കൊല്ലം : അയോധ്യ കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധി അനുകൂലമാണെങ്കിൽ ആഹ്ലാദപ്രകടനങ്ങളും പ്രതികൂലമാണെങ്കിൽ പ്രതിഷേധ പ്രകടനങ്ങളും നടത്താൻ പാടില്ലെന്ന് ആർ.എസ്.എസ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകാനായി ഞായറാഴ്ച സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും സംഘപരിവാർ പ്രവർത്തകരുടെ പ്രത്യേക സമ്മേളനങ്ങൾ (സാംഘിക്) വിളിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഈ സമ്മേളനങ്ങളിൽ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൊല്ലത്ത് നടത്താനിരുന്ന എ.ബി.വി.പി. സംസ്ഥാനസമ്മേളനം ഡിസംബർ ഏഴ്, എട്ട് തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗികമായി മറ്റ് കാരണങ്ങളാണ് പറയുന്നതെങ്കിലും അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിയത്. വിധിവന്നശേഷമുള്ള ദിവസങ്ങളിൽ ഒരു കാരണവശാലും സംഘപരിവാർ പ്രവർത്തകർ ഒരു ഗ്രൂപ്പിലും ഇതുസംബന്ധിച്ച സന്ദേശങ്ങളയയ്ക്കുകയോ ചർച്ചനടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ല. കൂട്ടമായോ ഒറ്റയ്ക്കോ ഈ വിഷയത്തിൽ തർക്കങ്ങളിൽ ഏർപ്പെടരുത്. പ്രകോപനങ്ങൾ ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാൽ അതിനു മറുപടിപറയാൻ ആരും ശ്രമിക്കരുത്. വ്യക്തികൾ തമ്മിലും ഇതുമായി ബന്ധപ്പെട്ട സന്ദേശം അയയ്ക്കരുത്. ഈ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും എല്ലാ തട്ടിലേക്കും എത്തിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും ആർ.എസ്.എസ്. നിർദേശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സംഘർഷമുണ്ടായിട്ടുള്ള പ്രദേശങ്ങളിലൂടെ പ്രവർത്തകർ യാത്ര ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്. ഇവ ലംഘിക്കുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ സംഘടന ഏറ്റെടുക്കില്ലെന്നുള്ള സന്ദേശവും പ്രവർത്തകർക്ക് ആർ.എസ്.എസ്. നൽകുന്നു. വിധിവന്നശേഷം ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് മാധ്യമങ്ങളോട് നടത്തുന്ന പ്രസ്താവനയായിരിക്കും സംഘടനയുടെ നിലപാട്. ഇതല്ലാതെയുള്ള പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ആർ.എസ്.എസ്. വ്യക്തമാക്കിയിട്ടുണ്ട്. content highlights:ayodhya verdict-rss
from mathrubhumi.latestnews.rssfeed https://ift.tt/33sU5ZU
via
IFTTT
No comments:
Post a Comment