മേപ്പാടി: മൂത്തമകൾ ദിവ്യയുടെ വിവാഹമായിരുന്നു പുത്തുമല ഏലവയൽ സ്വദേശി രാജന്റെ വലിയ സ്വപ്നം. പുത്തുമലക്കാരന്റെ പ്രാർഥനകളെല്ലാം കേട്ടിരുന്ന ചാമുണ്ഡേശ്വരി ദേവീക്ഷേത്രനടയിൽ സെപ്റ്റംബർ 15-ന് മകളെ വരന് കൈപിടിച്ചുകൊടുക്കാനിരുന്നതാണ് രാജൻ. എന്നാൽ പ്രളയം എല്ലാം കവർന്നെടുത്തു. കല്യാണക്കുറിയും മണ്ഡപമൊരുങ്ങേണ്ടിയിരുന്ന പുത്തുമല ചാമുണ്ഡേശ്വരി ദേവീക്ഷേത്രവുമടക്കം എല്ലാം. ആറ്റുനോറ്റു കാത്തിരുന്ന മകളുടെ വിവാഹം എങ്ങനെ നടത്തുമെന്നതാണ് ഇപ്പോൾ രാജന്റെ ആധി. കൂലിപ്പണിക്കാരന്റെ പ്രാരബ്ധങ്ങൾക്കിടയിലും നന്നായി വിവാഹം നടത്താനിരുന്നതാണ് താനെന്നുപറഞ്ഞ് അയാൾ കരയുന്നു. കുടുംബശ്രീയിൽനിന്ന് ലോണെടുക്കാമെന്ന കണക്കുകൂട്ടലിൽ അപേക്ഷ നൽകി. മകൾക്കണിയാൻ ആഭരണത്തിന് ജൂവലറിയിൽ പറഞ്ഞുവെച്ചു. വീട് പെയ്ന്റടിക്കാനും അത്യാവശ്യം ഫർണിച്ചർ പണികൾ തീർക്കാനും ആളെ ഏർപ്പാടാക്കി. ഇപ്പോൾ പുത്തുമലയിൽ വിശ്വസിച്ച് കയറിക്കിടക്കാൻ വീടുപോലും രാജനില്ല. ദുരന്തത്തിൽ വീട് ഭാഗികമായി തകർന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാൽ ഭാര്യ ശ്രീജയ്ക്കും മക്കളായ ദിവ്യയ്ക്കും ദീപയ്ക്കും ആപത്തൊന്നുമില്ല. വീടു കാണാമെങ്കിലും വഴിയടഞ്ഞു. അങ്ങോട്ടു പോകുന്നത് പോലും അപകടമാണെന്ന് അധികൃതർ പറയുന്നു. ഇപ്പോൾ കല്പറ്റ വിനായക നഗറിലെ സുഹൃത്തിന്റെ വീട്ടിൽ അഭയംതേടിയിരിക്കുകയാണ് രാജനും കുടുംബവും. വരൻ മേപ്പാടി മാങ്കുന്ന് സ്വദേശി പല്ലശ്ശന സജിത്ത് സെപ്റ്റംബർ ഒന്നിന് ഗൾഫിൽനിന്ന് നാട്ടിലെത്തും. കഴിഞ്ഞ നവംബറിൽ നിശ്ചയം കഴിഞ്ഞതാണ്. വിവാഹത്തിനായാണ് സജിത്ത് എത്തുന്നത്. മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിൽ വിവാഹം നടത്താമെന്നാണ് ഇപ്പോൾ ധാരണ. വരന്റെ വീട്ടുകാർ നടത്തുന്ന വിവാഹാഘോഷ ചടങ്ങുകളിൽ പങ്കാളികളാകാമെന്നും. എന്നാൽ മകൾ കല്യാണപ്പന്തലിലേക്ക് ഇറങ്ങുമ്പോൾ ഒരു കുറവും വരരുതെന്ന് ആഗ്രഹിക്കുന്ന അച്ഛനാണ് രാജനും. അതെങ്ങനെയെന്നാലോചിക്കുമ്പോൾ അയാൾ നിസ്സഹായനാവുന്നു. കണ്ണുകൾ നിറഞ്ഞ് വാക്കുകളിടറി വിതുമ്പുകയാണീ അച്ഛൻ. Content Highlights:family lost everything they have
from mathrubhumi.latestnews.rssfeed https://ift.tt/2ZdZJjT
via
IFTTT
No comments:
Post a Comment