അഞ്ചൽ (കൊല്ലം) : കാൻസർ രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. ഇടമുളയ്ക്കൽ രതീഷ് ഭവനിൽ രാജേഷി(30)നാണ് മർദനമേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജേഷ് പുനലൂർ ഡിവൈ.എസ്.പി.ക്ക് പരാതി നൽകി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അഞ്ചൽ ആർ.ഒ. ജങ്‌ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഓട്ടോറിക്ഷ തടഞ്ഞതായി രാജേഷ് പരാതിയിൽ പറയുന്നു. യാത്രക്കാരെ ഇറക്കിവിട്ടശേഷം തന്നെയും വാഹനവും അഞ്ചൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയപ്പോൾ രണ്ട് പോലീസുകാർ തന്റെ കൈകൾ പിറകിൽ വിലങ്ങിട്ട് ബന്ധിച്ചശേഷം മർദിച്ചു. മർദനത്തിൽ തോളെല്ലിന് സാരമായി പരിക്കേറ്റു.ഭാര്യയുടെയും ബന്ധുക്കളുടെയും സഹായത്തോടെ ജാമ്യത്തിലിറങ്ങിയ രാജേഷ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വിദഗ്ധചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: യാത്രക്കാരുമായി അപകടകരമാംവിധം പോയ ഓട്ടോറിക്ഷ ഹോംഗാർഡ് തടഞ്ഞു. ഡ്രൈവർ മദ്യപിച്ചതായി മനസ്സിലായതിനെ തുടർന്ന് ഡ്രൈവറെയും ഓട്ടോറിക്ഷയും സ്റ്റേഷനിലെത്തിച്ചു. കൂടുതൽ പരിശോധനയിൽ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്നും മനസ്സിലായി. തിരക്കേറിയ റോഡിലൂടെ അലക്ഷ്യമായും അപകടകരമാംവിധവും ലൈസൻസ് ഇല്ലാതെയും വാഹനമോടിച്ചതിന് കേസെടുത്തു. രാത്രി ഏഴുമണിയോടെ ഭാര്യയുടെയും ബന്ധുക്കളുടെയും ജാമ്യത്തിൽ രാജേഷിനെ വിട്ടയച്ചു.ഞായറാഴ്ച രാവിലെ ഒൻപതിന് സ്റ്റേഷനിലെത്തിയ രാജേഷ് ഓട്ടോറിക്ഷ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കേസെടുത്തിട്ടുള്ളതിനാൽ കോടതിവഴിമാത്രമേ വാഹനം വിട്ടുനൽകാൻ കഴിയൂവെന്ന് അറിയിച്ചു. ശാരീരികപീഡനം ഏല്പിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2XEHIaj
via
IFTTT
No comments:
Post a Comment