തിരുവനന്തപുരം: വേനലില്‍ കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന കേരളത്തില്‍നിന്നു കഴിയുന്നത്ര വെള്ളം തിരിച്ചുവിടാന്‍ ലക്ഷ്യമിട്ട് ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തില്‍ ചര്‍ച്ചയ്‌ക്കെത്തും. പെരിയാര്‍, പമ്പ, ഭാരതപ്പുഴ, അച്ചന്‍കോവിലാറ്, ചാലിയാര്‍ എന്നിവിടങ്ങളില്‍നിന്നു പരമാവധി വെള്ളം നേടിയെടുക്കാനുള്ള മുന്നൊരുക്കവുമായി തമിഴ്‌നാട് എത്തുമ്പോള്‍, നിലവിലെ തര്‍ക്കവിഷയങ്ങള്‍പോലും അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണു കേരളം.
ജലകരാറുകളുമായി ബന്ധപ്പെട്ടു കേരളം ദീര്‍ഘകാലമായി തമിഴ്‌നാടിനോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്: ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു ഭീഷണിയായ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട്, പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കല്‍, കേരളത്തിന്റെ പങ്ക് വെള്ളം കൃത്യമായി നല്‍കുക, കാവേരി ട്രിബ്യൂണല്‍ അനുവദിച്ച വെള്ളം ഉപയോഗിക്കാന്‍ അണകെട്ടാനുള്ള അനുമതിക്കു തടസം പാടില്ല. എന്നാല്‍, ഈ ആവശ്യങ്ങളൊന്നും ഇന്നു നടക്കുന്ന ചര്‍ച്ചകളിലില്ല. പകരം തമിഴ്‌നാടിന്റെ ആവശ്യങ്ങളാണ് അജന്‍ഡയില്‍.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മൂന്നു മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു മാസ്‌ക്കറ്റ് ഹോട്ടലിലാണു ചര്‍ച്ച. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ ഇവയാണ്: ഇടമലയാര്‍ അണക്കെട്ടിനു മുകളിലുള്ള ആനമലയാറില്‍നിന്നു രണ്ടര ടി.എം.സി. വെള്ളം, ആനമലയിലെ ഇരാര്‍-നെല്ലാറില്‍നിന്നു തമിഴ്‌നാട്ടിലേക്കു വെള്ളം തിരിച്ചുവിടുക, ചാലിയാറില്‍ പാണ്ടിപ്പുഴ-പുന്നപ്പുഴ പദ്ധതി.
ഇതിനെല്ലാം പുറമേ, പമ്പ-അച്ചന്‍കോവില്‍ െവെപ്പാര്‍ ലിങ്ക് പദ്ധതിയും ചര്‍ച്ചയിലുണ്ട്. ഈ ആവശ്യങ്ങളില്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ച മാത്രമാണു കേരളത്തിനു ഗുണകരം. പെരിയാര്‍, പമ്പ, ഭാരതപ്പുഴ നദികളിലെ വെള്ളം നേടിയെടുക്കുകയാണു തമിഴ്‌നാടിന്റെ ലക്ഷ്യം. ആനമലയാറില്‍നിന്നു തമിഴ്‌നാട് ആവശ്യപ്പെടുന്ന വെള്ളം നല്‍കിയാല്‍ ആലുവ, കൊച്ചി മേഖലകളില്‍ കടുത്ത കുടിവെള്ളക്ഷാമമുണ്ടാകും.
ഇടമലയാറില്‍ വെള്ളം കുറഞ്ഞപ്പോള്‍ അത് അനുഭവിച്ചിട്ടുള്ളതുമാണ്. ഇതു നടപ്പാക്കിയാല്‍ ഇടമലയാര്‍ പദ്ധതിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന െവെദ്യുതിയില്‍ 18 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. ആനമലയാറില്‍നിന്നുള്ള വെള്ളം പറമ്പിക്കുളം ആളിയാര്‍ കരാറിന്റെ ഭാഗമായിരുന്നെന്നാണു തമിഴ്‌നാടിന്റെ വാദം. എന്നാല്‍, ടി.എം. ജേക്കബ് ജലവിഭവമന്ത്രിയായിരിക്കേ, 1991-ല്‍ നിയമസഭാ അഡ്‌ഹോക്ക് സമിതി ഇതു ന്യായീകരണമില്ലാത്തതാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആനമലയാറില്‍നിന്നു വെള്ളം വിട്ടുകൊടുക്കാനുള്ള വ്യവസ്ഥ കരാറില്‍നിന്ന് ഒഴിവാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വെള്ളം നല്‍കാമെന്നായിരുന്നു വ്യവ്‌സഥ. എന്നാല്‍, ഇപ്പോള്‍ അതിനു നിര്‍വാഹമില്ലാത്ത സാഹചര്യത്തില്‍ ആണു തമിഴ്‌നാടിന്റെ പുതിയനീക്കം. 1988-ല്‍ പുതുക്കേണ്ട പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് തയാറായിട്ടുമില്ല. കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂലപ്രതികരണമില്ല. ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്ല.
കേരളത്തിന്റെ വെള്ളം ചോര്‍ത്താന്‍ അട്ടപ്പാടിയില്‍ തമിഴ്‌നാട് അണകെട്ടുന്ന വിഷയം പോലും യോഗത്തില്‍ ഉന്നയിക്കേണ്ടതായി ഉള്‍പ്പെടുത്തിയിട്ടില്ല. പാലക്കാട്ട് ആവശ്യത്തിനു വെള്ളം കിട്ടിയാല്‍ തമിഴ്‌നാടിന്റെ ചില ആവശ്യങ്ങളെങ്കിലും അനുവദിച്ചുകൊടുക്കുകയെന്ന സമീപനത്തിലേക്കു കേരളം നീങ്ങുമെന്നും ആരോപണമുണ്ട്. കേരളം ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന പമ്പ-അച്ചന്‍കോവില്‍ െവെപ്പാര്‍ ലിങ്ക് പദ്ധതിക്കായുള്ള ഗൂഢനീക്കമാണ് ഈ ചര്‍ച്ചയെന്ന ആരോപണവും ശക്തമായി.
from mangalam.com https://ift.tt/2mVtF2r
via IFTTT
No comments:
Post a Comment