തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനായ അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്ത് പി.എസ്.സി.യുടെ സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ഒന്നാമൻ. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമാണ് ശിവരഞ്ജിത്ത്. കുത്തേറ്റ അഖിൽ ചാല ഏരിയാകമ്മിറ്റിയംഗവും. ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്. കെ.എ.പി. നാലാം ബറ്റാലിയൻ റാങ്ക് പട്ടികയിലാണ് ശിവരഞ്ജിത്ത് ഉള്ളത്. രണ്ടാംപ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ നസീമാണ് പട്ടികയിൽ 28-ാം റാങ്കുകാരൻ. മുമ്പ് ഡ്യൂട്ടിയിലുള്ള പോലീസിനെ നടുറോഡിൽ ആക്രമിച്ച കേസിലടക്കം പ്രതിയാണ് നസീം. ശിവരഞ്ജിത്ത് മറ്റു ചില കേസുകളിലും പ്രതിയാണ്. സംഭവത്തിൽ ഇവരടക്കം ഏഴു വിദ്യാർഥികൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരേയും കേസുണ്ട്. ഇവരിൽ പലരും തൊട്ടടുത്തുള്ള സംസ്കൃത കോളേജിലെ വിദ്യാർഥികളാണ്. എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയംഗങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതിനാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അഖിലിന്റെ നെഞ്ചിൽ കുത്തിയതെന്നാണ് പോലീസിന്റെ എഫ്.ഐ.ആർ. 'നീയൊക്കെ ഇവിടെക്കിടന്ന് വിളഞ്ഞാൽ നിന്നെയൊക്കെ കുത്തിക്കൊല്ലുമെടാ...' എന്നുപറഞ്ഞ് ശിവരഞ്ജിത്ത് മൂർച്ചയുള്ള പിച്ചാത്തികൊണ്ട് അഖിലിന്റെ നെഞ്ചിനുതാഴെ ആഞ്ഞുകുത്തുകയായിരുന്നു. ശിവരഞ്ജിത്തും അഖിലും തമ്മിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും പോലീസ് പറയുന്നു. ഒമ്പത് സാക്ഷിമൊഴികളാണ് പോലീസ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. കുത്തിയത് ശിവരഞ്ജിത്താണെന്നു തന്നെയാണ് ഇവരുടേയും മൊഴി. കുടുംബാംഗങ്ങളും പാർട്ടിക്കാരായതിനാൽ സമ്മർദം ചെലുത്തി കേസിൽനിന്നു വീട്ടുകാരെ പിൻവലിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. ശനിയാഴ്ച എ.ഐ.എസ്.എഫ്., കെ.എസ്.യു., എ.ബി.വി.പി. എന്നീ സംഘടനകളുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച് നടത്തി. ഇതിൽ എ.ഐ.എസ്.എഫ്. മാർച്ച് സംഘർഷത്തിലെത്തി. അഖിലിന്റെ നില മെച്ചപ്പെട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ നില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ പോലീസിന് മൊഴി രേഖപ്പെടുത്താനായിട്ടില്ല. തിരുത്തൽ നടപടിയുമായി എസ്.എഫ്.ഐ. കേസിലെ പ്രതികളായ ഏഴുപേരെ കോളേജിൽനിന്നു സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ. വിശ്വംഭരൻ അറിയിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാനകമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ കേസിൽ പ്രതികളായ ആറുപേരും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. 33 പേരടങ്ങുന്നതാണ് കമ്മിറ്റി. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവരെ എസ്.എഫ്.ഐ.യുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കി. അടുത്തദിവസംതന്നെ പുതിയ കമ്മിറ്റിയുണ്ടാക്കുമെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു. പ്രതികൾ എവിടെ? ആക്രമണം നടന്ന് രണ്ടുദിവസമായിട്ടും പ്രതികൾ എവിടെയെന്ന് പോലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. ആക്രമണവും കത്തിക്കുത്തും നടക്കുന്ന സമയത്ത് ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള സംഘം കോളേജിനുപുറത്ത് കാവലുണ്ടായിരുന്നു. അഖിലിനെ ആശുപത്രിയിലേക്കു മാറ്റിയശേഷവും പ്രതികളെ പിടിക്കാനോ തെളിവ് ശേഖരിക്കാനോ പോലീസ് ശ്രമിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പോലീസ് കോളേജിൽ തെളിവെടുപ്പിനെത്തിയിരുന്നത്. ആയുധങ്ങളടക്കം സൂക്ഷിക്കുന്ന ഇടിമുറി എന്നറിയപ്പെടുന്ന യൂണിയൻ ഓഫീസ് വാരിവലിച്ചിട്ട നിലയിലായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും പഴകിയ ചില കത്തികളും മാത്രമാണിവിടെ ഉണ്ടായിരുന്നത്. പോലീസ് കോളേജിനുള്ളിൽ പിക്കറ്റേർപ്പെടുത്തിയതും ശനിയാഴ്ച മാത്രമാണ്. എന്നാൽ, തിരച്ചിൽ ഊർജിതമാണെന്നാണു പോലീസ് പറയുന്നത്. പ്രതികളുടെ മൊബൈൽഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. content highlights: University College, SFI
from mathrubhumi.latestnews.rssfeed https://ift.tt/2jOy1Y6
via
IFTTT
No comments:
Post a Comment