കാളികാവ്: ശ്രമിച്ചാൽ ഡോക്ടറാകാനുള്ള കഴിവുണ്ടെന്ന് മാത്രമാണ് വത്സലൻ മകൾ ലിൻഷയോട് പറഞ്ഞത്. മകൾ മെഡിക്കൽ പ്രവേശനപ്പരീക്ഷയിൽ മികച്ച വിജയം നേടി കഴിവ് തെളിയിക്കുയും ചെയ്തു. ആദിവാസികളിലെ പിന്നാക്ക വിഭാഗമായ കാട്ടുനായക്കരിൽനിന്നുള്ള ആദ്യ ഡോക്ടറാകാനുള്ള അവസരമാണ് ലിൻഷ നേടിയത്. ചോക്കാട് നാല്പത് സെന്റ് ആദിവാസിക്കോളനിയിലെ കവളയിൽ വത്സലന്റെയും ശാന്തമ്മയുടേയും മകൾ വി. ലിൻഷയാണ് ഡോക്ടറാകാനുള്ള ആദ്യ കടമ്പ പൂർത്തിയാക്കിയിട്ടുള്ളത്. നീറ്റ് പരീക്ഷയിൽ മികച്ചവിജയം നേടി ലിൻഷ എം.ബി.ബി.എസിന് പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. പ്രവേശനപ്പരീക്ഷയ്ക്ക് സൗജന്യപരിശീലനത്തിന് അവസരം തേടി അച്ഛൻ വത്സലൻ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പാലായിൽ പ്രവേശനം ലഭിച്ചാൽ സഹായം നൽകാമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഒടുവിൽ മകളിൽ വിശ്വാസമർപ്പിച്ച് എല്ലാ ചെലവുകളും സ്വയം വഹിച്ച് മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ചേർത്തു. ആദിവാസി വകുപ്പ് അധികൃതരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ലിൻഷ വിജയം നേടി. അച്ഛനും അമ്മയും നൽകിയ പിന്തുണയാണ് പ്രചോദനമായതെന്ന് ലിൻഷ പറഞ്ഞു. ഒന്നുമുതൽ ആറുവരെ ചോക്കാട് ഗവ.യു.പി സ്കൂളിലാണ് ലിൻഷ പഠിച്ചത്. പ്ലസ് ടു വരെ മലപ്പുറം നവോദയ കേന്ദ്രീയ വിദ്യാലയത്തിലും പഠിച്ചു. ഒരുവർഷമാണ് പ്രവേശനപ്പരീക്ഷാ പരിശീലനത്തിന് ചിലവഴിച്ചത്. നീറ്റ് പരീക്ഷയെഴുതിയ ലിൻഷ സംസ്ഥാനതലത്തിൽ 20521 റാങ്കിനും സംവരണ വിഭാഗത്തിൽ പത്തൊൻപതാം റാങ്കിനും അർഹയായി. ആദ്യ അലോട്ട്മെന്റിൽ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. അച്ഛൻ വത്സലൻ വനപാലകനാണ്. കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ നടത്തിയ പ്രത്യേക നിയമനത്തിൽ സഹോദരൻ ലിജിനിന് ഒന്നാം റാങ്കോടെ എക്സൈസ് ഗാർഡായി പ്രവേശനം ലഭിച്ചിരുന്നു. ഇളയ സഹോദരൻ ലിജിത് ചോക്കാട് ഗവ.യു.പി. സ്കൂളിൽ എഴാംക്ലാസ് വിദ്യാർഥിയാണ്. Content Highlights:first mbbs student from kattunayka tribal community
from mathrubhumi.latestnews.rssfeed https://ift.tt/2Y1C5lI
via
IFTTT
No comments:
Post a Comment