കോട്ടയം: ബി.ടെക്. കോഴ്സിലെ വിവാദമായ മാർക്കുദാനം റദ്ദാക്കാൻ എം.ജി. സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ബി.ടെക്. പരീക്ഷയിൽ ഏതെങ്കിലും സെമസ്റ്ററിൽ ഒരു വിഷയത്തിനുമാത്രം തോറ്റവർക്ക് അഞ്ചുമാർക്കുവരെ നൽകി ജയിപ്പിക്കാനുള്ള സിൻഡിക്കേറ്റിന്റെ മുൻതീരുമാനമാണ് റദ്ദായത്. മേയ് 17-ന് മാർക്കുദാന ഉത്തരവ് വന്നശേഷം 119 കുട്ടികൾക്ക് ജയിച്ചതിന്റെ പുതുക്കിയ മാർക്ക് ലിസ്റ്റും െപ്രാവിഷണൽ ബിരുദസർട്ടിഫിക്കറ്റും നൽകിയിരുന്നു. ഇത് റദ്ദാക്കും. വിജയം തേടി സർവകലാശാലയുടെ പരിഗണനയിലുള്ള 85 അപേക്ഷ നിരസിക്കും. കുട്ടികളുടെ ഭാവി കണക്കിലെടുത്ത്, വിജയം നേടുംവരെ പരീക്ഷയെഴുതാൻ അവർക്ക് അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ദയാപരമാണ് ഇൗ തീരുമാനം. ഏപ്രിൽ 30-നായിരുന്നു വിവാദമായ മാർക്കുദാനതീരുമാനം. വ്യാഴാഴ്ച പ്രോ വി.സി. സി.ടി.അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗമാണ്, മന്ത്രി ജലീലിനെവരെ ആരോപണവിധേയനാക്കിയ നടപടി റദ്ദാക്കി തീരുമാനമെടുത്തത്. മാർക്കുദാനം ഒഴിവാക്കാൻ സർക്കാർ നൽകിയ നിർദേശം സിൻഡിക്കേറ്റ് പാലിക്കുകയായിരുന്നു. നടന്നതെന്ത് * ബി.ടെക്. കോഴ്സുകൾ സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറിയ സാഹചര്യത്തിലായിരുന്നു പരാജിതരെ സഹായിക്കാൻ മാർക്ക് നൽകിയതെന്ന് വൈസ് ചാൻസലർ വിശദീകരിച്ചിരുന്നു. തങ്ങൾ കോഴ്സ് കൈകാര്യം ചെയ്തിരുന്നസമയത്ത് നിസ്സാരമാർക്കിന് ഒാരോവിഷയംമാത്രം തോറ്റ് ഭാവി നഷ്ടമായവരെ സഹായിക്കുന്നു എന്നായിരുന്നു നിലപാട്. * എന്നാൽ, ഇതേ ആവശ്യം ഉന്നയിച്ച് ഒരു കുട്ടി സർവകലാശാലയുടെ അദാലത്തിന് നേരത്തേ അപേക്ഷ നൽകിയിരുന്നു. ഒരു മാർക്ക് മോഡറേഷനുപുറമേ നൽകാൻ അദാലത്ത് തീരുമാനിച്ചെങ്കിലും പരീക്ഷാവിഭാഗം അത് ക്രമവിരുദ്ധമെന്ന് കണ്ടെത്തി. ഫയൽ അക്കാദമിക് കൗൺസിലിന്റെ പരിഗണനയ്ക്കുവിടാനും അവർ നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് ഇതേ ആവശ്യം ഏപ്രിൽ 30-ന് സിൻഡിക്കേറ്റ് യോഗം പരിഗണിച്ചത്. ബി.ടെക്. പരീക്ഷയിൽ മൊത്തത്തിൽ ബാധകമാകുംവിധം തീരുമാനമെടുക്കുകയുംചെയ്തു. * രണ്ട് കാര്യത്തിലെ ക്രമക്കേടുന്നയിച്ച് പ്രതിപക്ഷനേതാവ് രംഗത്തുവന്നു. അദാലത്ത് നടത്തി മോഡറേഷൻ നിശ്ചയിച്ചത്, അതിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് എന്നിവയെ അദ്ദേഹം ചോദ്യംചെയ്തു. * ഫലം വന്ന പരീക്ഷയിൽ അഞ്ചുമാർക്ക് നൽകുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി. * സംഭവത്തിൽ ചാൻസലറായ ഗവർണർ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. ദയാപരമായ തീരുമാനമെന്ന് റിപ്പോർട്ട്. പക്ഷേ, മുഖ്യമന്ത്രിതന്നെ ഇതിനോട് യോജിച്ചില്ല. തുടർന്ന് തീരുമാനം റദ്ദാക്കുന്നു. സർവകലാശാലയുടെ യശ്ശസ്സിന് കോട്ടംതട്ടുന്ന രീതിയിൽ വന്നതിനാൽ തീരുമാനം റദ്ദാക്കുന്നു എന്ന് ഒൗദ്യോഗികമായി അറിയിക്കുന്നു. content highlights:MG University mark donationrow
from mathrubhumi.latestnews.rssfeed https://ift.tt/2BJ4Aff
via
IFTTT
No comments:
Post a Comment