ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ വിദ്യാർഥികൾക്കുനേരെ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം പ്ലസ് വൺ വിദ്യാർഥിനിക്ക് കൺസഷൻ നിഷേധിച്ച് വഴിയിലിറക്കിവിട്ടതാണ് ഒടുവിലത്തെ സംഭവം. വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയായ എം.എസ്.അഭിരാമിയെയാണ് സ്വകാര്യബസ് ജീവനക്കാർ വഴിയിലിറക്കിവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കായികതാരമായ അഭിരാമി സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ ഹോസ്റ്റലിൽ താമസിച്ചാണ് പഠനവും കായികപരിശീലനവും നടത്തുന്നത്. സ്കൂൾ ഉച്ചയ്ക്ക് വിട്ടതിനെത്തുടർന്ന് ഒരുമണിക്ക് വെഞ്ഞാറമൂട്ടിൽനിന്ന് ആറ്റിങ്ങലിലേക്കുവരാനായി അശ്വനി എന്ന സ്വകാര്യബസിലാണ് അഭിരാമി കയറിയത്. കൺസഷൻ നിരക്കായ മൂന്നുരൂപയാണ് അഭിരാമി നല്കിയത്. യൂണിഫോമും തിരിച്ചറിയൽകാർഡുമില്ലാതെ കൺസഷൻ നല്കാനാവില്ലെന്ന് പറഞ്ഞ് കണ്ടക്ടർ എട്ടുരൂപ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സ്കൂളിൽ പ്രവേശനം കിട്ടിയതെന്നും യൂണിഫോമും തിരിച്ചറിയിൽ കാർഡും ലഭിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും കണ്ടക്ടർ കേൾക്കാൻ കൂട്ടാക്കിയില്ല. തന്റെ കൈവശം കൂടുതൽ പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കുട്ടിക്ക് കൺസഷൻ നല്കാൻ തയ്യാറായില്ല. മൂന്നുരൂപവാങ്ങിയ കണ്ടക്ടർ കുട്ടിയെ ബസിനുള്ളിൽ അധിക്ഷേപിക്കുകയും വഴിയിൽ ഇറക്കിവിടുകയുമായിരുന്നു. മറ്റൊരു ജില്ലയിൽനിന്നുള്ളയാളായതിനാൽ കുട്ടിക്ക് സ്ഥലവും വഴിയുമൊന്നും പരിചയമുണ്ടായിരുന്നില്ല. ശക്തമായ മഴയിൽ വഴിയിൽ വിഷമിച്ചുനില്ക്കുന്ന കുട്ടിയോട് വിവരങ്ങളന്വേഷിച്ച നാട്ടുകാർ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും അവരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന്് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെത്തിയ അഭിരാമി ബസ് ജീവനക്കാർക്കെതിരേ പരാതി നല്കി. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നും അതുകൊണ്ട് പരാതി വെഞ്ഞാറമൂട് പോലീസിന് കൈമാറിയതായും ആറ്റിങ്ങൽ ഇൻസ്പെക്ടർ അറിയിച്ചു. മേയ് മാസം ഒന്നാംതീയതി ആറ്റിങ്ങലിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കുപോകാൻ ബസിൽ കയറാനൊരുങ്ങിയ എട്ടാംക്ലാസ് വിദ്യാർഥിയെ സ്വകാര്യബസ് ജീവനക്കാർ മർദിച്ചിരുന്നു. ആറ്റിങ്ങൽ ഗവ.ബി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാർഥിയായ പ്രണവിനാണ് അന്ന് മർദനമേറ്റത്. ജീവനക്കാരൻ കുട്ടിയെ ചവിട്ടുപടിയിൽനിന്ന് പിടിച്ചുതള്ളുകയും ചവിട്ടിത്താഴെയിടുകയും ചെയ്തതായിട്ടായിരുന്നു പരാതി. കുട്ടിയുടെ കാലിന് പരിക്കേല്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആറ്റിങ്ങൽ ഗവ.ബി.എച്ച്.എസ്.എസിലെ വിദ്യാർഥിയെ സ്വകാര്യബസ് ജീവനക്കാർ കച്ചേരിനടയിൽ ഇറക്കിവിടുകയും നടുറോഡിലിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. കൺസഷൻ നിഷേധിച്ചത് ചോദ്യംചെയ്തതിനായിരുന്നു മർദനം.ഇത്തവണ സ്കൂൾ തുറക്കുന്നതിനുമുന്നോടിയായി ബി.സത്യൻ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ കുട്ടികൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കുമെന്ന് അധികൃതരും സ്വകാര്യബസുടമകളും തൊഴിലാളി സംഘടനാനേതാക്കളും വ്യക്തമാക്കിയിരുന്നു. Content Highlights:private bus operators,students
from mathrubhumi.latestnews.rssfeed http://bit.ly/2F7usDF
via
IFTTT
No comments:
Post a Comment