കണ്ണൂർ: പ്രവാസിവ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണവിവരങ്ങൾ ചോർന്നതിൽ പോലീസിൽ വിവാദം പുകയുന്നു. ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിനു പുറമെ പോലീസ് തന്നെ സമാന്തരാന്വേഷണം നടത്തുന്നുണ്ടോ എന്ന തർക്കമാണുയരുന്നത്. കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകുന്നതിൽ ആന്തൂർ നഗരസഭ കാണിച്ച നിഷേധാത്മകസമീപനത്തെ തുടർന്ന് സാജൻ ആത്മഹത്യചെയ്തുവെന്നാണ് കേസ്. ഇതിന്റെ അന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി.എ.കൃഷ്ണദാസിനെയാണ് ചുമതലപ്പെടുത്തിയത്. വളപട്ടണം സി.ഐ. കൃഷ്ണൻ, എസ്.ഐ. വിജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. സാജന്റെ കുടുംബാംഗങ്ങളെയും ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെയും നഗരസഭാ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. അതിനിടയിലാണ് ആത്മഹത്യയിലേക്കു നയിച്ചത് കെട്ടിടനിർമാണ ലൈസൻസ് വൈകിയതല്ല, മറിച്ച്, ചില കുടുംബപ്രശ്നങ്ങളാണെന്ന തരത്തിൽ പ്രചാരണം നടന്നത്. പോലീസിൽനിന്നു ചോർന്നതെന്ന നിലയിൽ വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിലും ചില സായാഹ്നപത്രങ്ങളിലും വന്നു. പിന്നീട് സി.പി.എം. മുഖപത്രത്തിൽ വലിയ പ്രാധാന്യത്തോടെ ഈ ആരോപണം പ്രസിദ്ധീകരിച്ചു. മൊബൈൽ ഫോണുകൾ പോലീസിന്റെ സൈബർ വിഭാഗം പരിശോധിച്ചപ്പോൾ സാജന്റെ പേരിലുള്ള ഒരു നമ്പറിലേക്ക് ആറുമാസത്തിനുള്ളിൽ 2400 കോളുകൾ വന്നെന്നും അസാധാരണമായി നീണ്ടുനിൽക്കുന്നതാണ് പല വിളികളെന്നുമാണ് പ്രചാരണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിവരണങ്ങളും വ്യാഖ്യാനങ്ങളുമാണ് നവമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത്തരം വ്യാഖ്യാനങ്ങൾക്കു പിന്നിൽ സി.പി.എമ്മിന്റെ പിന്തുണയോടെ പോലീസാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും പറഞ്ഞ് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതിനിടെ അന്വേഷണവിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ലെന്ന് ഡിവൈ.എസ്.പി. കൃഷ്ണദാസ് പറഞ്ഞു. കൺവെൻഷൻ സെന്ററിന് അനുമതികിട്ടാത്ത മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽനിന്നു കിട്ടിയ വിവരം. മറ്റു കാര്യങ്ങളും അന്വേഷിക്കുമെന്നും ആരുമായും അന്വേഷണവിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിനിടെ ഡിവൈ.എസ്.പിയുടെ വിശദീകരണംകൂടി വന്നതോടെയാണ് പോലീസ് പ്രതിക്കൂട്ടിലായത്. content highlights:sajan anthoor
from mathrubhumi.latestnews.rssfeed https://ift.tt/2XGy0rQ
via
IFTTT
No comments:
Post a Comment