ചെന്നൈ: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാൽ ഗുരുതരാവസ്ഥയിൽ. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാൽ ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകി. മകൻ ശരവണൻ നൽകിയ ഹർജിയെത്തുടർന്നാണിത്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഏതാനും ദിവസംമുമ്പാണ് രാജഗോപാൽ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങൽ നീട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. ആംബുലൻസിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പിന്നീട് പുഴൽ ജയിലിൽ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടർന്ന് സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കൽ സെന്ററിലോ അച്ഛന് വിദഗ്ധ ചികിത്സയ്ക്ക് അനുമതി നൽകണമെന്നാണ് മകൻ ഹർജിയിൽ ആവശ്യപ്പെട്ടത്. 72-കാരനായ രാജഗോപാലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ചലനശേഷി നഷ്ടപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, കടുത്ത പ്രമേഹവും വൃക്കകൾക്ക് തകരാറുമുള്ള രാജഗോലിനെ ഇവിടെനിന്ന് മാറ്റുന്നത് അപകടമാണെന്ന് സ്റ്റാൻലി ആശുപത്രി ആർ.എം.ഒ. ഡോ. പി. രമേഷ് പറഞ്ഞു. ശരവണഭവൻ ചെന്നൈ ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകൾ ജീവജ്യോതിയുടെ ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാൻ വിസമ്മതിച്ച ജീവജ്യോതി 1999-ൽ പ്രിൻസ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇവരെ ഭീഷണിപ്പെടുത്തി. 2001-ൽ ഇവർ പോലീസിൽ പരാതി നൽകി. രണ്ടുദിവസത്തിനുള്ളിൽ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. Content Highlights:saravana bhavan founder rajagopal admitted in hospital after cardiac arrest
from mathrubhumi.latestnews.rssfeed https://ift.tt/2xScFfT
via
IFTTT
No comments:
Post a Comment