മട്ടന്നൂർ: വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുള്ള കേന്ദ്രാനുമതി വൈകുന്നത് കണ്ണൂർ വിമാനത്താവളത്തിന് വെല്ലുവിളിയാകുന്നു. ഗൾഫ് മേഖലയിൽനിന്നുള്ള മിക്ക വിമാനക്കമ്പനികളും കണ്ണൂരിലേക്ക് സർവീസ് തുടങ്ങാൻ താത്പര്യമറിയിച്ചിട്ടുണ്ട്. ഒപ്പം മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങാനും കമ്പനികൾ സന്നദ്ധത അറിയിച്ചതാണ്. കണ്ണൂർ വിമാനത്താവളത്തിന് ലാഭത്തിലേക്ക് നീങ്ങണമെങ്കിൽ വിദേശവിമാനക്കമ്പനികൾ സർവീസ് തുടങ്ങേണ്ടത് അത്യാവശ്യമാണ്. ജനുവരിയിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ എമിറേറ്റ്സ്, എത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങി പ്രമുഖ കമ്പനികൾ സർവീസിന് താത്പര്യമറിയിച്ചിരുന്നു. മലിൻഡോ, സിൽക്ക് എയർ കമ്പനികൾ സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കും സർവീസിന് തയ്യാറാണ്. എന്നാൽ, മാർച്ചിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വിദേശ വിമാനക്കമ്പനികൾക്കുള്ള കേന്ദ്രാനുമതി നീളുകയാണ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയുള്ളൂവെന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. എന്നാൽ, കണ്ണൂരിലെ സംവിധാനങ്ങളിൽ കേന്ദ്ര ഏജൻസികൾ പൂർണ തൃപ്തി പ്രകടിപ്പിച്ചതായി കിയാൽ അധികൃതർ പറയുന്നു. പ്രതിവർഷം 200 കോടിയോളം രൂപയാണ് കണ്ണൂർ വിമാനത്തിന്റെ പ്രവർത്തനച്ചെലവ്. എയ്റോ വിഭാഗത്തിൽപ്പെടുന്ന യാത്രാവരുമാനവും വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് ചാർജുകളും മറ്റും മാത്രമാണ് ഇപ്പോൾ വിമാനത്താവളത്തിനുള്ള വരുമാനം. നിലവിലെ സർവീസുകളിൽ പകുതിയോളം ഉഡാൻ പദ്ധതി പ്രകാരമായതിനാൽ വരുമാനത്തിൽ കുറവുമുണ്ട്. നോൺ എയ്റോ വിഭാഗത്തിൽപ്പെടുന്ന വരുമാന മാർഗങ്ങളായ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഹോട്ടലുകളും വ്യാപാരസമുച്ചയങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ഗ്രീൻഫീൽഡ് വിമാനത്താവളമായതിനാൽ കേന്ദ്ര ഏജൻസികളുടെ സേവനങ്ങൾക്കും കിയാൽ പണം നൽകണം. content highlights:kannur airport, foreign service
from mathrubhumi.latestnews.rssfeed http://bit.ly/2XV5a2W
via
IFTTT
No comments:
Post a Comment