തിരുവനന്തപുരം: എ. സമ്പത്തിനെ സർക്കാർ പ്രതിനിധിയായി ഡൽഹിയിൽ കാബിനറ്റ് റാങ്കോടെ നിയമിക്കുന്നത് ഇടതുമുന്നണി അറിയാതെ. സർക്കാരിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും പലപ്പോഴും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന എൽ.ഡി.എഫ്. യോഗത്തിൽ ഘടകകക്ഷികളുടെ പരാതി. ഇതുണ്ടാകില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രിമാരെ പങ്കെടുപ്പിച്ച് പ്രത്യേക മുന്നണിയോഗം ചേരാമെന്നും തീരുമാനിച്ചാണ് പിരിഞ്ഞത്. എന്നാൽ, അതൊക്കെ നടപ്പാക്കുന്നതിനു മുമ്പാണ് സി.പി.എം. നേതാവിന് മുന്നണി അറിയാതെ കാബിനറ്റ് റാങ്ക് പദവി നൽകുന്നത്. മന്ത്രിമാരുടെ എണ്ണം, കാബിനറ്റ് റാങ്ക് പദവി നിയമനങ്ങൾ എന്നിവയെല്ലാം ഇടതുമുന്നണിയിൽ ധാരണയുണ്ടാക്കിയ ശേഷമാണ് സർക്കാരിന്റെ തീരുമാനമുണ്ടാകാറുള്ളത്. ഇതുവരെയുള്ള ഇടതു സർക്കാരുകളിൽ ഇത്രയധികം മന്ത്രിമാരെ ഉൾപ്പെടുത്തിയ മറ്റൊരു ഘട്ടം ഉണ്ടായിട്ടില്ല. യു.ഡി.എഫ്. കാലത്ത് എതിർത്ത കാബിനറ്റ് റാങ്ക് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം അതേരീതിയിൽ ഇടതുസർക്കാരും സ്വീകരിച്ചു. ഭരണപരിഷ്കാര കമ്മിഷനും മുന്നാക്കവികസന കോർപ്പറേഷൻ ചെയർമാനും കാബിനറ്റ് റാങ്ക് പദവി നൽകി. ഇതൊക്കെ മുന്നണിധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. പക്ഷേ, സമ്പത്തിന്റെ നിയമനം മുന്നണിയിലെ മറ്റു കക്ഷികൾ അറിഞ്ഞിട്ടില്ല. മുന്നണിയിലെ ധാരണയ്ക്കപ്പുറം ഒരു മന്ത്രിസ്ഥാനം സി.പി.എം. ഏറ്റെടുത്തപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് സ്ഥാനം നൽകിയത്. അത് ഇരു പാർട്ടികൾ ആദ്യവും പിന്നീട് മുന്നണിയും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. പ്രളയം കേരളത്തെ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇ.പി. ജയരാജൻ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആ ഘട്ടത്തിൽ ചീഫ് വിപ്പ് സ്ഥാനം തത്കാലം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.ഐ. തീരുമാനിച്ചു. ഒരുവർഷത്തിനു ശേഷമാണ് അവരത് ഏറ്റെടുത്തത്. മുന്നണിയിൽ തീരുമാനിക്കാത്ത ഒരു പദവിയിൽ നിയമനം നടത്തുന്നതിനെ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രിമാർ പോലും എതിർത്തില്ലെന്നതും ശ്രദ്ധേയമാണ്. ഇടതുമുന്നണി ചർച്ചചെയ്തിട്ടില്ല സമ്പത്തിന്റെ നിയമനത്തെക്കുറിച്ച് ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങൾ സർക്കാരിന് തീരുമാനിക്കാവുന്നതേയുള്ളൂ. കേന്ദ്രസർക്കാരിൽനിന്ന് കൂടുതൽ സാമ്പത്തികസഹായം നേടിയെടുക്കാൻ ഒരാളെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഉദ്യോഗസ്ഥരെക്കാൾ രാഷ്ട്രീയ നേതാക്കളെ ഇങ്ങനെ നിയമിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകുമെന്നാണു കരുതുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ യോഗ്യത അദ്ദേഹം തിരഞ്ഞെടുപ്പിൽ തോറ്റതോ ജയിച്ചതോ അല്ല. - സി.കെ. നാണു, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് content highlights:A sampath states representative in delhi
from mathrubhumi.latestnews.rssfeed https://ift.tt/2yrJPDp
via
IFTTT
No comments:
Post a Comment