തിരുവനന്തപുരം: വോട്ടെല്ലാം എവിടെപ്പോയി? ഇപ്പോൾ ബി.ജെ.പി.െയയും എൻ.ഡി.എ.യെയും അലട്ടുന്ന ചോദ്യമിതാണ്. ഒരുമാസം മുൻപ് പാലായിലുണ്ടായ വോട്ടുചോർച്ച ഇത്തവണ ഉപതിരഞ്ഞടുപ്പ് നടന്ന അഞ്ചുമണ്ഡലങ്ങളിൽ നാലിടത്തും ആവർത്തിച്ചു. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിർത്താനായതും ഇവിടെ 380 വോട്ടുകൂടിയെന്നതും അല്പം ആശ്വാസം. അരൂരിൽ സീറ്റുനൽകിയിട്ടും വേണ്ടെന്നുപറഞ്ഞു മാറിനിന്ന ബി.ഡി.ജെ.എസിനെക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം എൻ.ഡി.എ.ക്ക് എന്തുഗുണമുണ്ടായെന്ന ചോദ്യവും ശക്തമായി. വോട്ടുമറിക്കൽ ആരോപണം ഉയർന്നുകഴിഞ്ഞു. വട്ടിയൂർക്കാവ്: സ്ഥാനാർഥിനിർണയത്തിലുണ്ടായ അസ്വസ്ഥത എൻ.ഡി.എ.ക്കു തിരിച്ചടിയായി. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനായ കുമ്മനത്തോടുള്ള മമത സുരേഷിനോടുണ്ടാവില്ലെന്നു വോട്ടെണ്ണുന്നതിനുമുൻപ് മറ്റൊരു മുതിർന്ന നേതാവ് ഒ. രാജഗോപാൽ പറഞ്ഞത് ശരിവെക്കുന്നതായി ഫലം. സാമുദായിക ഇടപടലിന്റെ പ്രതിഷേധമെന്നോണം ആർ.എസ്.എസിൽ ഒരുവിഭാഗത്തിന്റെ വോട്ട് എൽ.ഡി.എഫിനു കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനംരാജശേഖരൻ 50,709 വോട്ടുനേടി രണ്ടാമനായപ്പോൾ ഇത്തവണ സുരേഷിന് 27,453 വോട്ടുമായി മൂന്നാമനാകാനേ കഴിഞ്ഞുള്ളൂ. 23,256 വോട്ടിന്റെ കുറവ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 43,700 വോട്ടാണ് രണ്ടാമതെത്തിയ കുമ്മനം നേടിയത്. ഇത്തവണത്തെ പിന്നോട്ടടി ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വോട്ടുകോട്ട കാക്കാൻ ബി.ജെ.പി.ക്കായി. എന്നാൽ, വിജയിച്ച യു.ഡി.എഫിലെ എം.സി. കമറുദ്ദീനും രണ്ടാമതെത്തിയ രവീശതന്ത്രി കുണ്ടാറും തമ്മിൽ ഇത്തവണ വോട്ടുവ്യത്യാസം 7923 ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 89 മാത്രമായിരുന്നു. എങ്കിലും ഇവിടെ വോട്ടുഭിന്നിക്കൽ തടയാനായി. എൻ.ഡി.എ.ക്ക് ഇക്കുറി കിട്ടിയത് 57,484 വോട്ട്. കോന്നി: ഒന്നുകിൽ വിജയിക്കുക, അല്ലെങ്കിൽ രണ്ടാമെത്തുക എന്നതായിരുന്നു കോന്നിയിൽ കെ. സുരേന്ദ്രനെ മത്സരിപ്പിച്ചപ്പോൾ പാർട്ടി ലക്ഷ്യമിട്ടത്. രണ്ടുംനടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 46,506 വോട്ടാണ് സുരേന്ദ്രനു കിട്ടിയത്. ഇടതുമുന്നണിയിലെ വീണാ ജോർജുമായി 440 വോട്ടിന്റെ വ്യത്യാസം മാത്രം. ഇത്തവണ സുരേന്ദ്രന് 39,786 വോട്ടുമാത്രം. എന്നാൽപ്പോലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്കു കിട്ടിയ 16,713 വോട്ട് ഇക്കുറി ഉയർത്തി. അരൂർ: അരൂരിൽ ബി.ജെ.പി.യുമായി ബി.ഡി.ജെ.എസിന്റെ അകൽച്ച എത്രത്തോളം വലുതെന്നു കെ. പ്രകാശ്ബാബുവിന്റെ വോട്ട് വിളിച്ചുപറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡോ. കെ.എസ്. രാധാകൃഷ്ണന് 26,250 വോട്ട് കിട്ടിയിടത്ത് ഇത്തവണ പ്രകാശ്ബാബുവിന് 16,289 വോട്ടുമാത്രം. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് എതിരായെന്നും ബി.ഡി.ജെ.എസ്. പറ്റിച്ചെന്നും ബി.ജെ.പി. വിലയിരുത്തുന്നു. എറണാകുളം: എറണാകുളത്ത് പ്രചാരണത്തിൽ ഒറ്റയാൾപോരാട്ടം നടത്തിയ സി.ജി. രാജഗോപാൽ നേടിയത് 13,351 വോട്ട്. പാർട്ടിമെഷീനറി നിർജീവമായിരുന്നു ഇവിടെന്നു ചില നേതാക്കൾ മുറുമുറുക്കുന്നു. പെരുമഴയത്ത് മറ്റുമുന്നണികൾ വോട്ടർമാരെ ബൂത്തിലെക്കിക്കാൻ കഷ്ടപ്പെട്ടപ്പോൾ എൻ.ഡി.എ കാഴ്ചക്കാരായിനിന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അൽഫോൺസ് കണ്ണന്താനത്തിന് 17,769 വോട്ടുണ്ടായിരുന്നു. content highlights:kerala by election result
from mathrubhumi.latestnews.rssfeed https://ift.tt/33ZmmXN
via
IFTTT
No comments:
Post a Comment