ബെംഗളൂരു: കർണാടകത്തിൽ വിശ്വാസവോട്ടിനെച്ചൊല്ലിയുള്ള ബലാബലം ഗവർണറും സ്പീക്കറും തമ്മിലുള്ള നേർക്കുനേർ പോരിലേക്ക്. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ വ്യാഴാഴ്ചതന്നെ വിശ്വാസവോട്ട് തേടണമെന്ന ഗവർണർ വാജുഭായ് വാലയുടെ നിർദേശം സ്പീക്കർ കെ.ആർ. രമേശ്കുമാർ തള്ളി. ഗവർണറുടെ നിർദേശത്തിനുവിരുദ്ധമായി വെള്ളിയാഴ്ചത്തേക്ക് സഭ പിരിയാനും തീരുമാനിച്ചു. ഇതോടെ വിഷയത്തിൽ വീണ്ടും ഇടപെട്ട ഗവർണർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്കകം വിശ്വാസവോട്ട് തേടണമെന്ന് മുഖ്യമന്ത്രിയോട് നിർദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി വ്യാഴാഴ്ച രാത്രി കത്തും നൽകി. വ്യാഴാഴ്ചരാവിലെ സഭ ചേർന്നയുടനെ കുമാരസ്വാമി മന്ത്രിസഭയിൽ വിശ്വാസം അർപ്പിക്കുന്നെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചു. എന്നാൽ, വോട്ടെടുപ്പിനു ഭരണപക്ഷം തയ്യാറായില്ല. വിമത എം.എൽ.എ.മാരുടെ ഹർജിയിലെ സുപ്രീംകോടതിവിധിയും സ്പീക്കറുടെ അധികാരവും സംബന്ധിച്ചുള്ള ചർച്ചയായി. വശ്വാസവോട്ട് നീട്ടിക്കൊണ്ടുപോകുന്നതരത്തിലേക്കു ചർച്ച വഴിമാറിയപ്പോൾ ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധിച്ചു. വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ ആവശ്യപ്പെട്ടു. വിപ്പുസംബന്ധിച്ച വിധിയിലെ അവ്യക്തതയിൽ സുപ്രീംകോടതിയുടെ വിശദീകരണം വരുന്നതുവരെ വിശ്വാസവോട്ട് മാറ്റിവെക്കണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. വിശ്വാസവോട്ട് നീട്ടിക്കൊണ്ടുപോകുന്നതിനോടൊപ്പം ബി.ജെ.പി. അംഗങ്ങളെ പ്രകോപിപ്പിക്കാനും ഭരണപക്ഷം ശ്രമിച്ചു. ബി.ജെ.പി. അംഗങ്ങൾ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗങ്ങളെ സ്പീക്കർക്കു സസ്പെൻഡുചെയ്യാൻ കഴിയും. ഇതു മുൻകൂട്ടിക്കണ്ട് ബി.ജെ.പി. കരുതലോടെയാണു പെരുമാറിയത്. വിശ്വാസ പ്രമേയ ചർച്ച ബഹളത്തിൽ കലാശിച്ചതോടെ സഭ വെള്ളിയാഴ്ചത്തേക്കു പിരിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് രാത്രിയിലും സഭയിൽ തുടരാൻ ബി.ജെ.പി. തീരുമാനിച്ചു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്കകം വിശ്വാസവോട്ട് തേടാൻ ഗവർണർ നിർദേശിച്ചത്. നിർണായകമായ വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസും ജനതാദൾ എസും വിപ്പു നൽകിയിരുന്നെങ്കിലും ഭരണപക്ഷത്തുനിന്ന് 20 പേർ സഭയിലെത്തിയില്ല. വിമതരിൽ രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു സഭയിലെത്തി. രാജിവെച്ച 15 എം.എൽ.എ.മാരെക്കൂടാതെ കോൺഗ്രസ് എം.എൽ.എ.മാരായ ശ്രീമന്ത് പാട്ടീൽ, ബി. നാഗേന്ദ്ര, ബി.എസ്.പി. അംഗം എൻ. മഹേഷ്, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കെ.പി.ജെ.പി. അംഗം ആർ. ശങ്കർ, സ്വതന്ത്രൻ എച്ച്. നാഗേഷ് എന്നിവരാണ് വിട്ടുനിന്നത്. ബുധനാഴ്ച കോൺഗ്രസ് എം.എൽ.എ. ശ്രീമന്ത് പാട്ടീൽ റിസോർട്ടിൽനിന്നു ചാടിപ്പോവുകയും ചെയ്തിരുന്നു. വിശ്വാസവോട്ടിനു തയ്യാറാകാഞ്ഞതിനെത്തുടർന്ന് സഭ ബഹളത്തിൽ മുങ്ങി. എം.എൽ.എ.മാരെ ബി.ജെ.പി. തട്ടിക്കൊണ്ടു പോകുന്നെന്നാരോപിച്ച് ഭരണപക്ഷാംഗങ്ങൾ ഇരിപ്പിടത്തിൽനിന്നിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്താൻ സ്പീക്കർ കെ.ആർ. രമേശ് കുമാർ സഭ അരമണിക്കൂർ നിർത്തിവെച്ചു. ഇതിനിടെ ജഗദീഷ് ഷെട്ടറിന്റെ നേതൃത്വത്തിൽ ബി.ജെ.പി. പ്രതിനിധി സംഘം ഗവർണർ വാജുഭായ് വാലയെക്കണ്ട് വിശ്വാസവോട്ടു നടത്താൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു. വിശ്വാസവോട്ട് വ്യാഴാഴ്ച നടത്തണമെന്ന ഗവർണറുടെ സന്ദേശം സ്പീക്കർക്കു കൈമാറുകയും ചെയ്തു. സ്പീക്കർ സന്ദേശം വായിച്ചതോടെ നിയമസഭയുടെ നടത്തിപ്പിൽ ഇടപെടാൻ ഗവർണർക്ക് അവകാശമില്ലെന്ന് ഭരണപക്ഷം വാദിച്ചു. ബഹളത്തെത്തുടർന്ന് രണ്ടുതവണ സഭ നിർത്തിവെച്ചു. കോൺഗ്രസും ബി.ജെ.പി.യും വീണ്ടും സുപ്രീംകോടതിയിലേക്ക് കർണാടകയിലെ രാഷ്ട്രീയം വീണ്ടും സുപ്രീം കോടതിയിലേക്ക്. എം.എൽ.എ.മാർക്കു വിപ്പുനൽകുന്നതുസംബന്ധിച്ച അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വെള്ളിയാഴ്ച കോടതിയെ സമീപിക്കും. വിശ്വാസവോട്ടെടുപ്പു നടത്താൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യും സുപ്രീംകോടതിയെ സമീപിക്കും. Content Highlights:Karnataka crisis deepens, Congress, BJP, JDS
from mathrubhumi.latestnews.rssfeed https://ift.tt/2LpYwPL
via
IFTTT
No comments:
Post a Comment