തിരുവനന്തപുരം: വിദ്യാഭ്യാസം സംസ്ഥാനത്തിന്റെകൂടി അധികാരപരിധിയിൽ വരുന്ന വിഷയമായിട്ടും അധികാരം മുഴുവൻ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്ന പൊതുവിദ്യാഭ്യാസ നയം സ്വീകാര്യമല്ലെന്ന് കേരളം. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്ത്വം ലംഘിക്കുന്ന വിധമാണ് കേന്ദ്രം നയത്തിന് രൂപംനൽകിയത്. ഉന്നതവിദ്യഭ്യാസനയത്തെയും കേരളം എതിർത്തിരുന്നു. ഓഗസ്റ്റ് 15-ന് മുമ്പ് സംസ്ഥാനങ്ങൾ നയത്തിന്മേലുള്ള അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം നിർദേശിക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസനയത്തെ നഖശിഖാന്തം എതിർക്കുന്ന കുറിപ്പാണ് കേരളത്തിന്റേത്. മതേതരത്തിനും സോഷ്യലിസത്തിനും ഊന്നൽ നൽകാത്തതാണ് കരടുനയം. വിദ്യാഭ്യാസ മേഖലയിലെ മുതൽമുടക്കിൽനിന്നുള്ള സർക്കാരിന്റെ പിന്മാറ്റത്തിനും ഉത്തരവാദിത്വം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനും നയം വഴിവെക്കും. കേന്ദ്രത്തിന് കേരളം നൽകിയ റിപ്പോർട്ട് ഇങ്ങനെ. മതേതരത്വമെന്ന വാക്കില്ല ഭരണഘടനാ മൂല്യങ്ങളുടെ വികാസത്തെക്കുറിച്ച് വാചാലമാകുമ്പോഴും മതേതരത്വമെന്നോ സോഷ്യലിസമെന്നോ ഒരിടത്തുപോലും പരാമർശിക്കുന്നില്ല. ഗുരുകുലം, പാഠശാല, മദ്രസ, വീട് സ്കൂളാക്കുക തുടങ്ങിയവയിലൂടെ ബദൽ നിർദേശിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ മൂല്യം, അധ്യാപക യോഗ്യത എന്നിവ തിരസ്കരിക്കപ്പെടും. ക്രമേണ ഇത് സ്വകാര്യവത്കരണത്തിലും കോർപ്പറേറ്റ് പിടിയിലും അമരും. നിയന്ത്രണവും പാഠ്യപദ്ധതിയും കേന്ദ്രത്തിന്റേതാകും രാഷ്ട്രീയ ശിക്ഷാ ആയോഗ്, ദേശീയ ഉന്നതവിദ്യാഭ്യാസ ചട്ടക്കൂട്, ദേശീയ റഗുലേറ്ററി അതോറിറ്റി, സ്റ്റേറ്റ് സ്കൂൾ കമ്മിഷൻ എന്നിവ ദേശീയതലത്തിൽ അധികാര കേന്ദ്രീകരണം ഉദ്ദേശിച്ചുള്ളതാണ്. ദേശീയതലത്തിൽ ഒറ്റ പാഠപുസ്തകം എന്നതിനോട് യോജിക്കാനാകില്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടാകാം. എന്നാൽ അതിനുള്ളിൽനിന്ന് പ്രാദേശിക പാഠ്യപദ്ധതി വികസിപ്പിക്കാനാകണം. ആർക്കും ക്ലാസെടുക്കാവുന്നത് അരാജകത്വം അഡൽറ്റ് ട്യൂട്ടർ പ്രോഗ്രാം, റെമഡിയൽ ഇൻസ്ട്രക്ഷൻ എന്നിങ്ങനെ സ്കൂളുകളിൽ ആർക്കും ക്ലാസെടുക്കാമെന്ന നിർദേശം സ്വീകാര്യമല്ല. അതത് സ്കൂളിലെ മുതിർന്ന കുട്ടികൾക്ക് താഴെ ക്ലാസുകളിൽ പഠിപ്പിക്കാം. എക്സ്സർവീസുകാർ, വൊളന്റിയർമാർ, സാമൂഹിക പ്രവർത്തകർ, യോഗ്യതയുള്ള തൊഴിൽരഹിതർ എന്നിവർക്കൊക്കെ പഠിപ്പിക്കാമെന്നത് ഗുണത്തെക്കാളേറെ ദോഷംചെയ്യും. ത്രിഭാഷാ പഠനമാണ് നയം മുന്നോട്ടുവെക്കുന്നതെങ്കിലും സംസ്കൃതംപോലെയുള്ള മറ്റുഭാഷകളും പ്രൈമറിമുതൽ പഠിക്കാമെന്ന് നിർദേശിക്കുന്നു. ഇത് ചെറിയ ക്ലാസുകളിൽ ഭാഷാ പഠനം ഭാരമേറിയതാക്കും. പ്രൈമറിയിൽ മാതൃഭാഷയാണ് ഉത്തമം. 5+3+3+4 സ്വീകാര്യമല്ല നിലവിൽ പ്രീപ്രൈമറി മുതൽ 12-ാം ക്ലാസ് വരെയും തുടർന്ന് ഉന്നവിദ്യാഭ്യാസവും എന്ന ഘടനയ്ക്ക് പകരം പ്രീപ്രൈമറി മുതൽ ഡിഗ്രി ഒന്നാംവർഷം വരെ നീളുന്ന 5+3+3+4 സമ്പ്രദായമാണ് കേന്ദ്രനയം മുന്നോട്ടുവെക്കുന്നത്. ഇത് വിജയകരമെന്ന് കണ്ടെത്തിയ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരാണ്. കരിക്കുലവും വിജയവും സ്വകാര്യമേഖല നിശ്ചയിക്കും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുമ്പോൾ നടത്തുന്ന പരീക്ഷയും മൂല്യനിർണയവും നടത്താൻ ഓരോ സംസ്ഥാനത്തും വിവിധ ബോർഡുകൾ വേണമെന്നാണ് ശുപാർശ. സ്വകാര്യ ബോർഡിനും അനുമതിയുണ്ട്. പാഠപുസ്തകം വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയ്ക്ക് സ്വാതന്ത്ര്യമുണ്ടാകും. സ്കൂൾ കോംപ്ലക്സുകൾ അനാദായകരമായ സ്കൂളുകൾ പൂട്ടുന്നതിനുള്ള സൂത്രവിദ്യയാണ്. ജി.ഡി.പിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണം. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണതേടും ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറൽ സംവിധാനത്തിനും മതേതര സോഷ്യലിസ്റ്റ് ചിന്താഗതിക്കുമെതിരാണ് കേന്ദ്രനയം. കേരളം നയത്തെ എതിർക്കും. സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാനങ്ങളുടെയും പിന്തുണതേടും. സംസ്ഥാനത്ത് നടപ്പാക്കുന്ന 10+2+3 സമ്പ്രദായം ജനകീയമാണ്. അത് മാറ്റേണ്ടതില്ല. സർക്കാർ പിന്മാറി കോർപ്പറേറ്റുകൾക്ക് വിദ്യാഭ്യാസരംഗം വിട്ടുകൊടുക്കുന്ന നിർദേശങ്ങളോടും യോജിക്കാനാകില്ല. -സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസമന്ത്രി content highlights:kerala against new education policy
from mathrubhumi.latestnews.rssfeed https://ift.tt/2z0lKnt
via
IFTTT
No comments:
Post a Comment