിൽ ഒരുലക്ഷം പേരും വി.ആർ.എസിന് യോഗ്യതയുള്ളവരാണ്. മറ്റു സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷനിൽ പോയവരുൾപ്പെടെ, 50 വയസ്സും അതിലേറെയും പ്രായമുള്ള ജീവനക്കാരാണ് ഇതിന് യോഗ്യർ. സർവീസിലിരുന്ന ഓരോ വർഷത്തെയും 35 ദിവസത്തെ ശമ്പളത്തിനും വിരമിക്കൽപ്രായംവരെയുള്ള ഓരോവർഷത്തെയും 25 ദിവസത്തെ ശമ്പളത്തിനും ആനുപാതികമായ തുകയായിരിക്കും വി.ആർ.എസ്. എടുക്കുന്നവർക്ക് കിട്ടുക. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡും (എം.ടി.എൻ.എൽ.) ജീവനക്കാർക്ക് വി.ആർ.എസ്. പ്രഖ്യാപിച്ചു. ഡിസംബർ മൂന്നുവരെയാണ് ഇതിനുള്ള സമയം. 50 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവർക്ക് വി.ആർ.എസ്. എടുക്കാം. 2020 ജനുവരി 31 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിച്ചിരിക്കുന്നത്. നഷ്ടത്തിലായ ബി.എസ്.എൻ.എലിനെയും എം.ടി.എൻ.എലിനെയും കരകയറ്റാൻ 69,000 കോടി രൂപയുടെ പാക്കേജ് സർക്കാർ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇവയെ പരസ്പരം ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുംബൈയിലും ഡൽഹിയിലും ടെലിഫോൺ-ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന പൊതുമേഖലാസ്ഥാപനമാണ് എം.ടി.എൻ.എൽ. മറ്റിടങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നത് ബി.എസ്.എൻ.എൽ. ആണ്. content highlights:bsnl voluntary retirement scheme
from mathrubhumi.latestnews.rssfeed https://ift.tt/2JYSy63
via
IFTTT
No comments:
Post a Comment