തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒപ്പംനിന്നവരെ തുടർന്നും കൂടെനിർത്താൻ യു.ഡി.എഫ്. ശ്രമം. അധികാരത്തിൽ വന്നാൽ ശബരിമല ആചാരസംരക്ഷണത്തിന് നിയമനിർമാണം നടത്താനും യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു. മതന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ പരിഹരിക്കാൻ ശക്തമായ നടപടികളും സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആദ്യമായി ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനം. ശബരിമലവിഷയത്തിൽ സംസ്ഥാന സർക്കാർ വിശ്വാസ സമൂഹത്തിനെതിരായും യു.ഡി.എഫ്. ആചാരസംരക്ഷണത്തിന് അനുകൂലമായും കൈക്കൊണ്ട നിലപാടാണ് ഇത്ര വലിയ വിജയം മുന്നണിക്ക് നേടിത്തന്നതെന്ന് യോഗം വിലയിരുത്തി. സാധാരണ യു.ഡി.എഫിന് വോട്ടുചെയ്യാത്ത വലിയവിഭാഗം ജനങ്ങളും മുന്നണിയെ തുണച്ചു. മോദിയോടും പിണറായി വിജയനോടുമുള്ള വിരുദ്ധമനോഭാവവും യു.ഡി.എഫിന് ഗുണം ചെയ്തതായി വിലയിരുത്തി. യു.ഡി.എഫിനൊപ്പംനിന്ന ജനവിഭാഗങ്ങളുടെ വിശ്വാസം നിലനിർത്താൻ കഴിയുന്ന നിലപാട് എടുക്കണമെന്ന് നിർദേശമുയർന്നു. ശബരിമല ആചാരസംരക്ഷണത്തിന് നിയമനിർമാണമെന്ന ആശയം ഇതേത്തുടർന്നാണ് ഉയർന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള കൺകറന്റ് പട്ടികയിൽപ്പെട്ട വിഷയമായതിനാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നിയമം കൊണ്ടുവരാമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ആചാരം സംരക്ഷിക്കണമെന്ന നിലപാടാണ് യു.ഡി.എഫ്. ആദ്യംമുതൽ സ്വീകരിച്ചതെന്ന് തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് പ്രശ്നം യോഗത്തിൽ ചർച്ചയായില്ല. എന്നാൽ കെ.എം. മാണിക്ക് നിയമസഭ ആദരാഞ്ജലി അർപ്പിക്കുന്ന ദിവസംതന്നെ അദ്ദേഹത്തിന്റെ കസേരയുടെ പേരിൽ ഇരുപക്ഷവും ഏറ്റുമുട്ടുന്നതിലുള്ള നീരസം നേതാക്കൾ വ്യക്തമാക്കി. ഇരുപക്ഷവും അടുക്കാനാകാത്തവിധം അകലുംമുമ്പ് പ്രശ്നപരിഹാരമുണ്ടാകണമെന്ന താത്പര്യം കേരള കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചു. യോഗത്തിൽ പി.ജെ. ജോസഫും ജോസ് കെ.മാണിയും പങ്കെടുത്തു. Content Highlights:Sabarimala Issue, UDF, Election
from mathrubhumi.latestnews.rssfeed http://bit.ly/2MdcHJ5
via
IFTTT
No comments:
Post a Comment