തിരുവനന്തപുരം: നികുതിവരുമാനം പ്രതീക്ഷിച്ച നിലയില്‍ ഉയരാതിരുന്ന സംസ്ഥാനത്ത് മോട്ടോര്‍ വാഹനനിയമ ഭേദഗതിയിലൂടെ അടിച്ചേല്‍പ്പിച്ച കനത്ത പിഴ അഞ്ചുദിവസം കൊണ്ട് സംസ്ഥാനത്തിന് നേടികൊടുത്തത് 46 ലക്ഷം രൂപ. എന്നിട്ടും ഭേദഗതി ചെയ്ത മോട്ടോര്‍ വാഹനനിയമത്തില്‍ ഇളവിനുള്ള സാധ്യത സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോടു സര്‍ക്കാര്‍ നിയമോപദേശം തേടി.
നിയമം മൂലം ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മിഷണര്‍ ആര്‍. ശ്രീലേഖയെ ചുമതലപ്പെടുത്തും. റോഡിലെ നിയമ ലംഘനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കുന്ന കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി നടപ്പിലാക്കിയശേഷം ഇതുവരെ 1,758 നിയമലംഘനങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.
നിയമ, ഗതാഗത സെക്രട്ടറിമാരും ഗതാഗത കമ്മിഷണറും ഉള്‍പ്പെട്ട സമിതിയാകും അന്തിമതീരുമാനമെടുക്കുക. കനത്തപിഴ ഈടാക്കുന്ന നിയമം ലഘൂകരിക്കാന്‍ ആലോചനയുള്ളതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഓണക്കാലത്തു പിഴ ഈടാക്കുന്നതു നിര്‍ത്തിവയ്ക്കാനും കഴിഞ്ഞദിവസം നടന്ന പോലീസ് ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ മുഖ്യഭരണകക്ഷിയായ സി.പി.എമ്മിന്റെ നിലപാടും നിര്‍ണായകമായി. നിയമം ലഘൂകരിക്കാനുള്ള നടപടിയുടെ ഭാഗമായി നിയമവകുപ്പിനു ഗതാഗതവകുപ്പ് കത്തയച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സംസ്ഥാനത്തിന് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴ സാമ്പത്തീകമായി വലിയ ആശ്വാസമായിട്ടുണ്ട്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിനു പിഴയായി ലഭിച്ചത് 46 ലക്ഷം രൂപ. നിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച പലരും തുക അടച്ചിട്ടുമില്ല. അതും കൂടി കണക്കുകൂട്ടുമ്പോള്‍ തുക ഉയരും.
മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കിയശേഷം ആറുദിവസം കൊണ്ട് പ്രതിദിനവരുമാനത്തില്‍ ശരാശരി ഒരുലക്ഷം രൂപയുടെ വര്‍ധനയാണ് സംസ്ഥാന സര്‍ക്കാരിനു പിഴയിനത്തില്‍ ലഭിച്ചത്. എന്നാല്‍ വരുമാനം മാത്രമല്ല, ജനങ്ങളുടെ എതിര്‍പ്പും കണക്കിലെടുക്കണം എന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. തല്‍ക്കാലം പരിശോധന മയപ്പെടുത്തിയത് ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ തുടരും.
സി.പി.എമ്മിനെക്കൂടാതെ കോണ്‍ഗ്രസും നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണു കേന്ദ്രനിയമം ശക്തമായി നടപ്പാക്കിയിട്ടുള്ളത്. കേന്ദ്രനിയമമാണെങ്കിലും ഇക്കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും പരിമിതമായ അവകാശങ്ങളുണ്ട്. പിഴത്തുക പരിശോധകര്‍ക്കു െകെമാറുകയോ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണിത്. റോഡുകള്‍ ഭൂരിഭാഗവും തകര്‍ന്നുകിടക്കുന്നതും ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയസമ്മര്‍ദവും പിഴ കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കംകൂട്ടി.
കനത്ത പിഴ വന്നതോടെ നിയമലംഘനം കുറഞ്ഞെന്നാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവര്‍ വര്‍ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്പീഡ് കാമറകള്‍ ഉള്ള സ്ഥലങ്ങളിലും വാഹന പരിശോധന ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകള്‍ ജാഗ്രത പാലിച്ചു തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ പഴയ അവസ്ഥയില്‍ വലിയ മാറ്റമില്ല. വാഹനാപകടങ്ങള്‍ കുറഞ്ഞതായി പോലീസും അഭിപ്രായപ്പെടുന്നു.
ഒരു വര്‍ഷം ശരാശരി 4,000 പേരാണു സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. ശരാശരി 40,000 പേര്‍ക്ക് പരുക്കേല്‍ക്കുന്നു. കഴിഞ്ഞവര്‍ഷം അപകടത്തില്‍ മരിച്ചത് 4,303 പേരാണ്. 45,458 പേര്‍ക്കു പരുക്കേറ്റു. 2014ല്‍ 4,049 പേര്‍ അപകടത്തില്‍ മരിച്ചു. 2015ല്‍ 4,196, 2016ല്‍ 4,287, 2017ല്‍ 4,131 പേരും മരിച്ചു. 2008 മുതല്‍ 10 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 45,337 പേര്‍. ഒരുമാസം ശരാശരി 3,279 വാഹന അപകടങ്ങളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി 355 പേര്‍ മരിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/2ZQMPs7
via IFTTT
No comments:
Post a Comment