ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ 'ഐ.എൻ.എസ്. വിരാട്' ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ യഥാർഥ്യത്തെ നേരിടാനാവാത്തതിനാൽ തുടർച്ചയായി കള്ളം പറയുകയാണ് മോദിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയും നോട്ട് അസാധുവാക്കലുമുൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കുകയാണ് മോദി. ഇതു മറയ്ക്കാനാണ് വർഷങ്ങൾക്കുമുമ്പുള്ള കാര്യം പറയുന്നത്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഔദ്യോഗികാവശ്യത്തിനാണ് ഐ.എൻ.എസ്. വിരാടിലെത്തിയതെന്നും അവധിയാഘോഷിക്കാനല്ലെന്നും നാവികസേനാ മുൻ വൈസ് അഡ്മിറൽ വിനോദ് പസ്റിച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വസ്തുതകളിലൊന്നും മോദിക്കു താത്പര്യമില്ല. അദ്ദേഹത്തിന് സ്വന്തം നേട്ടത്തെക്കുറിച്ച് ഒന്നും പറയാനില്ല. അതിനാൽ നുണ ആവർത്തിക്കുകയാണ്. റഫാൽ ഇടപാട്, നോട്ട് അസാധുവാക്കൽ തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ചെല്ലാം സംവാദത്തിന് കഴിഞ്ഞ ആറുമാസമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ വെല്ലുവിളിക്കുന്നു. എന്നാൽ, സംസാരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ല. എന്നിട്ടാണ് ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെക്കുറിച്ച് ഇപ്പോൾ പറയുന്നത്- ഖേര പരിഹസിച്ചു. മോദി ആദ്യം സ്വന്തം വിദേശയാത്രകളെക്കുറിച്ചു പറയണം. വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും നൽകാത്തതാണത്. നരേന്ദ്രമോദിക്കിത് രാജ്യത്തോടു പറയാനുള്ള ധൈര്യമില്ല. ഏതൊക്കെ സുഹൃത്തുക്കളാണ് നിങ്ങളുടെ കൂടെ വിദേശത്തേക്കു വന്നത്. അവരെന്തിനാണു വന്നത്. അവർ വ്യവസായികളാണോ. അല്ലെങ്കിൽ വേറെ എന്തെങ്കിലും സവിശേഷതയുണ്ടോ- പവൻ ഖേര ചോദിച്ചു. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഡൽഹി ഹൈക്കോടതി രാജീവ് ഗാന്ധിയെ ബൊഫോഴ്സിൽ കുറ്റവിമുക്തനാക്കിയത്. അപ്പീൽ നൽകാതിരുന്നതും അവരാണ്. കോൺഗ്രസ് ബൊഫോഴ്സിനെക്കുറിച്ച് ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷേ, റഫാലിനെക്കുറിച്ച് ചർച്ചയ്ക്ക് നരേന്ദ്രമോദിയും തയ്യാറാവണം- പവൻ ഖേര വ്യക്തമാക്കി. content highlights:Rajiv Gandhi didn't misuse INS Viraat, say retired naval officers
from mathrubhumi.latestnews.rssfeed http://bit.ly/2Hb3aO9
via
IFTTT
No comments:
Post a Comment