രാജ്കുമാറിനെ മൂന്നാംമുറയ്ക്കു വിധേയനാക്കാനുള്ള നിര്‍ദേശം സ്‌റ്റേഷനു പുറത്തുനിന്ന് ; എട്ടുമാസം മുമ്പും നെടുങ്കണ്ടം സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം ; ആളുമാറി പിടിച്ച ഓട്ടോ ഡ്രൈവറെ അടിച്ചു ചുരുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 30, 2019

രാജ്കുമാറിനെ മൂന്നാംമുറയ്ക്കു വിധേയനാക്കാനുള്ള നിര്‍ദേശം സ്‌റ്റേഷനു പുറത്തുനിന്ന് ; എട്ടുമാസം മുമ്പും നെടുങ്കണ്ടം സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം ; ആളുമാറി പിടിച്ച ഓട്ടോ ഡ്രൈവറെ അടിച്ചു ചുരുട്ടി

കട്ടപ്പന: കസ്റ്റഡിയിലെടുത്തത് നെടുങ്കണ്ടം പോലീസാണെങ്കിലും രാജ്കുമാറിനെ മൂന്നാംമുറയ്ക്കു വിധേയനാക്കാനുള്ള നിര്‍ദേശം എത്തിയത് സ്‌റ്റേഷനു പുറത്തുനിന്നെന്നു ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ''മുകളില്‍'' നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് നെടുങ്കണ്ടം സ്‌റ്റേഷനില്‍ ക്രൂരമായ മര്‍ദനമുറകള്‍ അരങ്ങേറിയതെന്നാണു സൂചന. നിര്‍ദേശമെത്തിയത് പോലീസ് സേനയില്‍നിന്നാണോ പുറത്തുനിന്നാണോ എന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ന് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ തെളിവെടുപ്പിനെത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. ജൂണ്‍ 12-നാണു രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള നൂറിലേറെ മണിക്കൂറുകളില്‍ രാജ്കുമാര്‍ എവിടെയായിരുന്നെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമായിട്ടില്ല. നെടുങ്കണ്ടം സ്‌റ്റേഷനിലെ രണ്ടാം നിലയിലുള്ള വിശ്രമമുറിയിലാണ് ക്രൂരമായ മര്‍ദനം നടന്നതെന്ന് അറിവായെങ്കിലും അതിനിടെ രാജ്കുമാറിനെ എവിടെയെല്ലാം എത്തിച്ചെന്നതു വ്യക്തമല്ല.

ഹരിത ഫിനാന്‍സ് തട്ടിപ്പുകേസിന്റെ അനേ്വഷണവുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥരാണ് രാജ്കുമാറിനെ ചോദ്യം ചെയ്തതും ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയതും. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തട്ടിയെടുത്ത പണവും എവിടെയെന്ന് കണ്ടെത്താന്‍ രാജ്കുമാറിനെയും കൂട്ടുപ്രതികളെയും ഒന്നിച്ചിരുത്തിയുള്ള ശാസ്ത്രീയ ചോദ്യം ചെയ്യല്‍ ധാരാളമായിരുന്നു. തട്ടിയെടുത്ത പണത്തില്‍നിന്ന് 20 ലക്ഷം രൂപ പോലീസ് ആവശ്യപ്പെട്ടതായി മൊഴികളുണ്ട്. എന്നാല്‍ മര്‍ദനത്തിന്റെ ലക്ഷ്യം ഇതായിരുന്നില്ലെന്നാണു ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. തുടര്‍ന്നും കസ്റ്റഡിയില്‍ വയ്ക്കുന്നത് അബദ്ധമാകുമെന്ന നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണു 16-ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.

രാജ്കുമാറിനെ കസ്റ്റഡി മര്‍ദനത്തിനിരയാക്കിയ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ എട്ട് മാസം മുമ്പും കസ്റ്റഡി മര്‍ദനം. നെടുങ്കണ്ടം െമെനര്‍സിറ്റി ഇടയത്തറ പ്രവീണാ (30)ണ് അന്നു മര്‍ദനത്തിനിരയായത്. ആളു മാറിയാണ് പോലീസ് പ്രവീണിനെ പിടികൂടിയത്. വെട്ടിലാകുമെന്നായതോടെ പോലീസിനെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു. നെടുങ്കണ്ടത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന പ്രവീണ്‍ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ ബാറിനു സമീപത്ത് ഓട്ടം വന്നു.

ഓട്ടോറിക്ഷയില്‍ എത്തിയവര്‍ ബാറിലേക്കു കയറി. ബാറിനു പുറത്ത് ഓട്ടോറിക്ഷയില്‍ പ്രവീണ്‍ ഇരിക്കുന്നതിനിടെ സമീപത്തു മദ്യപസംഘം പരസ്പരം ബഹളംവച്ചു. ഇതിനിടെ പ്രവീണിന് ഒരു ഫോണ്‍ വന്നു. മദ്യപസംഘത്തിന്റെ ബഹളം കാരണം ഫോണുമായി പ്രവീണ്‍ പുറത്തേക്കിറങ്ങി. ഇതിനിടെ എത്തിയ പോലീസ് സംഘം പ്രവീണിനെ പിടിച്ചു വാഹനത്തിനുള്ളിലേക്കു കയറ്റി. സ്‌റ്റേഷനിലെത്തിയ പ്രവീണിനെ നിലത്തിട്ടു ചവിട്ടുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. ചിലര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് പ്രവീണിന്റെ തലയ്ക്കിടിച്ചു. പിന്നീട് പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാരോപിച്ച് പ്രവീണിനെതിരെ കേസെടുത്തു. രാത്രി 8.30നു അറസ്റ്റ് ചെയ്ത പ്രവീണിനെ പിറ്റേദിവസം രണ്ടിന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്ന് ദിവസത്തിനു ശേഷമാണ് പ്രവീണ്‍ പുറത്തിറങ്ങിയത്.

ഭയം മൂലമാണ് ഇദ്ദേഹം പരാതിയുമായി എങ്ങും പോകാതിരുന്നത്. ഇടുക്കി ജില്ലയിലെ കോടതികളില്‍ ആവശ്യത്തിനു മജിസ്‌ട്രേറ്റുമാര്‍ഇല്ലാത്തത് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കാന്‍ കാരണമായി. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് കോടതികളില്‍ മജിസ്‌ട്രേറ്റ് ഇല്ലാതായിട്ട് മാസങ്ങളായി. നെടുങ്കണ്ടത്തെ രണ്ടു കോടതിയിലും പീരുമേട്ടിലെ മൂന്നു കോടതിയിലും തൊടുപുഴയില്‍ ഒരു കോടതിയിലും കട്ടപ്പനയില്‍ രണ്ടു കോടതിയിലും നിലവില്‍ മജിസ്‌ട്രേറ്റില്ല. നെടുങ്കണ്ടം, പീരുമേട്, കട്ടപ്പന കോടതികളുടെ ചുമതല ഇടുക്കി കോടതിക്കാണു നല്‍കിയത്.

അധികച്ചുമതല വഹിക്കേണ്ടിവരുന്നതു മജിസ്‌ട്രേറ്റുമാരുടെ ജോലിഭാരം ഇരട്ടിപ്പിക്കുന്നു. കേസുകള്‍ യഥാസമയം തീര്‍പ്പാക്കാന്‍ കഴിയുന്നില്ല. നെടുങ്കണ്ടം ഒന്നാം €ാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാതായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. മൂന്നു വര്‍ഷവും നെടുങ്കണ്ടം ഗ്രാംന്യായാലയ കോടതിയിലെ മജിസ്‌ട്രേറ്റിനായിരുന്നു അധികച്ചുമതല. കഴിഞ്ഞ മാസം ഗ്രാംന്യായാലയ മജിസ്‌ട്രേറ്റ് സ്ഥലം മാറിപ്പോയതോടെ രണ്ട് കോടതികളുടെയും കുടുംബ കോടതിയുടെയും സിറ്റിങ് അവതാളത്തിലായി. ഇത് മുതലെടുത്ത് രാജ്കുമാറിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ നെടുങ്കണ്ടം പോലീസ് ശ്രമിക്കുകയായിരുന്നു.

നെടുങ്കണ്ടത്ത് മജിസ്‌ട്രേറ്റ് ഉണ്ടായിരുന്നപ്പോള്‍ ഏതു രാത്രിയിലും പ്രതികളെ ഹാജരാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോളുള്ള ഈ സാഹചര്യം മുതലെടുത്ത് 12ന് രാത്രി തന്നെ രാജ്കുമാറിനെ ഹാജരാക്കേണ്ട സ്ഥിതിവിശേഷം ഇല്ലായിരുന്നു. ഇതു മുതലെടുത്താണ് പിറ്റേന്ന് രാജ്കുമാറിനൊപ്പം അറസ്റ്റിലായ രണ്ട് സ്ത്രീകളെ ഇടുക്കി കോടതിയില്‍ ഹാജരാക്കിയതും രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ചതും. സ്‌റ്റേഷനില്‍നിന്നു പോലീസ് വാഹനത്തില്‍ കൊണ്ടുപോയ രാജ്കുമാറിനെ കോടതിയില്‍ കൊണ്ടുപോയതാകാമെന്നാണു പലരും കരുതിയത്.



from mangalam.com https://ift.tt/2LyGg6d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages