ന്യൂഡൽഹി: ഭീമ കൊറെഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് മലയാളിയായ കോളേജധ്യാപകന്റെ നോയ്ഡയിലെ വീട്ടിൽ പുണെ പോലീസിന്റെ പരിശോധന. ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ്‌വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബുവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്കുകൾ, മൂന്ന് പുസ്തകങ്ങൾ എന്നിവ പിടിച്ചെടുത്തു. രാവിലെ 6.30-ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 12 വരെ നീണ്ടു. സെർച്ച് വാറന്റ് കാണിക്കാതെയായിരുന്നു ഇതെന്ന് തൃശ്ശൂർ സ്വദേശിയായ ഹാനി ബാബു പറഞ്ഞു. “കേസിന്റെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ മറുപടി പോലീസ് നൽകിയില്ല. ഷെൽഫിൽനിന്ന് ചില പുസ്തകങ്ങൾമാത്രം പിടിച്ചെടുത്തതിൽ ദുരൂഹതയുണ്ട്. ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കുന്നവരെ ഭീഷണിയിലൂടെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.”അറസ്റ്റുചെയ്തില്ലെങ്കിലും ഇതു ശിക്ഷതന്നെയാണ്. വർഷങ്ങളായി അധ്യാപനരംഗത്തുള്ള തന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമുള്ള ലാപ്‌ടോപ്പാണ് അവർ പിടിച്ചെടുത്തത്. ഇനിയവ തിരികെ ലഭിക്കുമെന്നു പ്രതീക്ഷയില്ല. തന്റെ സാന്നിധ്യത്തിൽതന്നെ ഇ-മെയിൽ പാസ്‌വേർഡ് പോലീസ് മാറ്റിയെന്നും ഹാനി പറഞ്ഞു. പരിശോധന നടക്കുമ്പോൾ ഹാനി ബാബുവിന്റെ ഭാര്യയും ഡൽഹി യൂണിവേഴ്സിറ്റി അധ്യാപികയുമായ ജെന്നി റൊവേനയും മകളും വീട്ടിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നു പറഞ്ഞ പോലീസ്, ആ തെളിവുകൾ കാണിക്കാൻ തയ്യാറായില്ലെന്നു ജെന്നി പറഞ്ഞു.കേസിൽ അറസ്റ്റിലായ മലയാളി റോണ വിൽസണുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയതാണെന്നാണ് പോലീസ് പറഞ്ഞത്. പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി അവ തങ്ങളുടെ പക്കലുള്ള തെളിവുകളെ സാധൂകരിക്കുന്നതാണെങ്കിൽ അറസ്റ്റുണ്ടാകുമെന്നാണു പറഞ്ഞതെന്നും ജെന്നി പറഞ്ഞു. ഡൽഹി സർവകലാശാലാ പ്രൊഫസർ ജി.എൻ. സായിബാബയെ മാവോവാദിബന്ധമാരോപിച്ച് അറസ്റ്റുചെയ്തതിനെതിരേ രൂപവത്കരിച്ച പ്രതിരോധസമിതിയിൽ ഹാനി അംഗമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2A4lEM6
via
IFTTT
No comments:
Post a Comment