നെടുമങ്ങാട്: ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതി അരുവിക്കരയിൽനിന്ന് 'തെളിനീർ' എന്ന പേരിൽ വിപണിയിലെത്തും. അരുവിക്കര ജല അതോറിറ്റിക്കാണ് നടത്തിപ്പു ചുമതല. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് കുപ്പിവെള്ളം വിൽപ്പനയ്ക്കെത്തുക. വില സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. പ്രതിദിനം ഒന്നരലക്ഷത്തോളം ബോട്ടിലുകൾ ഉത്പാദിപ്പിക്കാനാകും. ഓഗസ്റ്റ് മുതൽ ഉത്പാദനവും വിതരണവും ആരംഭിക്കും. പ്രതിദിന വിതരണശേഷി 1.8 ലക്ഷം ലിറ്റർ വെള്ളമാണ്. ഒരു ലിറ്ററിന്റെ 1.15 ലക്ഷം കുപ്പികൾ, 2 ലിറ്ററിന്റെ 1600 എണ്ണം, അര ലിറ്ററിന്റെ 16,456 എണ്ണം, 20 ലിറ്ററിന്റെ 2720 എണ്ണം എന്നിങ്ങനെയാകും പ്രതിദിന വിപണനം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്.), ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവയിൽനിന്നുള്ള അനുമതികൾകൂടി ലഭിക്കണം. ഇതിനുള്ള സാമ്പിളുകൾ ഉദ്യോഗസ്ഥർ ഫാക്ടറിയിലെത്തി ശേഖരിച്ചു. ഇതുവരെ പദ്ധതിക്കായി 13.83 കോടി രൂപ ചെലവഴിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ വ്യവസ്ഥയനുസരിച്ച് കരാറുകാരൻതന്നെ പദ്ധതി പൂർത്തീകരിച്ച് മൂന്നു മാസം പ്ലാന്റിന്റെ നടത്തിപ്പും പരിപാലനവും നിർവഹിക്കണം മണിക്കൂറിൽ 7200 കുപ്പി വെള്ളം നിറയ്ക്കാവുന്ന രണ്ട് പ്ലാന്റുകൾ ഒരേസമയം പ്രവർത്തിക്കും. എട്ടു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുന്ന പ്ലാന്റിൽനിന്ന് ഒരു ഷിഫ്റ്റിൽ 58,000 കുപ്പി വെള്ളം ഉത്പാദിപ്പിക്കാനാവും. 2015-ലാണ് സംസ്ഥാനത്തെ ആദ്യ പദ്ധതിയായി അരുവിക്കരയിൽ കുപ്പിവെള്ള യൂണിറ്റിന് സർക്കാർ അനുമതി നൽകിയത്. 16 കോടി ചെലവിട്ട് രണ്ടു വർഷംകൊണ്ട് പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ പദ്ധതിയിൽനിന്നു പിന്നാക്കം പോയി. ഇതിനെതിരേ നിരന്തരം സമരപരിപാടികൾ നടന്നു. തുടർന്നാണ് ജല അതോറിറ്റി പദ്ധതി വീണ്ടും സജീവമാക്കിയത്.അരുവിക്കര ജലസംഭരണിയോടു ചേർന്ന ഒരേക്കർ സ്ഥലത്താണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. കരമനയാറ്റിൽനിന്നു ശേഖരിച്ച് ശുദ്ധീകരിക്കുന്ന വെള്ളമാണ് 'തെളിനീരെ'ന്ന പേരിൽ വിതരണത്തിനെത്തുന്നത്. വെള്ളം നിറയ്ക്കാനാവശ്യമായ കുപ്പികളും ഇവിടെത്തന്നെയാണ് നിർമിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി മന്ത്രി കെ.കൃഷ്ണൻകുട്ടിയും കെ.എസ്.ശബരീനാഥൻ എം.എൽ.എ.യും ഉന്നതോദ്യോഗസ്ഥരും പ്ലാന്റ് സന്ദർശിച്ചിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2WERKXt
via
IFTTT
No comments:
Post a Comment