നോട്ടിങ്ങാം: നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ചുകഴിഞ്ഞു. ആരെയും തോൽപ്പിക്കാനുള്ള ഊർജവുമുണ്ട്. പക്ഷേ, പ്രകൃതിയെ തോൽപ്പിക്കാനാകില്ലല്ലോ... ലോകകപ്പ് ക്രിക്കറ്റിൽ വ്യാഴാഴ്ച ന്യൂസീലൻഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ നിസ്സഹായത ഇതാണ്. മഴ പെയ്തുകൊണ്ടിരിക്കുന്ന നോട്ടിങ്ങാമിൽ മത്സരം നടക്കുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണി മുതൽ നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് ഇന്ത്യ - ന്യൂസീലൻഡ് മത്സരം നടക്കേണ്ടത്. മഴകാരണം, ബുധനാഴ്ചയും പരിശീലനം കാര്യമായി നടന്നില്ല. ന്യൂസീലൻഡ് ടീം ഇൻഡോറിൽ അൽപനേരം പരിശീലിച്ചു. വ്യാഴാഴ്ച മഴ പെയ്യാൻ 90 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ ഇതിനകം മൂന്നു മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചുകഴിഞ്ഞു. തോൽവിയറിയാതെ ഇക്കുറി ലോകകപ്പിൽ തോൽവിയറിയാത്ത രണ്ടു ടീമുകളേയുള്ളൂ. ഇന്ത്യയും ന്യൂസീലൻഡും. ഇന്ത്യ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനും തുടർന്ന് ഓസ്ട്രേലിയയെ 36 റൺസിനും തോൽപ്പിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ന്യൂസീലൻഡ് വരുന്നത്. മൂന്നുകളികളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാമതുള്ള ന്യൂസീലൻഡ് കരുത്തരുമായി കളിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ മത്സരം അതുകൊണ്ടുതന്നെ ലോകകപ്പിലെ ഒരു ദിശാസൂചിയാകും. ധവാന്റെ അഭാവത്തിൽ ശിഖർ ധവാന്റെ പരിക്കാണ് ഇന്ത്യയുടെ തലവേദന. വ്യാഴാഴ്ച ധവാൻ കളിക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ ലോകേഷ് രാഹുൽ ഓപ്പണിങ് സ്ഥാനത്തെത്തും. പുതിയ താരം ആര് എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. പകരം ആരെയും ടീമിലെടുത്തിട്ടില്ലാത്തതിനാൽ വിജയ് ശങ്കർ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ എന്നിവരിലൊരാൾ ഇലവനിലെത്തും. പേസ് ഓൾറൗണ്ടർ കൂടിയായ വിജയ് ശങ്കറിന് കൂടുതൽ സാധ്യതയുണ്ട്. പേസ് - സ്പിൻ പേസ് ബൗളിങ് കരുത്തിലാണ് ന്യൂസീലൻഡ് ഇതുവരെ കുതിച്ചത്. മൂന്നു മത്സരങ്ങൾ പിന്നിടുമ്പോൾ കിവികളുടെ പേസർമാരായ ലോക്കീ ഫെർഗൂസൻ, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവർ ചേർന്ന് 21 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. മൂന്നു മത്സരത്തിലും എതിരാളിക്ക് 250 കടക്കാനായില്ല. ബാറ്റിങ്ങിൽ സ്ഥിരതയുടെയും അനുഭവ സമ്പത്തിന്റെയും കരുത്തുമായി റോസ് ടെയ്ലറും ക്യാപ്റ്റൻ കെയ്ൻ വില്യംസണുമുണ്ട്. ഇന്ത്യയാകട്ടെ, രണ്ട് മത്സരങ്ങളിലും ഓൾറൗണ്ട് മികവോടെ ജയിച്ച് കിരീട സാധ്യതയിൽ മുന്നിലുള്ള ടീമായി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബൗളർമാരുടെ മികവാണ് ജയമൊരുക്കിയതെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റ്സ്മാൻമാരെല്ലാം തിളങ്ങി. രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ ടൂർണമെന്റിൽ സെഞ്ചുറിയും നേടി. സ്പിൻ ബൗളിങ്ങിനെ നേരിടുന്നതിൽ ന്യൂസീലൻഡിന് ദൗർബല്യമുണ്ട്. ഈ സാഹചര്യത്തിൽ ചൈനാമെൻ ബൗളറായ കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും നോട്ടിങ്ങാമിൽ തിളങ്ങാനിടയുണ്ടെന്ന് വിലയിരുത്തുന്നു. ധവാന്റെ അഭാവം രോഹിത് ശർമയ്ക്കും വിരാട് കോലിക്കും അധിക സമ്മർദം നൽകും. ടീം ഇവരിൽനിന്ന്: ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, രോഹിത് ശർമ, എം.എസ്. ധോനി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, ദിനേഷ് കാർത്തിക്. ന്യൂസീലൻഡ്: മാർട്ടിൻ ഗുപ്ടിൽ, കോളിൻ മൺറോ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), റോസ് ടെയ്ലർ, കോളിൻ ഗ്രാന്ദോം, ട്രെന്റ് ബോൾട്ട്, ടോം ലാതം, ജെയിംസ് നീഷാം, മാറ്റ് ഹെന്റി, മിച്ചൽ സ്ാന്റ്നർ, ലോക്കീ ഫെർഗൂസൻ. പിച്ച് റിപ്പോർട്ട് റൺസ് ഒഴുകുന്ന പിച്ചാണിത്. ഈ ലോകകപ്പിലെ ഉയർന്ന സ്കോർ, പാകിസ്താൻ ഇംഗ്ലണ്ടിനെതിരേ കുറിച്ച 348 റൺസ്-പിറന്നത് ഇവിടെയാണ്. ഓസ്ട്രേലിയ വെസ്റ്റിൻഡീസിനെതിരേ 288 റൺസും അടിച്ചു. പക്ഷേ, പാകിസ്താൻ ആദ്യ മത്സരത്തിൽ 105 റൺസിന് പുറത്തായിരുന്നു. മഴ തന്നെ വില്ലൻ ഇന്നത്തെ മത്സരത്തിൽ മഴ തന്നെയാകും രസംകൊല്ലി. മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നാൽ കിവീസിന് അത് ആശ്വാസമായിരിക്കും. നോട്ടിങ്ങാമിൽ മഴയെ തുടർന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടാവുന്ന കനത്ത മഴ വെള്ളപ്പൊക്കവും, ഗതാഗത കുരുക്കും സൃഷ്ടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. Content Highlights:ICC World Cup 2019 india vs new zealand
from mathrubhumi.latestnews.rssfeed http://bit.ly/2KLSHv1
via
IFTTT
No comments:
Post a Comment