ദുബായ്: പ്രമുഖ ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്നു. ഹ്രസ്വകാലനിക്ഷേപങ്ങൾക്കും വായ്പകൾക്കും ഇത് ബാധകമായിരിക്കും. ഇതോടെ ഗൾഫ് നാടുകളിലെ ബാങ്കുകളിൽനിന്ന് ലോണെടുക്കുന്നവരുടെ പലിശനിരക്ക് വീണ്ടും കുറയും. പലിശനിരക്കുകൾ കുറയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലും ഇത് നടപ്പായത്. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം ആദ്യമായാണ് യു.എസ്.സെൻട്രൽ ബാങ്ക് നിരക്കിൽ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) കുറച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ യു.എ.ഇ.യിലും ഈ വ്യത്യാസം പ്രാബല്യത്തിൽ വന്നതായി യു.എ.ഇ.സെൻട്രൽ ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കുകളും ഈ നടപടി സ്വീകരിച്ചിട്ടുണ്ട്. വായ്പകൾക്കുള്ള റിപ്പോനിരക്ക് മുന്നൂറ് പോയിന്റിൽനിന്ന് 275 പോയിന്റായി കുറച്ചുവെന്നാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി അറിയിച്ചത്. നിക്ഷേപങ്ങൾക്കുള്ള ബേസിസ് പോയിന്റ് 225 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ സെൻട്രൽ ബാങ്ക് പ്രതിവാര നിക്ഷേപങ്ങൾക്കുള്ള പലിശ 2.75 ശതമാനത്തിൽനിന്ന് രണ്ടരശതമാനമായും പ്രതിദിന പലിശ 2.5 ശതമാനത്തിൽനിന്ന് 2.25 ശതമാനമായും കുറച്ചു. വായ്പപ്പലിശനിരക്ക് നാലരശതമാനത്തിൽനിന്ന് 4.25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. യു.എ.ഇ.ബാങ്കുകളിൽ പൊതുവേ നിക്ഷേപങ്ങൾക്ക് പലിശ കുറവാണ്. അതേസമയം, യു.എ.ഇ.യിൽത്തന്നെ വീട് വാങ്ങുന്നതിന് വായ്പയ്ക്ക് മൂന്ന് ശതമാനമാണ് പലിശ. വാഹനവായ്പയ്ക്ക് 2.75 ശതമാനമാണ് ഫ്ലാറ്റ് നിരക്ക്. ഡിമിനിഷിങ് വ്യവസ്ഥയിലാണെങ്കിൽ ശരാശരി 5.25 ശതമാനമാണ്. വ്യക്തിഗത വായ്പകളുടെ പലിശ എട്ടുശതമാനം വരെയാണിപ്പോൾ. അതേസമയം, പലിശരഹിത ഇസ്ലാമിക് ബാങ്കിങ് സംവിധാനവും ഇവിടെ ശക്തമാണ്. content highlights:banks in gulf countries cut interest rates
from mathrubhumi.latestnews.rssfeed https://ift.tt/337vKZZ
via
IFTTT
No comments:
Post a Comment