തൃശ്ശൂർ: പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബർ ഉപരോധിച്ചവരെ അർധരാത്രിയിൽ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടെ ബൂട്ടുകൊണ്ടുള്ള ചിവിട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കൽ വീട്ടിൽ നിഷ (35) തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ സർജറിവിഭാഗത്തിൽ ചികിത്സയിലാണ്. നിഷയുടെ അടിവയറ്റിനാണ് ചിവിട്ടേറ്റിരിക്കുന്നത്. രാത്രിമുതൽ മൂത്രമൊഴിക്കൻ കഴിയാത്ത അവസ്ഥയിലാണ്. ഇരിക്കാനോ എഴുന്നേൽക്കാനോ കഴിയുന്നില്ല. അടിവയറ്റിൽ ചതവും നീരുമുണ്ട്. ആരോഗ്യസ്ഥിതിയിൽ മാറ്റം വരുന്നില്ലെങ്കിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. പോലീസിന്റെ അടിയേറ്റ മറ്റ് രണ്ടുപേർകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പീച്ചി ചൊവ്വല്ലൂർ വീട്ടിൽ നീതു (26), ആശാരിക്കാട് സ്വദേശി എം.ജെ. ജിനീഷ് (34) എന്നിവരാണ് ചികിത്സതേടിയിരിക്കുന്നത്. നീതുവിന് വയറ്റിലും ജിനീഷിന് കഴുത്തിലും ലാത്തികൊണ്ട് അടിയേറ്റിട്ടിട്ടുണ്ട്.വനിതാ പോലീസുകാരുണ്ടായിട്ടും പുരുഷപ്പോലീസുകാരാണ് അറസ്റ്റുചെയ്യാനായി വന്നതെന്ന് നീതു പറയുന്നു. ’കളക്ടറുടെ ചേംബറിനു മുന്നിൽ സമാധാനത്തോടെ മുദ്രാവാക്യം വിളിച്ചിരുന്ന ഞങ്ങളോട് രാത്രി 10.30 ഓടെയാണ് അറസ്റ്റുചെയ്തു മാറ്റുമെന്ന് പോലീസ് അറിയിച്ചത്. അല്പം കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ പോലീസുകാർ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നെയാണ് ഞങ്ങൾക്കുനേരെ തിരിഞ്ഞത്. വനിതാ പോലീസുകാരെ മാറ്റിനിർത്തി പുരുഷപ്പോലീസുകാരാണ് ഞങ്ങളെ വലിച്ചിഴച്ചത്. പുരുഷപ്പോലീസുകാർ വലിച്ചിഴച്ച് മുറിക്ക് പുറത്തേക്കിടുന്ന സമരക്കാരെ വാഹനത്തിലേക്ക് കൊണ്ടുപോകാൻ മാത്രമായിരുന്നു വനിതാ പോലീസെന്ന് നീതു പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ വി.കെ. രാജു ഇടത്തെ ചെവിയിൽ കൈനിവർത്തി അടിക്കുകയായിരുന്നെന്ന് എം.ജെ. ജിനേഷ് പറഞ്ഞു. ജിനേഷന്റെ ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ പാടുകളാണ്. നിഷയ്‌ക്കൊപ്പം ആരുമില്ലാത്തതിനാൽ കിടത്തിച്ചികിത്സയ്ക്ക് സമ്മതിക്കാതെ നീതുവും ജിനീഷും സർജറിവാർഡിനു മുന്നിലിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2TgOrWo
via
IFTTT
No comments:
Post a Comment