കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാടിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് കൈമാറുകയോ അദ്ദേഹത്തെ എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് നേരില്‍ കാണുകയോ ചെയ്തിട്ടില്ലെന്നു സൂചന.
ഇക്കാര്യം പൗരസ്ത്യ തിരുസംഘത്തില്‍ അറിയിച്ചപ്പോള്‍ തങ്ങള്‍ നല്‍കിക്കൊള്ളാമെന്നായിരുന്നു മാര്‍ മനത്തോടത്തിനു ലഭിച്ച മറുപടിയെന്നാണു വിവരം. അതിനാല്‍, ഭൂമിയിടപാട് സംബന്ധിച്ച് യാതൊരു വിവരവും മാര്‍പാപ്പ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണു കരുതുന്നത്. ഇപ്പോഴത്തെ നടപടി പൗരസ്ത്യ തിരുസംഘത്തിന്റെ മാത്രം തീരുമാനമാണെന്നാണു നിഗമനം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലയില്‍നിന്ന് ഒരുവര്‍ഷം മുമ്പ് മാറിനില്‍ക്കുകയായിരുന്നു.
അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിനാലാണ് വീണ്ടും അദ്ദേഹം തിരികെ പദവിയിലെത്തിയതും മാര്‍ മനത്തോടത്ത് പാലക്കാട് രൂപതയിലേക്കു തിരിച്ചുപോയതും. അതിരൂപതയുടെ ബാങ്കിലുള്ള കടബാധ്യതകള്‍ തീര്‍ക്കാനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു മാര്‍ മനത്തോടത്തിനെ വത്തിക്കാന്‍ ചുമതലപ്പെടുത്തിയത്. തൃക്കാക്കരയിലുള്ള പത്തേക്കര്‍ സ്ഥലം വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് വിറ്റതില്‍നിന്നു ലഭിച്ച 72 കോടി രൂപ ബാങ്കില്‍ അടച്ചു. ഇനി വീട്ടാവുന്ന കടമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരിയുടെ മടങ്ങിവരവ്. സഹായ മെത്രാന്മാര്‍ക്കു ചുമതല തിരിച്ചുനല്‍കിയിട്ടില്ല. അഡ്മിനിസ്ട്രേറ്ററെ നിയമിച്ചപ്പോള്‍ തന്നെ ഇവരുടെ ചുമതലകള്‍ എടുത്തുമാറ്റിയിരുന്നു. ഓഗസ്റ്റില്‍ നടക്കുന്ന സിനഡായിരിക്കും ഇവര്‍ക്കു ചുമതലകള്‍ നല്‍കുക. ഇതിനു മുമ്പായി ഭൂമിയിടപാട് സംബന്ധിച്ചു വത്തിക്കാന്റെ ഔദ്യോഗിക തീരുമാനം വരും.
അതിനാല്‍, വിവാദപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് അതിരൂപതയിലെ കര്‍ദിനാള്‍വിരുദ്ധപക്ഷം പറയുന്നത്.
ഇതിന് പിന്നാലെ എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദത്തിന്റെ പേരില്‍ കര്‍ദിനാളിനെതിരേ പരസ്യനിലപാടെടുത്ത വൈദികര്‍ക്കെതിരേയും അച്ചടക്ക നടപടിക്കു സാധ്യത. രണ്ടു സഹായമെത്രാന്മാരെ സസ്പെന്‍ഡ് ചെയ്ത അസാധാരണ നടപടിക്ക് പിന്നാലെ ഈ ആശങ്ക ശക്തമായി.
കര്‍ദിനാളിന്റെ കോലം കത്തിക്കുകയും സമരം നയിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വത്തിക്കാന്‍ നിരീക്ഷിച്ചശേഷമാണ് ആദ്യഘട്ടനടപടിയുണ്ടായത്. സഭാതലത്തില്‍ സഹായമെത്രാന്മാര്‍ നല്‍കിയ മറുപടികള്‍ തൃപ്തികരമായിരുന്നില്ല. കര്‍ദിനാള്‍ വിരുദ്ധപക്ഷത്തെ അവര്‍ പിന്തുണെച്ചന്നാണു കണ്ടെത്തല്‍. സഭാ ആസ്ഥാനത്തു കോലംകത്തിച്ച സംഭവത്തില്‍ ഇരുവരും മൗനംപാലിച്ചതും ശ്രദ്ധേയമായി. ഇക്കാര്യത്തില്‍ മെത്രാന്‍സമിതിയില്‍ സഹായമെത്രാന്മാര്‍ക്ക് പിന്തുണ ലഭിച്ചില്ല.
അതിരൂപതയിലെ വിമതനീക്കം സംബന്ധിച്ച് റോമിലെ വിശ്വാസതിരുസംഘം തയാറാക്കിയ രേഖ പൗരസ്ത്യസഭകളുടെ കാര്യാലയത്തിന് അയയ്ക്കുകയും അവരുടെ തീരുമാനപ്രകാരം നടപ്പാക്കുകയുമാണുണ്ടായത്. വിശ്വാസ തിരുസംഘത്തിനാണ് നടപടികള്‍ ശിപാര്‍ശ ചെയ്ാനയുള്ള അധികാരം. ഇനി ഇവരുടെ പുതിയ അജപാലനശുശ്രൂഷ സംബന്ധിച്ച് സ്ഥിരംസിനഡിന്റെ തീരുമാനം നിര്‍ണായകമാകും.
ലത്തീന്‍സഭയില്‍ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ശുശ്രൂഷാച്ചുമതലകളില്‍നിന്ന് പൂര്‍ണമായി നീക്കിയ കീഴ്വഴക്കം വത്തിക്കാനുണ്ട്. എങ്കിലും അതിരൂപതയിലെ മെത്രാന്മാരുടെ കാര്യത്തില്‍ കഠിനമായ നടപടിക്ക് സാധ്യതയില്ല.
എന്നാല്‍, വൈദികര്‍ക്കുമേല്‍ നടപടിയുണ്ടായേക്കും. ഇക്കാരണത്താലാണ് കര്‍ദിനാളിനെ എതിര്‍ക്കുന്ന വൈദികര്‍ വത്തിക്കാന്‍ നടപടിയില്‍ പ്രതികരിച്ചെങ്കിലും പ്രതിഷേധിക്കാന്‍ മടിക്കുന്നതെന്നാണു സൂചന.
from mangalam.com https://ift.tt/2XyQKJ6
via IFTTT
No comments:
Post a Comment