ഉഴവൂർ: വെളുപ്പ്, നീല ബലൂണുകളാൽ അലംകൃതമായ ഓട്ടോറിക്ഷകൾ വെള്ളിയാഴ്ച രാവിലെ നിരനിരയായി ഉഴവൂർ ഗ്രാമത്തിലൂടെ കുറിച്ചിത്താനത്തെ കല്യാണവേദിയിലേക്ക് നീങ്ങി. മുന്നിലെ ഓട്ടോറിക്ഷ ഓടിച്ചത് മംഗല്യവേഷധാരിയായി മഹിമയും. ഉഴവൂർ പെരുന്താനത്ത് മാമലയിൽ മോഹനൻനായരുടെയും ലീലാമണിയുടെയും മകൾ മഹിമയാണ് സ്വന്തം വിവാഹവേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തിയത്. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാലന്റെയും പുഷ്പയുടെയും മകൻ സൂരജായിരുന്നു വരൻ. കുറിച്ചിത്താനം പൂത്തൃക്കോവിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വിവാഹവേദിയും.1995 മുതൽ ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മോഹനന്റെ ആഗ്രഹമാണ് മകളുടെ വിവാഹം ഓട്ടോറിക്ഷക്കാരുടെ ആഘോഷം ആക്കണമെന്നത്. വിവാഹനിശ്ചയത്തിനും മഹിമ ഓട്ടോറിക്ഷ ഓടിച്ചാണ് എത്തിയത്. വിവാഹത്തിനും ഓട്ടോറിക്ഷ എന്ന ആഗ്രഹം ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും പറഞ്ഞു. ഉഴവൂർ, മരങ്ങാട്ടുപിള്ളി, പൂവത്തുങ്കൽ സ്റ്റാൻഡുകളിൽനിന്നായി 20 ഡ്രൈവർമാർ സ്വന്തം ഓട്ടോറിക്ഷയുമായി വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. അടുത്തകാലത്തായി കൃഷിപ്പണികളിലേക്കുകൂടി തിരിഞ്ഞതിനാൽ മോഹനൻനായർ അധിക സമയം ഓട്ടോറിക്ഷ സ്റ്റാൻഡിൽ ചെലവഴിക്കാറില്ല. ചെറുപ്പത്തിലെ മഹിമയെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിപ്പിച്ചു. പ്രായപൂർത്തിയായതോടെ ലൈസൻസും എടുത്തു. മഹിമ ബി.എഡ്. പൂർത്തിയാക്കി. സൂരജ് ബഹ്‌റൈനിൽ ജോലിചെയ്യുന്നു.വിവാഹവേദിയിൽനിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയിൽ തന്നെയായിരുന്നു യാത്ര. ശനിയാഴ്ച ഇവർ സൂരജിന്റെ നാടായ പാലക്കാടിന് പോകും. അത് കാറിലാവും.തുറന്നജീപ്പും കാറും എല്ലാം ഉപയോഗിച്ച് ആഡംബര വിവാഹങ്ങൾ നടക്കുമ്പോൾ സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും യാത്രാസുഖമുള്ള വാഹനമാണെന്നുമുള്ള സന്ദേശം പകരാനാണ് ഈ മാർഗം തിരഞ്ഞെടുത്തതെന്ന് മോഹനൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2HcPO3X
via
IFTTT
No comments:
Post a Comment