തൃശ്ശൂർ :ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണോയെന്നതിന്റെ റിപ്പോർട്ട് തയ്യാറായി. സുപ്രീംകോടതിയിൽ നൽകേണ്ടതിനാൽ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ദേശീയ ന്യൂനപക്ഷ കമ്മിഷന്റേതാണ് റിപ്പോർട്ട്. സുപ്രീംകോടതിയാണ് റിപ്പോർട്ട് തയ്യാറാക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കമ്മിഷനെ ചുമതലപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ന്യൂനപക്ഷപദവിയുടെ കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള സംവിധാനത്തിന് മാറ്റം ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവായ അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണിത്. നിശ്ചിത കാലാവധിയിലും കൂടുതൽ സമയമെടുത്താണ് റിപ്പോർട്ട് തയ്യാറായത്. ഇത് ഒരാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. ഭരണഘടന, സുപ്രീംകോടതിയുടെ പഴയവിധികൾ, ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപനങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും നിഷ്പക്ഷമായിരിക്കും റിപ്പോർട്ടെന്നുമാണ് അവകാശവാദം. എന്നാൽ, കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിഷനിൽ രാഷ്ട്രീയം പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിലവിൽ ദേശീയതലത്തിലുള്ള എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷപദവി നിശ്ചയിച്ചിട്ടുള്ളത്. ആ സംസ്ഥാനങ്ങൾ ഇവയാണ് ക്രൈസ്തവഭൂരിപക്ഷമുള്ള മിസോറാം, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽപ്രദേശ്, മേഘാലയ, മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മുകശ്മീർ, സിഖ് ഭൂരിപക്ഷമുള്ള പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും മുസ്ലിം ഭൂരിപക്ഷമുള്ള കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഹിന്ദുക്കളെ ന്യൂനപക്ഷമാക്കണോ വേണ്ടയോ എന്ന് പരിഗണിക്കുന്നത്. വെറും ഗണിതപരമല്ല ന്യൂനപക്ഷപദവി ഗണിതപരമായി മാത്രം നിശ്ചയിക്കാവുന്ന ഒന്നല്ല മതങ്ങളുടെ ന്യൂനപക്ഷ പദവി. പിന്നാക്കാവസ്ഥ, പ്രാതിനിധ്യക്കുറവ് തുടങ്ങിയവ സമഗ്രമായി പഠിച്ചശേഷമാവണം അത് നിശ്ചയിക്കേണ്ടത്. ദേശീയമെന്നോ സംസ്ഥാനമെന്നോയുള്ള മാനദണ്ഡം തന്നെ പുനഃപരിശോധിക്കേണ്ടതുണ്ട്. -അഡ്വ. കാളീശ്വരം രാജ്, സുപ്രീംകോടതി അഭിഭാഷകൻ content highlights:Minority Status For Hindus In 7 States
from mathrubhumi.latestnews.rssfeed https://ift.tt/2Y1BYqi
via
IFTTT
No comments:
Post a Comment