നെടുങ്കണ്ടം: കസ്റ്റഡിയിലെടുത്തപ്പോള്‍ രാജ്കുമാറിന്റെ പക്കലുണ്ടായിരുന്ന പണം പോലീസ് വാഹനത്തില്‍ ഡീസലടിക്കാന്‍ ഉപയോഗിച്ചതായി സൂചന. 12-ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ തെളിവെടുപ്പിനായി പലയിടത്തും കൊണ്ടുപോയതു രാജ്കുമാറിന്റെ ചെലവിലായിരുന്നെന്നാണു വിവരങ്ങള്‍. ഈ യാത്രകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ ചെലവാക്കിയതും രാജ്കുമാറിന്റെ പണം.
രാജ്കുമാര്‍, ശാലിനി, മഞ്ജു എന്നിവരെ നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പുളിയന്‍മലയില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് പോലീസുകാരുടെ സംഘമാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാറിന്റെയും ശാലിനിയുടെയും പക്കല്‍നിന്നു 2.4 ലക്ഷം രൂപ പിടിച്ചെടുത്തെങ്കിലും 1.97 ലക്ഷം മാത്രമേ കണക്കില്‍ ഉള്‍പ്പെടുത്തിയുള്ളൂ എന്ന് സ്‌റ്റേഷനിലെ ചില പോലീസുകാര്‍ തന്നെയാണു സൂചിപ്പിക്കുന്നത്.
കരഞ്ഞപേക്ഷിച്ചിട്ടും രാജ്കുമാറിനു തുള്ളിവെള്ളം കുടിക്കാന്‍ കൊടുത്തില്ലെന്ന സാക്ഷിമൊഴി പുറത്തുവന്നതിനു പിന്നാലെയാണ് പോലീസുകാര്‍ ഇയാളുടെ പണം ചെലവിട്ട് ഭക്ഷണം കഴിച്ചെന്ന വെളിപ്പെടുത്തല്‍ വരുന്നത്. കലിയടങ്ങുന്നതു വരെ മര്‍ദിക്കുകയായിരുന്നെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്നത്. ജൂണ്‍ 12-നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം കാടന്‍ രീതിയില്‍ മര്‍ദിക്കുകയായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ട്. വന്‍തുകയുടെ തട്ടിപ്പ് നടന്ന കേസിലെ മുഖ്യ പ്രതി അറസ്റ്റിലായാല്‍ സാധാരണഗതിയില്‍ സ്‌റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാകും ചോദ്യംചെയ്യുക. എന്നാല്‍, രാജ്കുമാറിനെ െകെകാര്യം ചെയ്തത് സ്‌റ്റേഷനിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ്. കേസിനു തുമ്പുണ്ടാക്കാനായിരുന്നു മര്‍ദനമെങ്കില്‍ അത് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകുമായിരുന്നു എന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
ചോദ്യംചെയ്യലില്‍ പ്രതികളെ മര്‍ദിക്കുന്നതു പോലീസിലെ പതിവുരീതിയാണ്. പരുക്കേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. എന്നാല്‍ രാജ്കുമാറിന്റെ കാര്യത്തിലുണ്ടായതു വ്യത്യസ്തമായിയരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനിലെത്തിച്ചതിനു പിന്നാലെ അതിക്രൂരമായി തല്ലിച്ചതച്ചു. ഇക്കാര്യം സ്‌റ്റേഷനിലെ ചില പോലീസുകാര്‍ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ആഹാരമോ വെള്ളമോ പോലും നിഷേധിക്കുകയും ചെയ്തു. ഏതെങ്കിലും പോലീസുകാര്‍ക്കു രാജ്കുമാറിനോടു മുന്‍െവെരാഗ്യമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നു. കസ്റ്റഡി മര്‍ദനമുണ്ടായ വിവരം ഇടുക്കി എസ്.പി: കെ.ബി. വേണുഗോപാലിനെ അറിയിച്ചില്ലെന്ന വാദം പൊളിയുന്നു.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത 12-നാണ് സ്‌പെഷല്‍ ബ്രാഞ്ച് ആദ്യം വിവരം അറിയിച്ചത്. 14-ന് രണ്ടാമത്തെ റിപ്പോര്‍ട്ടും നല്‍കി. വാട്ട്‌സ്ആാപ്പില്‍ അയച്ചതിനു പുറമേ വിശദമായ റിപ്പോര്‍ട്ടാക്കി ഇടുക്കി എസ്.പിയുടെ മേശപ്പുറത്ത് എത്തിക്കുകയും ചെയ്‌യിരുന്നു. രാജ്കുമാറിന്റെ ആരോഗ്യനിലയിലുള്ള ആശങ്കയും ശാരീരിക പരിശോധന വേണമെന്ന നിര്‍ദേശവും രണ്ടാമത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാജ്കുമാറിനെയും രണ്ടു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്ത വിവരമാണ് 12-ന് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നല്‍കിയത്. ഇത് രേഖാമൂലം എസ്.പിക്കു നല്‍കി. നെടുങ്കണ്ടം എസ്.ഐയും വിവരം എസ്.പിയെ ഫോണില്‍ അറിയിച്ചിരുന്നു.
കസ്റ്റഡി വിവരം ആരും തന്നെ അറിയിച്ചിരുന്നില്ലെന്നാണ് എസ്.പി. നിലപാടെടുത്തത്. അനധികൃത കസ്റ്റഡിയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്ന എസ്.പിയുടെ വാദമാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടും എസ്.ഐ. അറിയിച്ചിരുന്നെന്ന വിവരവും പുറത്തുവന്നതോടെ പൊളിഞ്ഞത്. സര്‍വീസില്‍നിന്നു വിരമിച്ചതിനുശേഷം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഐ.പി.എസ്. നല്‍കിയ ഉദ്യോഗസ്ഥനാണ് കെ.ബി. വേണുഗോപാല്‍.
from mangalam.com https://ift.tt/2RRC02D
via IFTTT
No comments:
Post a Comment