കാഞ്ഞങ്ങാട്: വീട്ടമ്മയുടെ നിശ്ചയദാർഢ്യത്തിൽ ജീവൻ തിരിച്ചുകിട്ടിയത് നാലു വളർത്തുനായ്ക്കൾക്ക്. പടന്നക്കാട് നമ്പ്യാർക്കൽ ചേടിക്കമ്പനിക്കു സമീപത്തെ സൂസിയുടെ നാലു നായ്ക്കളാണ് കൂടടക്കം മണ്ണിനടിയിലായത്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഇവരുടെ വീടിനു പിൻഭാഗത്തുള്ള പട്ടിക്കൂടിനു മുകളിൽ മണ്ണിടിഞ്ഞുവീണത്. തൊട്ടടുത്തുള്ള കോഴിക്കൂടും മണ്ണിനടിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കുറെ മണ്ണുനീക്കി കോഴിക്കൂട് പുറത്തെടുത്തു. കോഴികളെ ജീവനോടെകിട്ടി. പക്ഷേ, ചെളിയിൽപ്പൂണ്ട പട്ടിക്കൂട് പുറത്തെടുക്കാനാകാതെ അവർ മടങ്ങി. പിന്നാലെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നെങ്കിലും മുകളിൽനിന്ന് മണ്ണിടിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. വൈകീട്ടോടെ നായ്ക്കൾ നഷ്ടപ്പെടുമെന്ന സ്ഥിതിയായി. അപ്പോഴാണ് മകൻ നവീനും സുഹൃത്ത് അമിത്തിനും ഭർത്താവ് കണ്ണനുമൊപ്പം സൂസി അവസാനശ്രമമെന്ന നിലയിൽ മൺവെട്ടിയുമായി ഇറങ്ങിയത്. ചെളിമണ്ണ് കൊത്തിമാറ്റിയപ്പോൾ കൂട് തെളിഞ്ഞുവന്നു. പതുക്കെ മണ്ണിളക്കിമാറ്റിയപ്പോൾ ആദ്യത്തെ കൂട്ടിലുണ്ടായിരുന്ന മൂന്നു പട്ടികളും പുറത്തേക്കോടിവന്നു. വീണ്ടും മണ്ണ് നീക്കിയതോടെ രണ്ടാമത്തെ കൂട്ടിലുണ്ടായിരുന്ന പട്ടിയും പുറത്തേക്കു വന്നു. ഉടൻ അകത്തേക്കോടി ഇവയ്ക്കുള്ള ഭക്ഷണവുമായി സൂസിയെത്തി.കനത്തമഴയിൽ രണ്ടരമീറ്ററോളം ഉയരത്തിൽ മണ്ണുവീണിരുന്നു. റോഡപകടങ്ങളിലും മറ്റുംപെട്ട് അവശരായ പട്ടികളെയാണ് സൂസിമോൾ പരിപാലിക്കുന്നത്. ‘‘വിളിച്ചപ്പോൾ മണ്ണിനടിയിൽനിന്ന് മുരളൽ ഞാൻ കേട്ടിരുന്നു... പിന്നീടത് നേർത്ത് ഇല്ലാതായി. എനിക്ക് സഹിക്കാൻപറ്റിയില്ല. കഴിഞ്ഞ രാത്രി തീറ്റകൊടുക്കാൻ പോയപ്പോൾ അവയാകെ വെപ്രാളത്തിലായിരുന്നു. മൺതിട്ടയുടെ ഭാഗത്തേക്കു നോക്കി കുരയ്ക്കുകയും മുരളുകയും ചെയ്യുന്നുണ്ടായിരുന്നു. മണ്ണിടിയുമെന്ന് ഒരുപക്ഷേ നേരത്തേ മനസ്സിലായിക്കാണും. അവരുടെ ഭാഷ എനിക്കു മനസ്സിലാക്കാൻ പറ്റിയില്ലല്ലോ...’’ -സൂസി പറയുന്നു. നഗരസഭാ ചെയർമാൻ വി.വി.രമേശനും തഹസിൽദാർ എസ്.ശശിധരൻ പിള്ളയും നിരവധി നാട്ടുകാരും സംഭവസ്ഥലം കാണാനെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2y18XAJ
via
IFTTT
No comments:
Post a Comment