ചേർത്തല: വാഹനപരിശോധനയിൽ പിടിച്ച ഓട്ടോറിക്ഷ പോലീസുകാരൻ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. ചേർത്തല നഗരസഭ മൂന്നാംവാർഡ് കടവിൽ നികർത്തിൽ പരേതനായ ഷൺമുഖന്റെ മകൻ ശങ്കർ (35) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 5.40-ന് വയലാർ പാലത്തിന് സമീപമായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ തിങ്കളാഴ്ച രാവിലെ 10.45-ഓടെയാണ് മരിച്ചത്. ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തിലാണ് ഓട്ടോ പിടിച്ചത്. ഡ്രൈവറെ പിന്നിലിരുത്തി പോലീസുകാരൻ ഓട്ടോയുമായി പോകുമ്പോഴായിരുന്നു അപകടം.ഓട്ടോ ഓടിച്ച എ.ആർ.ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ കളവംകോടം സ്വദേശി എം.ആർ.രജീഷിനെതിരേ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടാകും. സംഭവത്തെക്കുറിച്ച് ചേർത്തല സി.ഐ. വി.പി.മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.ഞായറാഴ്ച വയലാർ രക്തസാക്ഷിമണ്ഡപത്തിന് സമീപം വെച്ചാണ് ഒാട്ടോഡ്രൈവർ ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മനോജിനെ മദ്യപിച്ചെന്ന സംശയത്തിൽ രജീഷും എ.എസ്.ഐ. കെ.എം.ജോസഫും ചേർന്ന് പിടിച്ചത്. പരിശോധനാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തി രജീഷ് ഓട്ടോ സ്റ്റേഷനിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വയലാർപാലം ഇറങ്ങിവരുമ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോകുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിച്ചു. തുടർന്ന് സമീപത്തെ കടയുടെ ബോർഡ് തകർത്ത് ചെറിയ മരത്തിൽ ഇടിച്ചുനിന്നു. രജീഷിനും ഓട്ടോയിലിരുന്നവർക്കും കാര്യമായി പരിക്കില്ല. സംഭവത്തിൽ മധ്യമേഖലാ ഐ.ജി. അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായിരുന്നു ശങ്കർ. അമ്മ: ഓമന. സഹോദരങ്ങൾ: കവിരാജ്, പുഷ്പൻ.
from mathrubhumi.latestnews.rssfeed https://ift.tt/2lDcDpr
via
IFTTT
No comments:
Post a Comment