വാഷിങ്ടൺ: ലോക സമ്പദ്വ്യസ്ഥയിൽ മാന്ദ്യം പ്രകടമാണെന്നും 90 ശതമാനം രാജ്യങ്ങളെയും അത് ബാധിക്കുമെന്നും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) പുതിയ മേധാവി ക്രിസ്റ്റലിന ജോർജിവ. വളർന്നുവരുന്ന സാമ്പത്തികശക്തികളായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ പ്രകടമാവുമെന്നും അവർ പറഞ്ഞു. ദശാബ്ദത്തിലെ ഏറ്റവുംകുറഞ്ഞ വളർച്ചനിരക്കാണ് ഈവർഷം വിവിധ രാജ്യങ്ങൾക്കുണ്ടാവുക. ലോക സമ്പദ്വ്യവസ്ഥ ആനുപാതികമായി താഴോട്ടുപോവുകയാണെന്നും ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടർ പറഞ്ഞു. വാഷിങ്ടണിൽ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാർഷികയോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. യു.എസ്.-ചൈന വ്യാപാരയുദ്ധമാണ് ആഗോളമാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത്. ഇതുമാത്രമല്ല കാരണം. പക്ഷേ, വ്യാപാരയുദ്ധം എല്ലാവർക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂ. ആഗോള സമ്പദ്വ്യവസ്ഥയിൽ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണ്. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. പ്രത്യാഘാതം ഏറെനാൾ നീണ്ടുനിൽക്കുകയുംചെയ്യും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വളർന്നുവരുന്ന വിപണികളെയും ഇത് കാര്യമായിബാധിക്കും. ചൈനയിലും വളർച്ചനിരക്ക് കുറയുകയാണ്. യു.എസിലും ജർമനിയിലും തൊഴിലില്ലായ്മ വർധിക്കുകയാണ്. യു.എസ്., ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങൾ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. Content Highlights:Financial crisis world economy India
from mathrubhumi.latestnews.rssfeed https://ift.tt/2AVRmvm
via
IFTTT
No comments:
Post a Comment