കോഴിക്കോട്: സൈന്യത്തിന്റെ ക്ളേമോർ മൈനുകൾ കുറ്റിപ്പുറം പാലത്തിനടിയിലേക്കെത്തിയത് നേപ്പാളിൽനിന്നെന്നു സൂചന. നേപ്പാൾ കരസേനയ്ക്ക് കൈമാറിയവയാണിതെന്ന് അന്വേഷകർ കണ്ടെത്തി. മൈനുൾപ്പെടെയുള്ള വെടിക്കോപ്പുകൾ പാലത്തിനടിയിലുണ്ടെന്ന് ആദ്യം പോലീസിൽ അറിയിച്ചത് മാവോവാദി ബന്ധമുള്ള മലയാളിയാണെന്നും വ്യക്തമായിട്ടുണ്ട്. കേരള പോലീസിന്റെ പ്രത്യേകാന്വേഷണസംഘം നേരത്തേ കണ്ടെത്തിയ ഈ വിവരങ്ങളുടെ വിശദാംശങ്ങളാകും സി.ബി.ഐ. സ്പെഷ്യൽ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുക. ഇതിനായി മുൻ അന്വേഷണ ഉദ്യോഗസ്ഥരെക്കണ്ട് സി.ബി.ഐ. എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കും. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള, മഹാരാഷ്ട്ര ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിർമാണശാലയിൽ 2001-ൽ നിർമിച്ചവയാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയിൽനിന്ന് 2018 ജനുവരി അഞ്ചിനു കണ്ടെടുത്ത മൈനുകൾ. ഒരാഴ്ചയ്ക്കുശേഷം അഞ്ഞൂറോളം വെടിയുണ്ടകളും ഇവിടെനിന്ന് കണ്ടെത്തി. ചന്ദ്രാപുരിൽനിന്ന് മൈനുകൾ വാർധയിലെ പുൽഗാവിലെ വെടിക്കോപ്പ് സംഭരണശാലയിലേക്കും അവിടെനിന്നു നേപ്പാൾ കരസേനയ്ക്കും നൽകി. കുറ്റിപ്പുറത്തു കണ്ടെത്തിയ മൈനുകളുടെ ബാച്ച് നമ്പർ ഉൾപ്പെടെ (എൽ.ഒ.ടി. നമ്പർ: ഡി-102.99, ഒ.സി. 3/99 എം.ഐ.പി.എൽ.) പരിശോധിച്ചതിൽനിന്നാണ് ഇവ നേപ്പാൾ സേനയ്ക്ക് വർഷങ്ങൾക്കുമുമ്പ് നൽകിയവയാണെന്നു വ്യക്തമായത്. എന്നാൽ, ഇവയെങ്ങനെ നേപ്പാളിൽനിന്നു കേരളത്തിലെത്തി എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് മിലിറ്ററി ഇന്റലിജൻസും അന്വേഷിച്ചിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 2018 ജനുവരി അഞ്ചിനു രാവിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച് പാലത്തിനടിയിൽ സംശയാസ്പദമായ ചില വസ്തുക്കളുണ്ടെന്നു വിവരം നൽകിയ ആൾക്ക് മാവോവാദി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. മൂന്നു പേരുകളിൽ അറിയപ്പെടുന്ന ഇയാൾ ഒരു പെൺസുഹൃത്തിനൊപ്പം പാലത്തിനു താഴെയെത്തിയപ്പോഴാണ് വെടിക്കോപ്പുകൾ കണ്ടതെന്നായിരുന്നു മൊഴി. വിവരം നൽകിയ ആളുടെ മാവോവാദി ബന്ധവും നേപ്പാളിൽനിന്ന് അതിർത്തി കടന്ന് ദക്ഷിണേന്ത്യവരെ നീണ്ടുകിടക്കുന്ന നക്സൽ ചുവപ്പ് ഇടനാഴിയുമെല്ലാം ആയുധശേഖരം ഇവിടെയെത്തിയതിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. Content Highlights: Mines Kuttippuram,Mines Found Under Kuttippuram Bridge, Mines From Nepal
from mathrubhumi.latestnews.rssfeed https://ift.tt/2Xs8mXI
via
IFTTT
No comments:
Post a Comment