തിരുവനന്തപുരം: ധനവകുപ്പിനും കിഫ്ബിക്കുമെതിരേ പരസ്യവിമർശനവുമായി ജി. സുധാകരൻ രംഗത്തെത്തിയതോടെ തോമസ് ഐസക്-സുധാകരൻ പോര് പാർട്ടിയും സർക്കാരും ഗൗരവത്തിലെടുക്കുന്നു. ഇക്കാര്യത്തിലുള്ള പരാതി തോമസ് ഐസക് തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് ആയുധംനൽകുന്ന സമീപനം സുധാകരൻ സ്വീകരിച്ചതിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുണ്ട്. അതുകൊണ്ടാണ്, പരസ്യപ്രതികരണം ഒഴിവാക്കി തോമസ് ഐസക് പാർട്ടിയിലേക്കു വിഷയമെത്തിച്ചത്. ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ നേരത്തേയുണ്ടായിരുന്ന ഐസക്-സുധാകര വിഭാഗങ്ങളുടെ ശീതസമരങ്ങൾ ഇടയ്ക്കൊന്ന് അവസാനിച്ചതാണ്. അരൂരിലെ തോൽവിയോടെ ഇത് വീണ്ടും കൂടി. സുധാകരന്റെ 'പൂതന' പരാമർശമാണ് അരൂരിലെ തോൽവിക്കു കാരണമെന്ന വ്യാഖ്യാനം പാർട്ടിക്കുള്ളിൽത്തന്നെയുണ്ടായതാണ് ഇതിനു കാരണം. ഇതിനു പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പിനോട് ധനവകുപ്പ് കാണിക്കുന്ന അയിത്തം പരസ്യമാക്കി സുധാകരനെത്തുന്നത്. കിഫ്ബിക്കെതിരേ പ്രതിപക്ഷം പല ആരോപണങ്ങളുമായി രംഗത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഇതിന് അത്ര കാഠിന്യമുണ്ടായിരുന്നില്ല. ആ ഘട്ടത്തിലാണ് കിഫ്ബിയിൽ ഒന്നും നേരാംവണ്ണമല്ല നടക്കുന്നതെന്നും റോഡ് നന്നാവാത്തതിന്റെ കാരണം പൊതുമരാമത്തിന്റെ മേലേക്കു ചുമത്തേണ്ടതില്ലെന്നുമുള്ള വിമർശനം സുധാകരൻ ഉന്നയിക്കുന്നത്. കിഫ്ബിയിലെ 'ബകൻ' എന്ന സുധാകരന്റെ പരമാർശം പ്രതിപക്ഷം സഭയിൽ ആവർത്തിച്ചപ്പോഴും ഐസക് മറുപടി പറഞ്ഞില്ല. സുധാകരന്റെ പരാമർശത്തിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണു സൂചന. നിയമസഭ നടക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാക്കി വിഷയം സജീവമാക്കേണ്ടെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. എന്നാലും, ഐസക് വ്യക്തിപരമായിത്തന്നെ പരാതി ഉന്നയിച്ച സ്ഥിതിക്ക് അത് സി.പി.എം. പരിശോധിക്കും. സംഘടനാപരമായ പരിശോധന തന്നെയാണ് ഇതിൽ മുഖ്യമന്ത്രിയും ഉദ്ദേശിക്കുന്നതെന്നാണു സൂചന. അതേസമയം, സുധാകരന്റെ പരാമർശങ്ങൾക്കു മറുപടിയില്ലാതെ പോയാൽ അത് സർക്കാരിനെ മോശമാക്കുമെന്ന പൊതുവിലയിരുത്തലുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടിയും അതിലുപരിയായ വിശദീകരണവും നൽകി കിഫ്ബി തന്നെ രംഗത്തെത്തിയത്. കിഫ്ബിയുടെ റോളും പൊതുമരാമത്ത് വകുപ്പിന്റെ പോരായ്മയും കിഫ്ബി വിശദീകരിച്ചിട്ടുണ്ട്. ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും കിഫ്ബിയുടെ ഉത്തരവാദിത്വമാണെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഭാവനാപൂർണമായ കാഴ്ചപ്പാടാണ് കിഫ്ബി പദ്ധതികൾക്കുള്ളതെന്നും അതിന്റെ മാനദണ്ഡത്തിൽ മാറ്റംവരുത്തില്ലെന്നും തോമസ് ഐസക് നിയമസഭയിലും പറഞ്ഞു. ഇതു രണ്ടും സുധാകരന്റെ കുറ്റപ്പെടുത്തൽ മറികടക്കാനുള്ള ഭരണപരമായ മറുപടിയാണ്. രാഷ്ട്രീയ മറുപടിക്കാണ് ഐസക് മുഖ്യമന്ത്രിയെ പരാതി അറിയിച്ചത്. അതാണ് സി.പി.എം. പരിശോധിക്കാനിരിക്കുന്നതും. content highlights:thomas isaac- g sudhakaran
from mathrubhumi.latestnews.rssfeed https://ift.tt/2phyg0A
via
IFTTT
No comments:
Post a Comment