ബെംഗളൂരു: ഇരുപത്തിമൂന്നു നാൾ നീണ്ട രാഷ്ട്രീയപ്രതിസന്ധിക്കൊടുവിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തായി. ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ ആറു വോട്ടിനാണ് കോൺഗ്രസ്-ജനതാ ദൾ (എസ്) സർക്കാർ താഴെവീണത്. വിശ്വാസപ്രമേയത്തിന്മേൽ നിയമസഭയിൽ നടന്ന നാലുദിവസത്തെ ചർച്ചയ്ക്കുശേഷം വൈകീട്ട് 7.15-നായിരുന്നു വോട്ടെടുപ്പ്. 99 പേർ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ 105 പേർ എതിർത്തു. ഒളിച്ചോടില്ലെന്നും വിശ്വാസവോട്ടിനു തയ്യാറാണെന്നും പറഞ്ഞാണ് വോട്ടെടുപ്പിനുമുമ്പ് കുമാരസ്വാമി പ്രസംഗം അവസാനിപ്പിച്ചത്. വോട്ടെടുപ്പു നടക്കുമ്പോൾ അദ്ദേഹം ദുഃഖിതനായിരുന്നു. വിശ്വാസവോട്ടിൽ തോറ്റതോടെ കുമാരസ്വാമി രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയ്ക്ക് രാജിക്കത്തു നൽകി. ഭരണപക്ഷത്തുനിന്ന് 15 പേർ രാജിവെച്ചതിനെത്തുടർന്നാണ് കുമാരസ്വാമി 18-നു വിശ്വാസവോട്ടിനു തയ്യാറായത്. * ഡിവിഷൻ ഓഫ് വോട്ട് രീതിയനുസരിച്ച് ഓരോ നിരയിലെയും അംഗങ്ങളുടെ എണ്ണമെടുത്തായിരുന്നു വോട്ടെടുപ്പ്. * സഭയിലുണ്ടായിരുന്ന 204 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. * ഭരണപക്ഷത്തുനിന്ന് രാജിവെച്ച 15 എം.എൽ.എ.മാരുൾപ്പെടെ 20 പേർ സഭയിലെത്തിയില്ല. * ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് എം.എൽ.എ.മാരായ ശ്രീമന്ത് പാട്ടീൽ, ബി. നാഗേന്ദ്ര എന്നിവരെ സഭയിലെത്തിക്കാനുള്ള നീക്കവും വിജയിച്ചില്ല. * പാർട്ടിനേതാവ് മായാവതിയുടെ നിർദേശം അവഗണിച്ച് ബി.എസ്.പി. അംഗം എൻ. മഹേഷും വിട്ടുനിന്നു. * സ്പീക്കർ കെ.ആർ. രമേശ് കുമാർ വോട്ട് ചെയ്തില്ല. * കെ.പി.ജെ.പി. അംഗം ആർ. ശങ്കർ, സ്വതന്ത്രൻ എച്ച്. നാഗേഷ് എന്നിവർ പിന്തുണ പ്രഖ്യാപിച്ചതിനാൽ സഭയിൽ ബി.ജെ.പി.യുടെ അംഗബലം 107-ആയി ഉയരും. യെദ്യൂരപ്പ മുഖ്യമന്ത്രി പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. നേതാക്കൾ അറിയിച്ചു. നഗരത്തിൽ ബി.ജെ.പി. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ബുധനാഴ്ച ഗവർണറെക്കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് പാർട്ടി നേതാവ് ആർ. അശോക് പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് യെദ്യൂരപ്പ പറഞ്ഞു. ഹീനമായ അട്ടിമറി -കോൺഗ്രസ് രാജ്യംകണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് ബി.ജെ.പി. നടത്തിയതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെ അധികാരത്തിലെത്താൻ ശ്രമിച്ച ബി.ജെ.പി.ക്കു ജനം മാപ്പുനൽകില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിശ്വാസവോട്ടിലെ കക്ഷിനില ചൊവ്വാഴ്ച സഭയിലെ അംഗബലം- 205 (സ്പീക്കറുൾപ്പെടെ) കോൺഗ്രസ്- 65 (12 പേർ രാജിവെച്ചു. രണ്ടുപേർ എത്തിയില്ല) ജെ.ഡി.എസ്.- 34 (മൂന്നുപേർ രാജിവെച്ചു) ആകെ- 99 ബി.ജെ.പി. - 105 വിശ്വാസവോട്ട് നീട്ടാനുള്ള ശ്രമം ഫലിച്ചില്ല കെ.പി.ജെ.പി. അംഗം ആർ. ശങ്കർ, സ്വതന്ത്രൻഎച്ച് നാഗേഷ് എന്നിവർ വിശ്വാസ വോട്ടെടുപ്പിന് സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നതുവരെ വോട്ട് നീട്ടണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല. ഗവർണർ നിർദേശിച്ചിട്ടും മൂന്നുതവണ വിശ്വാസവോട്ടെടുപ്പ് നീട്ടിയിരുന്നു. ബെംഗളൂരുവിൽ നിരോധനാജ്ഞ ബി.ജെ.പി.ക്കു പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രനടക്കം രണ്ടുപേർ താമസിച്ച റേയ്സ് കോഴ്സ് റോഡിലെ അപ്പാർട്ട്മെന്റിനുമുന്നിൽ കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷസാധ്യത കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ രണ്ടുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാറുകളും പബുകളും അടച്ചിടാനും ഉത്തരവിട്ടു. Content highlights: Karnataka government fails floor test
from mathrubhumi.latestnews.rssfeed https://ift.tt/2JOlEp7
via
IFTTT
No comments:
Post a Comment