ആലപ്പുഴ: മസ്തിഷ്ക മരണനിർണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റിദ്ധാരണകൾ നീക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനും മസ്തിഷ്കമരണനിർണയം നിർബന്ധമാക്കുന്നു. ആരോഗ്യവകുപ്പ് ഉന്നതതലസമിതി ശുപാർശ പ്രകാരമാണിത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്ക മരണങ്ങൾ നിർണയിച്ച് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. മസ്തിഷ്കമരണം നിർണയിക്കാനും അവയവദാനത്തിന് ബന്ധുക്കളുടെ സമ്മതംനേടാനും എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ട്രാൻസ്പ്ലാന്റ് ആൻഡ് പ്രൊക്യുർമെന്റ് മാനേജ്മെന്റ് സംവിധാനവും(ടി.പി.എം.) നടപ്പാക്കും. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ ആശുപത്രികളിൽ ഈ സംവിധാനം ഒരുക്കുന്നത്. ന്യൂറോളജി, അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർക്കായിരിക്കും ടി.പി.എമ്മിന്റെ ചുമതല. മസ്തിഷ്കമരണം നിർണയിക്കാനുള്ള പരിശോധന ഒരുതവണ നടത്തി മരണം നിർണയിച്ചാൽ അവയവദാനത്തിനായി ബന്ധുക്കളുടെ സമ്മതം തേടണം. സമ്മതമല്ലെങ്കിൽ വെന്റിലേറ്ററടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങളും ചികിത്സയും പിൻവലിക്കാനാണ് ശുപാർശ. മസ്തിഷ്കമരണ നിർണയം വൈകുന്നതുമൂലം ഐ.സി.യു., വെന്റിലേറ്റർ തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ മറ്റ് രോഗികൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്താണിത്. മസ്തിഷ്കമരണനിർണയം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാർക്ക് വിദഗ്ധപരിശീലനം നൽകും. അവയവദാനം ഏറ്റവുമധികം നടക്കുന്ന സ്പെയിനിലെ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഡി.ടി.െഎ.)നിന്നുള്ള വിദഗ്ധ സംഘത്തിന്റെയും കേരള നെറ്റ്വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിന്റെയും (കെ.എൻ.ഒ.എസ്.) നേതൃത്വത്തിൽ ചൊവ്വാഴ്ചമുതലാണ് പരിശീലനം. അവയവത്തിന് കാത്തിരിക്കുന്നത് 2171 പേർ സംസ്ഥാനത്ത് മൃതസഞ്ജീവനിയിൽ രജിസ്റ്റർചെയ്ത് വിവിധ അവയവങ്ങൾക്കായി 2171 പേരാണ് കാത്തിരിക്കുന്നത്. വൃക്ക-1743, കരൾ-358, ഹൃദയം-34, പാൻക്രിയാസ്-മൂന്ന്, മറ്റു അവയവങ്ങൾക്കായി 33 പേരുമാണ് കാത്തിരിക്കുന്നത്. മരണാനന്തര അവയവദാനം വർധിക്കും മസ്തിഷ്കമരണനിർണയം നിർബന്ധമാക്കുന്നതോടെ മരണാനന്തര അവയവദാനം സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കാനാകും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടി.പി.എം. വന്ന് ദിവസങ്ങൾക്കുള്ളിൽ ആറു മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു. സർക്കാർ മെഡിക്കൽ കോളേജുകളിലും സംവിധാനം വരുന്നതോടെ മരണാനന്തര അവയവദാനം വർധിക്കുമെന്നാണ് പ്രതീക്ഷ.- ഡോ. നോബിൾ ഗ്രേഷ്യസ്, സ്റ്റേറ്റ് നോഡൽ ഓഫീസർ, കെ.എൻ.ഒ.എസ്. Content Highlights:Brain death confirm procedure
from mathrubhumi.latestnews.rssfeed http://bit.ly/2Xiq4IY
via
IFTTT
No comments:
Post a Comment